കണ്ണൂർ:സ്വർണമാല മോഷണകേസിലെ പ്രതിയായ യുവാവിനെ പൊലീസ് വലിയന്നൂരിലെ ബന്ധുവീട്ടിലെത്തിയപ്പോൾ പിടികൂടി. കാഞ്ഞിരോട് പുളിയങ്കണ്ടി വീട്ടിൽ ടി.കെ ഷിഹാബുദ്ദീനെയാ(26)ണ് മട്ടന്നൂർ പൊലിസ് ഇൻസ്പെക്ടർ കൃഷ്ണന്റെ നേതൃത്വത്തിൽ ഇന്ന് പൊലിസ് പിടികൂടിയത്.

2021 ഓഗസ്റ്റ്നാലിന് പട്ടാനൂർ ചോലയിലെ വയോധികയുടെ നാലരപവൻ സ്വർണമാല വീടിന്റെ അടുക്കളഭാഗത്തെത്തിയ ഇയാൾ പിടിച്ചു പറിച്ചോടുകയായിരുന്നു. ഇതിനുശേഷം ബംഗ്ളൂരു മൈസൂര് എന്നിവിടങ്ങളിൽ പ്രതി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. സ്വർണമാല ബംഗ്ളൂരിലെ ഒരു സ്വർണക്കടയിൽ വിൽപന നടത്തിയതായിതെളിഞ്ഞിട്ടുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായി ഇരുന്നൂറോളം ഫോൺ കോളുകൾ പരിശോധിക്കുകയും നിരവധി പേരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. മോഷണം നടന്ന ദിവസം പ്രതി പ്രദേശത്തെ കള്ളുഷാപ്പിലെത്തിയതായി ചിലർ മൊഴി നൽകിയിരുന്നു. ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന് മനസിലാക്കിയ പൊലീസ് വലിയന്നൂർ ചാപ്പയിലെ ബന്ധുവീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. മോഷണം നടത്തിയ ഷിഹാബുദ്ദീനെ ഇരയായ വയോധിക തിരിച്ചറിഞ്ഞിട്ടുണ്ട്. കേസ് അന്വേഷണസംഘത്തിൽ എസ്. ഐ ഉമേഷ്, എ. എസ്. ഐമാരായ ക്ഷേമൻ, സിദ്ദിഖ്, സി.പി.ഒ ഹരിത്ത് എന്നിവരുമുണ്ടായിരുന്നു.