ചെന്നൈ: അക്ഷരമാല തെറ്റിച്ചതിന് ആറ് വയസുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതിയിൽ മൂന്ന് അദ്ധ്യാപകർ അറസ്റ്റിൽ. ചെന്നൈ പെരവല്ലൂരിലുള്ള സ്വകാര്യ സ്‌കൂളിലെ യുകെജി വിദ്യാർത്ഥിക്കാണ് ദുരനുഭവം. കുട്ടിയിപ്പോൾ അമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാതാപിതാക്കളുടെ പരാതിയിലാണ് മൂന്ന് അദ്ധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇംഗ്ലീഷ്, തമിഴ് അക്ഷരങ്ങൾ തെറ്റിച്ചെഴുതിയതിന് കുട്ടിയെ അദ്ധ്യാപകർ മർദ്ദിച്ചെന്ന് കാണിച്ചാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. കുട്ടിക്ക് സുഖമില്ലെന്ന് അദ്ധ്യാപകർ വിളിച്ചറിയിച്ചതിനെ തുടർന്ന് കൂട്ടിക്കൊണ്ടുപോകാൻ സ്‌കൂളിൽ എത്തിയപ്പോൾ കുട്ടി അവശനിലയിലായിരുന്നെന്നും മാതാപിതാക്കൾ പരാതിയിൽ പറയുന്നു.

ഇംഗ്ലീഷ് അദ്ധ്യാപിക മോണോ ഫെറാര, തമിഴ് അദ്ധ്യാപിക പ്രിൻസി, ക്‌ളാസ് ടീച്ചർ ഇന്ത്യാനാവൻ എന്നിവർക്കെതിരെയാണ് മാതാപിതാക്കൾ പരാതി നൽകിയത്. തമിഴ് അദ്ധ്യാപിക പ്രിൻസിയാണ് ക്രൂരമായി തല്ലിയതെന്നും കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.

മൂന്ന് അദ്ധ്യാപകരെയും തിരുവികെ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 323, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സ്‌കൂൾ വിദ്യാഭ്യാസ മെട്രിക്കുലേഷൻ ഡയറക്ടർ കറുപ്പുസാമി ചെന്നൈ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.