കുവൈത്ത് സിറ്റി: കുവൈത്തിൽ സ്‌പോൺസറെയും ഭാര്യയെയും കൊലപ്പെടുത്തി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ.

കുവൈത്ത് പൗരനായ ഫഹദ് ബിൻ നാസർ ഇബ്രാഹിം, ഭാര്യ സലാമ ഫരാജ് സലീം എന്നിവരെ കൊലപ്പെടുത്തി മുങ്ങിയ കേസിൽ ലഖ്‌നൗ സ്വദേശി സന്തോഷ് കുമാർ റാണയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട സ്‌പോൺസറുടെ വീട്ടിലെ ഗാർഹിക തൊഴിലാളിയായിരുന്നു പ്രതിയായ ഇയാൾ. 2012ൽ ഫർവാനിയ ഗവർണറേറ്റിലെ ആന്ദലൂസിലായിരുന്നു സംഭവം നടന്നത്. ഇരുവരെയും കൊലപ്പെടുത്തിയ പ്രതി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

2012 ഫെബ്രുവരി 29നാണ് കുവൈത്ത് ക്രിമിനൽ കോടതി പ്രതിയുടെ അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചത്. ഇന്ത്യയും കുവൈത്തും തമ്മിൽ 2004ൽ ഒപ്പുവെച്ച കുറ്റവാളി കൈമാറ്റ കരാർ അനുസരിച്ച് പ്രതിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് 2016ൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്ക് കത്തയച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി സ്‌പോൺസറുടെ കൈവശമുണ്ടായിരുന്ന പാസ്‌പോർട്ട് എടുത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.