പെർത്ത്: നെതർലൻഡ്‌സ് ക്രിക്കറ്റ് ടീം പരിശീലകനും മുൻ ഓസീസ് താരവുമായ റയാൻ കാംബെലിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റയാൻ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ കുടുംബത്തോടൊപ്പം പ്ലേ ഗ്രൗണ്ടിൽ സമയം ചെലവിടുമ്പോഴാണ് റയാൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അടുത്തിടെ ന്യൂസീലൻഡിൽ പര്യടനം നടത്തിയ നെതർലൻഡ്സ് ടീമിനൊപ്പം കാംബെൽ ഉണ്ടായിരുന്നു. ഇതിനിടെ ഏഴു ദിവസത്തെ ഇടവേളയെടുത്ത് അദ്ദേഹം പെർത്തിലുള്ള കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും കാണാനെത്തിയതായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടാകുന്നത്.

വലം കൈയൻ ബാറ്ററായിരുന്ന റയാൻ 2002-ലാണ് ഓസ്ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുന്നത്. ന്യൂസീലൻഡിനെതിരെയായിരുന്നു അത്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചത്. തുടർന്ന് 2016-ൽ തന്റെ 44-ാം വയസിൽ ട്വന്റി 20 അരങ്ങേറ്റം കുറിച്ച് റയാൻ ഞെട്ടിച്ചിരുന്നു.

എന്നാൽ ഓസീസിനു വേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ അരങ്ങേറ്റം, മറിച്ച് ഹോങ്കോങ് ടീമിനു വേണ്ടിയായിരുന്നു. രണ്ട് മത്സരങ്ങൾ കളിച്ച ശേഷം വിരമിച്ച അദ്ദേഹം 2017-ലാണ് നെതർലൻഡ്സ് ടീമിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്.