പെരളശേരി: കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷം നിലച്ചുപോയ മാവിലാക്കാവിൽ വിഷു ഉത്സവത്തിന്റെ ഭാഗമായി നടന്ന അടിയുത്സവം ഇക്കുറി ജനാവലിയുടെ ആർപ്പുവിളികളോടെ നടന്നു. മേടം രണ്ടിന് കച്ചേരിക്കാവിൽ അടിയുത്സവം കഴിഞ്ഞതിന് ശേഷമാണ് ഇന്ന് മൂന്നാംപാലത്തിനു സമീപത്തുള്ള നിലാഞ്ചിറ വയലിൽ അടിയുടെ പൂരം അരങ്ങേറിയത്.

'മൂത്തകുർവ്വാട്', 'ഇളയ കുർവ്വാട്' എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് കൈക്കോളന്മാർ അടിയുത്സവം നടത്തിയത്. ഇവരെ ചുമലിലേറ്റി കുളിച്ചുടുത്ത നമ്പ്യാർ സമുദായത്തിലെ യുവാക്കളും അടിയുത്സവത്തിന് ആവേശം കയറ്റി. എല്ലാ വർഷവും മേടം നാലിനാണ് മാവിലാക്കാവിനടുത്തുള്ള നിലാഞ്ചിറയിൽ അടിയുത്സവം നടക്കാറുള്ളത്. ഇതിന് ശേഷം നാലിനാണ് നിലാഞ്ചിറയിൽ അടിയുത്സവം നടക്കാറുള്ളത്.

ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് മാവിലാക്കാവിൽ അടിയുത്സവം നടത്താറുള്ളത്. കച്ചേരിക്കാവിൽ ബ്രാഹ്മണൻ ഈഴവപ്രമാണിയിൽ നിന്നു അവിൽപ്പൊതി വാങ്ങി തിങ്ങിനിറഞ്ഞ പുരുഷാരത്തിന് നടുവിലേക്ക് എറിഞ്ഞുകൊടുക്കുകയും അവിൽക്കൂടിനായി അടി തുടങ്ങുകയും ചെയ്തുവെന്നാണ് ഒരു ഐതിഹ്യം. 'മൂത്തകുർവ്വാട്', 'ഇളയ കുർവ്വാട്' എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് അടി. കൈക്കോളന്മാർ ആളുകളുടെ ചുമലിൽ കയറി അന്യോന്യം പൊരുതിയത്.

കച്ചേരിക്കാവിലും നിലാഞ്ചിറ വയലിലും അടി അരങ്ങേറുന്നതിനെപ്പറ്റി ഐതീഹ്യങ്ങളുണ്ട്. അതിൽ ഒന്ന് ഇങ്ങനെയാണ് ഇന്നത്തെ കടമ്പൂർ അംശത്തിലെ 'ഒരികര' എന്ന പ്രദേശത്തെ കച്ചേരി ഇല്ലത്താണ്, ചെമ്പകശ്ശേരി കോവിലകത്ത് തമ്പുരാനും കുടുംബവും താമസിച്ചിരുന്നത്. ആചാരപ്രകാരം വിഷുപുലരിയിൽ ഈഴവപ്രമാണിയായ 'വണ്ണാത്തിക്കണ്ടി തണ്ടയാൻ' തമ്പുരാന് അവിൽപ്പൊതി കാഴ്ചവെയ്ക്കുന്ന പതിവുണ്ടായിരുന്നു.

തണ്ടയാൻ കാഴ്ചവെച്ച അവിൽപ്പൊതിക്കായി തമ്പുരാന്റെ രണ്ടു മക്കളും തമ്മിൽ ഉന്തും തള്ളും അടിയുമായി. കളി കാര്യമായതു കണ്ട് തമ്പുരാൻ തന്റെ കുലദൈവമായ ദൈവത്താറെ വിളിച്ച് ധ്യാനിച്ചു. ദൈവത്താർ പ്രത്യക്ഷപ്പെട്ടു. പക്ഷേ, ദൈവത്തിന് കുട്ടികളുടെ ഈ വികൃതിയിൽ കൗതുകം തോന്നുകയും അൽപ്പസമയം അത് കണ്ട് രസിക്കുകയും ചെയ്തു. തുടർന്ന് അടി അവസാനിപ്പിക്കാൻ പറഞ്ഞു. ദേവപ്രീതിക്കായി എല്ലാ വർഷവും അടിയുത്സവം നടത്താൻ അരുളിച്ചെയ്യുകയും ചെയ്തു.

അടിയുത്സവത്തെ കുറിച്ചു മറ്റൊരു ഐതീഹ്യം കൂടിയുണ്ട് മാവിലാക്കാവിലെ ആരാധനാ മൂർത്തിയായ ദൈവത്താർ തന്റെ ഉപക്ഷേത്രമായ കച്ചേരിക്കാവിലും അതിനടുത്തുള്ള ഇല്ലത്തും നിത്യസന്ദർശകനായിരുന്നു. ഇല്ലത്തുവെച്ച് രണ്ട് നമ്പ്യാർ സഹോദരങ്ങളുമായി സൗഹൃദം പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഒരുനാൾ ഇല്ലത്തെ നമ്പൂതിരിക്ക് കാഴ്ചയായി ഈഴവപ്രമാണി ഒരു അവിൽപ്പൊതി കാഴ്ചവെച്ചു. അവിൽപ്പൊതി നമ്പൂതിരി ആ നമ്പ്യാർ സഹോദരങ്ങൾക്ക് എറിഞ്ഞുകൊടുത്തു. അവിൽപ്പൊതിക്കായി അവർ ഇരുവരും ഉന്തും തള്ളും അടിയുമായി.

കണ്ടുനിന്ന ദൈവത്താർ ഇരുവരെയും പ്രോത്സാഹിപ്പിച്ചു. അടി കാര്യമായതോടെ അത് അവസാനിപ്പിക്കാൻ ദൈവത്താർ ആവശ്യപ്പെട്ടു. ഒടുക്കം ഒരാൾ അവിൽപ്പൊതി കൈക്കലാക്കി. അപ്പോഴും ഇരുവരുടെയും മനസിൽ പകയുണ്ടായിരുന്നു. ഇതു തീർക്കാനായിമേടം നാലിന് നിലാഞ്ചിറ വയലിൽ വെച്ച് അടി കുറിച്ചു ' ആദ്യ അടിയുടെ തുടർച്ചയായി പിന്നീട് തലമുറകൾ കൈമാറുന്ന ഒരു ആചാരമായി ഇതു മാറുകയായിരുന്നു. എന്നാൽ നിലാഞ്ചിറയിലെ അടിയുത്സവത്തിൽ ദൈവത്താറിശ്വരൻ പങ്കെടുക്കാറില്ല.ഇതിന്റെ തലേന്ന് മൂന്നാം പാലം വയലിൽ നടക്കുന്ന അവൽപ്പൊതിയേറിലും തിക്കലിലും ദൈവത്താറുടെ സാന്നിധ്യമുണ്ടാകാറുണ്ട്. നിലാഞ്ചിറയിലെ അടിയുത്സവ ദിവസം ദൈവത്താർ മാവിലക്കാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകുകയാണ് പതിവ്. ഇത്തവണ വിവിധ ദേശങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് മാവിലാക്കാവിലെ വിഷു ഉത്സവത്തിൽ പങ്കെടുത്തത്.