- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത്തിരി നേരം ഒത്തിരി കാര്യം'; അക്ഷര വെളിച്ചം പകർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ അന്തേവാസികളുടെയും എഴുത്തുകാരുടെയും സാഹിത്യ സംവാദം

കണ്ണൂർ: വായന വാരാചരണത്തോട് അനുബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന എഴുത്തുകാരും ജയിൽ അന്തേവാസികളും തമ്മിലുള്ള സാഹിത്യസംവാദം നവ്യാനുഭവമായി മാറി. ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പരിപാടിയിലാണ് എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവും, ബഷീർ പെരുവളത്ത് പറമ്പും, ബാബുരാജ് മലപ്പട്ടവും അനുഭവങ്ങളും സാഹിത്യവും, കാലിക യാഥാർത്ഥ്യങ്ങളും പറഞ്ഞും പാടിയുംപങ്ക് വെച്ചത്.
'നീ നിരപരാധിയാണെന്ന് എനിക്കറിയാം, നിന്നെ വെറുതെ വിടില്ലെന്നും എനിക്കറിയാം' എന്ന പവിത്രൻ തീക്കുനിയുടെ വരികൾ പോലെ കുറ്റം ചെയ്തവരും, സാഹചര്യങ്ങൾ കാരണം കുറ്റം ചെയ്ത് പോയവരുമായ മനുഷ്യരുടെ ജീവിതത്തിൽ വായന പരിവർത്തനത്തിന് നാന്ദി കുറിക്കുന്നത് ലക്ഷ്യം വച്ചായിരുന്നു ഏഴു ദിവസമായി പരിപാടി സംഘടിപ്പിച്ചത്.
'ഇരുളാർന്ന എന്റെ ജീവിതപാതയിൽ
തെളിവാർന്ന സുവർണ്ണ ജ്യോതിസായി നീ
എങ്കിലും ഇന്നെന്റെ മാനസസരസിലെ
മുറിവേറ്റ സ്വർണ്ണമാകുന്നു' -
ഒരു അന്തേവാസി എഴുതിയ നീ മാത്രം എന്ന കവിത തൊട്ട് ജയിലിൽ കഴിയുന്നവരുടെ വരികൾ എടുത്തും, വിക്ടർ യൂഗോയുടെയും മറ്റും കഥകൾ വിവരിച്ചും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും ബഷീർ പെരുവളത്ത് പറമ്പും അനുഭവപാഠം വിവരിച്ചത് വായനയിലൂടെ അന്തേവാസികളുടെ മാനസിക പരിവർത്തനത്തിന് പ്രചോദനമാകുന്ന തരത്തിലായി.
ബാബുരാജ് മലപ്പട്ടത്തിന്റെയും അന്തേവാസികളുടെയും നാടൻപാട്ടും മറ്റ് കലാപരിപാടികളും അരങ്ങേറി. ജയിൽ സുപ്രണ്ട് ആർ സാജൻ അധ്യക്ഷനായി ജോയന്റ് സൂപ്രണ്ട് എ നാസിം, വെൽഫയർ ഓഫീസർ മൻസി എന്നിവർ സംസാരിച്ചു. ജയിലിലെ മികച്ച വായനക്കാരനുള്ള അനുമോദനവും, ജയിലിൽ നിന്ന് ആദ്യമായി പി ജി ബിരുദാനന്തര ബിരുദം നേടിയ സുരേഷ് ബാബുവിനേയും എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചവരേയും അനുമോദിച്ചു.


