- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂരിൽ ഭക്തജനതിരക്കേറി; അഷ്ടമി ആരാധനയും ഇളനീരാട്ടവും നടന്നു

കണ്ണൂർ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂർ ഉത്സവ നഗരിയിൽ ഭക്തജനതിരക്കേറി. ഒഴിവു ദിനമായതു കൊണ്ടുതന്നെ ഞായറാഴ്‌ച്ച വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകൾ അടക്കമുള്ള ഭക്തജനങ്ങളാൽ മഹാസാഗരമായിമാറി കൊട്ടിയൂർ. മഹോത്സവത്തിലെ പ്രധാന ആരാധനകളിൽ രണ്ടാമത്തേതായ അഷ്ടമി ആരാധനയും പ്രധാന ചടങ്ങായ ഇളനീരാട്ടവുമാണ് ഞായറാഴ്ച നടന്നത്. ഭണ്ഡാര അറയുടെ മുന്നിലാണ് അഷ്ടമി ആരാധനാ പൂജ നടന്നത്. ഉച്ച ശീവേലിക്കുശേഷമാണ് അഷ്ടമിപ്പാട്ട് എന്നറിയപ്പെടുന്ന അഷ്ടമി ആരാധന നടന്നത്. സ്ഥാനികനായ പന്തീരടി കാമ്പ്രമാണ് അഷ്ടമി ആരാധന നടത്തിയത്.
ശനിയാഴ്ച ഇളനീരാട്ടത്തിനായി വ്രതക്കാർ ആചാരപൂർവമെത്തിച്ച് തിരുവഞ്ചിറയിൽ സമർപ്പിച്ച ഇളനീർ കാവുകൾ ഞായറാഴ്ച രാവിലെ ഉഷഃപൂജക്ക് ശേഷം കൈക്കോളന്മാർ ചെത്തിയൊരുക്കി അഭിഷേകത്തിനായി മണിത്തറയിലെത്തിച്ചു. രാത്രിയിൽ ഇളനീരാട്ടം നടക്കുന്നതിന് തൊട്ടു മുന്നേ മുത്തപ്പൻ വരവ് എന്ന ചടങ്ങ് നടന്നു. പുറംകലയൻ സ്ഥാനികൻ മുഖത്തെഴുത്ത് നടത്തി ശരീരം മുഴുവൻ ചായം പൂശി കൊട്ടേരിക്കാവിൽ നിന്നും കുറിച്യ പടയാളികളുമായെത്തി തിരുവഞ്ചിറയിൽ പ്രവേശിച്ച് മണിത്തറക്കടുത്ത മുഖമണ്ഡപത്തിലെത്തി ചപ്പാരം വാളുകളെ വണങ്ങി അരിയും കളഭവും പ്രസാദവുമായി മടങ്ങുന്ന ചടങ്ങാണിത്. ഇതേ സമയത്തു തന്നെ കുറിച്യപ്പടയാളികൾ കൂലോം കയ്യാല ആക്രമിക്കുകയും ചെയ്യും.
മുത്തപ്പൻ വരവിന് ശേഷമാണ് ഇളനീരാട്ടം നടന്നത്. വാര്യത്ത് കൈക്കോളൻ ചെത്തി ഒരുക്കിയ ഇളനീരുകൾ സമുദായി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉഷ്ണക്കാമ്പ്രം നമ്പൂതിരിയാണ് സ്വയംഭൂവിൽ അഭിഷേകം ചെയ്തത്. വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന 26 നും അവസാനത്തെ ആരാധനയായ രോഹിണി ആരാധന 31 നും നടക്കും.


