കണ്ണൂർ: മാക്കൂട്ടംചുരം പാതവഴി കർണാടകയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ചുരംപാതയിൽ വെച്ചു കാർ തടഞ്ഞുനിർത്തി ഹോളിവുഡ് സിനിമാസ്റ്റൈലിൽ വ്യാജ അപകടങ്ങളുണ്ടാക്കി മാരകായുധങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘത്തെ കുറിച്ച് അന്വേഷണം തുടരുന്നു. വീരാജ്പേട്ട ഡി.വൈ. എസ്. പി നിരഞ്ജൻ രാജരസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

നേരത്തെ നടന്ന ചില കൊള്ളയടിക്കേസുകളിൽ ഇവർ പ്രതികളാണോയെന്നാണ് പൊലിസ് അന്വേഷിച്ചു വരുന്നത്. ബംഗളൂരിലേക്ക് ബിസിനസ് ആവശ്യാർത്ഥം പണവുമായി പോവുകയായിരുന്ന പാനൂർ സ്വദേശി ഷിബിനെയും സംഘത്തെയുമാണ് ഇവർ കൊള്ളയടിച്ചത്. ഷിബിൻ സഞ്ചരിച്ച കാറിൽ പ്രതികൾ സഞ്ചരിച്ച ഇന്നോവ ബോധപൂർവ്വം കൊണ്ടിടിച്ചു വഴിയരികിൽ ഇവർ ബഹളമുണ്ടാക്കുകയായിരുന്നു.

ഇതിനിടെയിൽ ഷിബിന്റെ ഡാഷ് ബോർഡിൽ ബിസിനസ് ആവശ്യാർത്ഥം കൊണ്ടുപോവുകയായിരുന്ന രണ്ടരലക്ഷം രൂപ തട്ടിയെടുക്കുകയും എതിർത്തവരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയതിനു ശേഷം രക്ഷപ്പെടുകയുമായിരുന്നു. ബംഗ്ളൂരിൽ പുതുതായി തുടങ്ങുന്ന കടയ്ക്ക് അഡ്വാൻസ് കൊടുക്കാൻ പോകുന്ന വഴിയാണ് ഷിബിനും സുഹൃത്തുക്കളും കൊള്ളയ്ക്കിരയായത്. ഇവർ വീരാജ്പേട്ട പൊലിസിൽ പരാതി നൽകുകയും ഡി.വൈ. എസ്‌പി നിരഞ്ജൻദാസ് നൽകിയ വിവരപ്രകാരം ഹുൻസൂർ പൊലിസ് അന്വേഷണമാരംഭിക്കുകയുമായിരുന്നു.

ഇതേ തുടർന്നാണ് പൊലിസ് വാഹനനമ്പറും മൊബൈൽ ഫോൺ ടവർ ലൊക്കെഷനും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തലശേരി തിരുവങ്ങാട് കുട്ടിമാക്കൂൽ സ്വദേശികളായ ശ്രീചന്ദ്(27) ഷെറിൻലാൽ(30)അർജുൻ(32)തിരുവങ്ങാട് സ്വദേശി ലനേഷ്(40) ചാമ്പാട് സ്വദേശി അക്ഷയ്(21)മാനന്തവാടി സ്വദേശികളായ ജംഷീർ(29)ജിജോ(31) പന്ന്യന്നൂർ സ്വദേശി ആകാശ്(27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെകോടതി റിമാൻഡ് ചെയ്തു.

പ്രതികളെ തെളിവെടുപ്പ് നടത്താനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു. ഇതിനാൽ ഇവരുടെ മുഖംമറച്ചാണ് മാധ്യമപ്രവർത്തകർക്കു മുൻപിലെത്തിച്ചത്. ഇവർ കവർന്ന പണവും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്.