കണ്ണുർ:വികസനത്തിന് തടസ്സം നിൽക്കുന്ന തരത്തിൽ കേരളത്തിൽ യു.ഡി.എഫിന്റെ നേതൃത്തിൽ നടക്കുന്ന അക്രമ സമരത്തിനെതിരെ എൽ.ഡി.എഫിന്റെ നേതത്വത്തിൽ ഈ മാസം 28 ന് വൈകുന്നേരം കണ്ണൂർ കളക്റ്റ്രേറ്റ് മൈതാനിയിൽ ബഹുജന റാലി സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു.

മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ഘടകകക്ഷി നേതാക്കളായ ചാമുണ്ണി, ബെന്നി കടക്കാട്, കെ.പി മോഹനൻ എംഎ‍ൽഎ, രാമചന്ദ്രൻ കടന്നപള്ളി എംഎ‍ൽഎ, ജോസ് ചെമ്പേരി, കാസിം ഇരിക്കുർ തുടങ്ങിയവർ പങ്കെടുക്കും. വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന വധശ്രമം രാജ്യത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്തതാണ്. മൂന്ന് പേരെ കൂടാതെ മറ്റൊരു യുത്ത് കോൺഗ്രസ് നേതാവ് കൂടി ഇതിൽ പങ്കാളിയാണ്. മട്ടന്നൂരിൽ താമസക്കാരനും തിരുവനന്തപുരത്ത് സ്ഥിരമായി പോയി വരികയും ചെയ്യുന്ന ഈ നേതാവാണ് ഗുഡാലോചന നടത്തിയത്.

കണ്ണുരിലെ ഒരു ട്രാവൽ ഏജൻസിയിൽ നിന്നാണ് അധിക വില നൽകി ടിക്കറ്റ് എടുത്തത്. ഡി.സി.സി.ഓഫിസിൽ നിന്നും വിളിച്ചു പറഞ്ഞതിന്റെ ഭാഗമായാണ് ടിക്കറ്റ് ഏർപ്പാടാക്കിയത്. ഇങ്ങനെയാണെങ്കിൽ കെപിസിസി അധ്യക്ഷന് സംഭവത്തിൽ പങ്കുണ്ടാവാമെന്ന് സംശയിക്കണം. 1995 ൽ പാർട്ടി നേതാക്കളായ പിണറായിയെയും കോടിയേരിയെയും തോക്കും നൽകി കൊല്ലാൻ പറഞ്ഞയച്ചയാളാണ് ഇന്നത്തെ കെപിസിസി അധ്യക്ഷൻ .അന്ന് അദ്ദേഹം ഡി.സി.സി. പ്രസിഡന്റായിരുന്നു. അന്നത്തെ വധശ്രമത്തിന് ഇരയായത് ഇ.പി ജയരാജനായിരുന്നുവെന്നും 1995ലെ സംഭവം തന്നെയാണ് മുഖ്യമന്തിക്കെതിരെയുള്ള വധശ്രമത്തിലുടെ ആവർത്തിച്ചതെന്നും ജയരാജൻ പറഞ്ഞു.

വാർത്ത സമ്മേളനത്തിൻ സി.പി സന്തോഷ് കുമാർ, പി.എസ് ജോസഫ്, കെ.കെ ജയപ്രകാശ്, ജോയ് കൊന്നക്കൽ, വി.കെ ഗിരീശൻ, സി.വത്സൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു.