കൊല്ലം: അന്തർദ്ദേശീയ സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്ത ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) പഞ്ചദിന ചലച്ചിത്ര പഠന ക്യാമ്പ് നാലുദിവസം പിന്നിടുമ്പോൾ വ്യത്യസ്ത അനുഭവങ്ങളാണ് ക്യാമ്പ് അംഗങ്ങൾക്ക് സമ്മാനിച്ചത്.

വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 35 പേർക്കാണ് പ്രവേശനം നൽകിയത്. പല ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഗാർഫിയുടെ ക്യാമ്പ് വളരെ വ്യത്യസ്തമായ അനുഭവമാണ് നൽകിയതെന്ന് ഓരോ അംഗങ്ങളും അഭിമാനത്തോടെ പറയുകയുണ്ടായി.
സിനിമാരംഗത്തെ പ്രഗത്ഭരുടെ ക്ലാസ്സുകളും ക്ലാസിക് സിനിമകളുടെ പ്രദർശനവും ചർച്ചകളും കൊണ്ട് സമ്പന്നമായിരുന്നു ഓരോ ദിവസവും.

പ്രശസ്ത സംവിധായകരും എഴുത്തുകാരുമായ വിജയകൃഷ്ണൻ, ആർ. ശരത് എന്നിവർ ക്യാമ്പ് ഡയറക്ടർമാരായി മുഴുവൻ സമയവും പഠിതാക്കൾക്കൊപ്പമുണ്ടായിരുന്നു.

കവിയൂർ ശിവപ്രസാദ്, ആർ. ശരത്, വിജയകൃഷ്ണൻ, പ്രൊഫ. അലിയാർ, കലാധരൻ, പ്രേംകുമാർ, രാജീവ് ആലുങ്കൽ, വിധു വിൻസെന്റ്, വിനു എബ്രഹാം, രാഹുൽ റിജി നായർ, യദു വിജയകൃഷ്ണൻ, പി.ജി. ശ്രീകുമാർ, പല്ലിശ്ശേരി എന്നിവർ സിനിമയുടെ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു.
ക്യാമ്പിലെത്തിയ പ്രശസ്ത അഭിനേത്രി വിജയകുമാരി ഒ. മാധവന്റെ നാടക-സിനിമാ സ്മരണകൾ ശ്വാസമടക്കിപ്പിടിച്ചാണ് ക്യാമ്പംഗങ്ങൾ ആസ്വദിച്ചത്. ഒ. മാധവൻ അഭിനയിച്ച് ഏറ്റവും നല്ല നടനുള്ള അവാർഡുകൾ നേടിയ 'സായാഹ്നം' സിനിമ മുഴുവൻ അവർ ക്യാമ്പ് അംഗങ്ങൾക്കൊപ്പം ആസ്വദിക്കുകയും ചെയ്തു.

കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, കാഥികൻ വസന്തകുമാർ, സാംബശിവൻ, വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാൽ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു സംസാരിച്ചു.

ക്യാമ്പിനിടെ അംഗങ്ങൾ 'കഥയുടെ കഥ' എന്ന ഷോർട്ട് ഫിലിം ചിത്രീകരിക്കുകയും അഭിനയിക്കുകയും ചെയ്തു. സമാപന ദിവസമായ 13 ന് (13.04.2022) ഗാന്ധിഭവനിൽ 'കഥയുടെ കഥ' പ്രദർശിപ്പിക്കും. സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് ഗായിക എൻ. ലതിക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ഗാർഫി ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ അറിയിച്ചു.