കണ്ണൂർ: പുലർച്ചെ കുന്നിടിച്ച് മണ്ണെടുക്കുന്നതിനിടയിൽ ജെ.സി.ബിക്ക് മുകളിൽ പാറയടർന്നുവീണ് ഉത്തർപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ മരിച്ച സംഭവത്തിൽ മയ്യിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ നൗഷാദാ(29)ണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടി-അരിമ്പ്ര പ്രദേശത്ത് വലിയ കുന്നുകൾ ഇടിച്ചുനിരത്തി മണ്ണെടുക്കുന്നതിനിടയിൽ, മുകളിൽ നിന്നും വലിയ പാറക്കല്ലുകളും മണ്ണും ജെ.സി.ബിയുടെ മുകളിലേക്ക് അടർന്നു വീഴുകയായിരുന്നു.

തളിപ്പറമ്പിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമനസേനാംഗങ്ങൾ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മണ്ണിനടയിൽ കുടുങ്ങിയ നൗഷാദിനെ പുറത്തെടുത്തത്.

മറ്റൊരു ജെ.സി.ബി എത്തിച്ച് മണ്ണും പാറയും പൊട്ടിച്ച് നീക്കിയ ശേഷം നൗഷാദ് കുടുങ്ങിക്കിടന്ന ജെ.സി.ബി കാബിൻ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത് സംഭവത്തിൽ നിയമം ലംഘിച്ചുകൊണ്ടാണ് രാത്രി കാലത്ത് കുന്നിടിക്കൽ നടത്തിയതെന്ന ആരോപണം ഉയർന്നിരുന്നു.