കണ്ണൂർ: വീട്ടിലെ ട്യൂഷൻ സെന്ററിൽവെച്ച് പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അദ്ധ്യാപകന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ.പി.വി. സതീഷ്‌കുമാറിനെ(62)യാണ് തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.

2017 ഓഗസ്റ്റ് 20-ന് രാവിലെയായിരുന്നു സംഭവം. അദ്ധ്യാപകന്റെ വീട്ടിലെ ട്യൂഷൻ കഴിഞ്ഞ് പോകാൻ നേരം പെൺകുട്ടിയുടെ ശരീരത്തിൽ തലോടിയും മസാജ് ചെയ്തും ഉപദ്രവിച്ചെന്നാണ് കേസ്. അശ്ലീല ഭാഷയിൽ സംസാരിച്ചതായും പരാതിയിലുണ്ട്. സർക്കാർ സ്‌കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകൻ കൂടിയാണ് പ്രതി. നേരത്തെ ഇയാൾക്കെതിരെ നിരവധി പരാതിയുണ്ടായിരുന്നു.