കണ്ണൂർ: കടന്നപ്പള്ളി പെരുവളങ്ങിയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട മോഷണം പോയെന്നു പരാതി നൽകിയതിനെ തുടർന്ന് പരിയാരം പൊലിസ് മക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി രക്ഷിതാക്കളുടെ പരാതി. പരിയാരം പൊലിസിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങളുമായി യുവാക്കളുടെ അച്ഛനും അമ്മയും ബന്ധുക്കളും രംഗത്തെത്തിയത്.

കഴിഞ്ഞ മെയ് ഒന്നിനാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയത്. ഇതിനെ കുറിച്ചു പരാതി നൽകുന്നതിനാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ ബേക്കറിയിൽ ജോലി ചെയ്തുവരുന്ന ബബിത്ത്, കൂട്ടുകാരും കൂടെ ജോലി ചെയ്യുന്നവരുമായ ആൽഫിൻ, സോജൻ, സജീഷ്, സഞ്ജു എന്നവരുമൊത്ത്് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയത്. പിറ്റേദിവസം ബബിത്ത് പരിയാരം പൊലിസ് സ്റ്റേഷനിൽ പോയി തന്റെ ബൈക്ക് മോഷണം പോയതായി പരാതി നൽകുകയും ചെയ്തു.

ഈ കേസിൽ പ്രതികളായ രണ്ടുപേരെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പൊലീസ് പിന്നീട് അറസ്റ്റിലായ പ്രതികളിലൊരാളായ ആദിത്തിന്റെ മാതാവായ ജിഷയുടെ ബാഹ്യ ഇടപെടലിലൂടെ തന്റെ മകൻ ബബിത്തിനെയും സുഹൃത്തായ ആൽഫിനെയും ജിഷയുടെ ബൈക്ക് മോഷ്ടിച്ചുവെന്ന കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ചുവെന്നാണ് ബബിത്തിന്റെ പിതാവ് ബാബുദിനകരനും ആൽഫിയുടെ അമ്മ പ്രിൻസിയും കണ്ണൂർ പ്രസ്‌ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ഇതിനെതിരെ ഡി.ജി.പിക്ക് തങ്ങൾ പരാതി നൽകിയിട്ടുണ്ട്. പൊലിസിൽ നിന്നും നീതിലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. പരാതിയിൽ മൊഴിയെടുക്കാൻ വിളിപ്പിച്ച തന്നെ പരിയാരം സി. ഐയുടെ നേതൃത്വത്തിൽ കൈയേറ്റം ചെയ്തു. എസ്. ഐ സതീശൻ, സിവിൽ പൊലിസ് ഓഫീസർ നൗഫൽ എന്നിവരുടെ നേതൃത്വത്തിലാണ് കള്ളക്കേസ് ചുമത്തി മകനെയും കൂട്ടുകാരനെയും കഴിഞ്ഞ മെയ് ആറിന് ലോക്കപ്പിലിട്ടത്. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്യുകയും ചെയ്തുവെന്ന് ബാബു ദിനകരൻ ആരോപിച്ചു. ബൈക്ക് മോഷണ കേസിലെ പ്രതിയായ ആദിത്തിന്റെ അമ്മ ജിഷ അവരുടെ ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ചെന്ന് കള്ള പരാതി നൽകുകയായിരുന്നു.

മെയ് രണ്ടിനും മൂന്നിനും ഇടയിലായിരുന്നു ബൈക്ക് മോഷണം പോയതെന്നാണ് അവർ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ സമയം ബബിത്തും അൽഫിനും തിരുവനന്തപുരത്ത് നിന്ന് നാട്ടിലേക്കുള ട്രെയിൻ യാത്രയിലായിരുന്നു. മക്കൾക്കെതിരെ കള്ള കേസെടുത്ത് ജയിലിലിടച്ചതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ബാബു ദിനകരൻ പറഞ്ഞു. അന്നേ ദിവസം പ്രതികളാക്കപ്പെട്ടവർ നാട്ടിൽ ഉണ്ടായിരുന്നില്ലെന്ന രേഖകൾ തന്റെ കൈവശമുണ്ടെന്ന് ബാബു ദിനകരൻ പറഞ്ഞു.

ഈകേസുമായി ബന്ധപ്പെട്ടു സ്റ്റേഷനിൽ വിളിപ്പിച്ച തന്നെ സി. ഐ കെ.വി ബാബുവും എസ്. ഐ സതീശനും കൂടി തല്ലിച്ചതച്ചതായും ഇതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ബാബുദിനകരൻ പറഞ്ഞു. സ്റ്റാർട്ടാവാതെ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചുവെന്നു കാണിച്ചാണ് പൊലിസ് കേസെടുത്ത് ബബിത്ത് ലാലിനും ആൽഫിനുമെതിരെ കേസെടുത്തിട്ടുള്ളത്. ഇവർക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന തെറ്റായ വിവരം നൽകി മാധ്യമങ്ങൾക്ക് വാർത്ത നൽകി അപകീർത്തിപ്പെടുത്താനും കുട്ടികളുടെ ഭാവി നശിപ്പിക്കാനും പൊലിസ് തയ്യാറായി.

പ്രതികളായ യുവാക്കളുടെ മാതാവിന്റെയും മറ്റുള്ളവരുടെയും ഇടപെടലിനെ തുടർന്നാണ് തങ്ങൾക്ക് നീതി നിഷേധിച്ചുവെന്നും രാഷ്ട്രീയ സ്വാധീനം ഇവർ ഇതിനായി ഉപയോഗിച്ചുവെന്നും ബാബു ദിനകരൻ ആരോപിച്ചു. പൊലിസ് ഉന്നതരിൽ നിന്നും നീതിലഭിച്ചില്ലെങ്കിൽ തങ്ങൾ കോടതിയിൽ നിയമ പോരാട്ടം നടത്തും. ഒറ്റനോട്ടത്തിൽ വ്യാജമാണെന്ന് വ്യക്തമാവുന്ന പരാതിയിൽ ഒരു അന്വേഷണം പോലും നടത്താതെ എന്തടിസ്ഥാനത്തിലാണ് പൊലിസ് നിരപരാധികളായ യുവാക്കളെ കള്ളക്കേസെടുത്ത് ജയിലിൽ അടച്ചതെന്ന കാര്യം നീതിപീഠത്തിന് മുൻപിൽ വിശദീകരിക്കേണ്ടി വരുമെന്നും ബാബു ദിനകരൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബബിത് ലാൽ , അജിത, ആൽഫിൻ എന്നിവരും പങ്കെടുത്തു.