കൊച്ചി: ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് സംഭാവന നൽകാൻ പാടില്ലെന്ന് ഹൈക്കോടതി. ഡിവിഷൻ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിന്റെ ഹർജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയകാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. ഇതിനെതിരായ കേസിലാണ് കോടതി നിരീക്ഷണം.

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പുനഃപരിശോധന ഹർജി നൽകിയത്.

ദേവസ്വം ബോർഡ് പണം നൽകിയത് നിയമവിരുദ്ധമാണ്. ദേവസ്വം ആക്ട് പ്രകാരം ദേവസ്വത്തിന്റെ പണം മറ്റ് ആവശ്യങ്ങൾക്കായി അനുവദിക്കാനാവില്ല. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പൻ ആണ്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുകൾ പരിപാലിക്കാലാണ് ദേവസ്വം ബോർഡിന്റെ ചുമതല.

ദേവസ്വം നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ ബോർഡിന് പ്രവർത്തിക്കാൻ സാധിക്കൂ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം നിയമത്തിന്റെ പരിധിയിൽ വരില്ല. ഇക്കാര്യത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വത്തിന് നിർദ്ദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.