ഹൈദരാബാദ്: ഹിന്ദി ഭാഷയോടുള്ള അമിത സ്‌നേഹം കേന്ദ്രസർക്കാരിന് ബൂമറാങ്ങായി തിരിച്ചടിക്കുമെന്ന് തെലങ്കാന മന്ത്രിയും മുഖ്യമന്ത്രി കെടിആറിന്റെ മകനുമായ കെടി രാമറാവു. ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനക്കെതിരെയാണ് കെടി രാമറാവു വിമർശനമുയർത്തിയത്.

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യ നിരവധി സംസ്ഥാനങ്ങൾ ഒന്നിച്ചുചേർന്ന യഥാർഥ വസുദേവ കുടുംബമാണെന്നും കെടി രാമറാവു പറഞ്ഞു. നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് ഏത് ഭാഷയിൽ സംസാരിക്കണം, എന്തുകഴിക്കണം എന്തുധരിക്കണം, എന്തു പ്രാർത്ഥിക്കണം എന്നൊക്കെ തീരുമാനിക്കാൻ സ്വതന്ത്ര്യമുണ്ട്.

എത് ഭാഷ സംസാരിക്കണമെന്നതിൽ നിബന്ധന വയ്ക്കുന്നത് അവകാശങ്ങൾക്കുനേരയുള്ള കടന്നുകയറ്റമാണ് അത്തരം നീക്കങ്ങൾ ബിജെപിക്ക് തിരിച്ചടിക്കുമെന്നും രാമറാവു അഭിപ്രായപ്പെട്ടു.

ആദ്യം ഇന്ത്യക്കാരനാണെന്നും പിന്നീടാണ് തെലങ്കാനക്കാരനാകുന്നതെന്നും കെടിആർ പറഞ്ഞു. ഇംഗ്ലീഷ് പൊതു ഭാഷയായി ഉപയോഗിക്കുന്നതിന്നു പകരം ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയായി മാറ്റണമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദേശത്തിനെതിരെ വൻ പ്രതിഷേധമാണ് സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഉയരുന്നത്. ഇതിനിടെയാണ് കെടിആർ ഹിന്ദി നിർബന്ധമാക്കുന്നതിനെതിരെ ശക്തമായി രംഗത്തുവരുന്നത്.