കണ്ണൂർ: നിർമ്മാണപ്രവർത്തനത്തിന്റെ പേരിൽ പയ്യാമ്പലത്ത് കാനായിയുടെ റിലാക്സിങ് ശിൽപ്പം നശിപ്പിക്കുന്നതിനെതിരെ ലളിതാകലാ അക്കാദമി രംഗത്തു വന്നു.വിദേശികളടക്കമുള്ള നിരവധി ആസ്വാദകരെ ആകർഷിക്കുന്ന ശിൽപം റോപ് വേ നിർമ്മാണത്തിന്റെ പേരിൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന ആരോപണവുമായാണ് ഡി.ടി.പി.സിക്കെതിരെ ലളിത കലാ അക്കാദമി രംഗത്തുവന്നത്.

കാനായി ശിൽപം പരിരക്ഷിക്കുന്നതിനായി സർക്കാർ തലത്തിൽ നടപടി സ്വീകരിക്കാൻ സാംസ്‌കാരിക മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഡി.ടി.പി.സി ചെയർമാൻ കൂടിയായ കലക്ടറെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ രാവിലെ പയ്യാമ്പലം പാർക്കിൽ കാനായി ശിൽപങ്ങൾ ലളിതകലാ അക്കാദമി ഭാരവാഹികൾ സന്ദർശിച്ചിട്ടുണ്ട്. കാനായിയുടെ മറ്റൊരു ശിൽപമായ അമ്മയും കുഞ്ഞും ഇവിടെ നാശോന്മുഖമായി മാറിയിരിക്കുകയാണ്. ശിൽപംസംരക്ഷിക്കാതെയുള്ള വികസനപ്രവർത്തനങ്ങളാണ് ഡി.ടി.പി.സി നടത്തുന്നത്.

ലോകപ്രശസ്തനായ ശിൽപിയാണ് കാനായി. അദ്ദേഹത്തിന്റെ ശിൽപങ്ങൾ ഇത്തരത്തിൽ നശിപ്പിക്കുന്നത് കലാസ്നേഹികൾക്ക് വേദനാജനകമായ അനുഭവമാണ്. വരുംതലമുറയിലെ കുഞ്ഞുങ്ങൾക്ക് പോലും തെറ്റായ സന്ദേശം നൽകുന്ന വികസന പ്രവൃത്തികളാണ് പയ്യാമ്പലം പാർക്കിൽ നടന്നുവരുന്നത്. തികച്ചും അശാസ്ത്രീയമായ കാര്യങ്ങളാണ് അവിടെ സർക്കാർ ഫണ്ട് ചെലവഴിച്ചു നടക്കുന്നത്.ഇപ്പോൾ നടത്തുന്ന വികസന പ്രവൃത്തികളൊന്നും ദീർഘകാലം നിലനിൽക്കുന്നതല്ലെന്ന് എല്ലാവർക്കും അറിയാം.

സാംസ്‌കാരിക കേരളത്തിന് വലിയ വേദനയാണ് ഇത്തരം അനാദരവ് സൃഷ്ടിക്കുന്നത്.നമ്മുടെ നാടിനെ ജീവിക്കാൻ പറ്റുന്ന ഇടങ്ങളാക്കി മാറ്റുന്നത് പ്രകൃതിയോട് ചേർന്നുള്ള ഇത്തരം ശിൽപങ്ങളുംനിർമ്മിതകളുമാണെന്ന് ഓർക്കണമെന്നും മുരളി ചീരോത്ത് ചൂണ്ടിക്കാട്ടി.റോപ് വേയ്ക്കായി നിർമ്മാണ സാമഗ്രികൾ ഇറക്കിയതു കാരണം റിലാക്സിങ് ശിൽപത്തിന് കേടുപാടുകൾ പറ്റിയതായി തങ്ങൾ പയ്യാമ്പലം പാർക്ക് സന്ദർശിച്ചപ്പോൾ വ്യക്തമായതായി മുരളിചീരോത്ത് പറഞ്ഞു. കലാപരമായ തത്വദീക്ഷ പാലിക്കാതെ പാർക്കിൽ നടക്കുന്നവികസന പ്രവർത്തനങ്ങൾക്കിടെയിൽ കാനായിയുടെ അമ്മയും കുഞ്ഞും ശിൽപത്തെ അവഗണിക്കുകയാണ് ഡി.ടി.പി.സി ചെയ്തത്. അഞ്ജതയോ അല്ലെങ്കിൽ ശിൽപകലയോടുള്ളനിഷേധാത്മകമായ നിലപാടാണോ ഈക്കാര്യത്തിൽ അധികൃതർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാർത്താസമ്മേളനത്തിൽ എബി എൻ ജോസഫ്, ശിൽപികളായ വത്സൻ കൊല്ലേരി, ഉണ്ണികാനായി എന്നിവരും പങ്കെടുത്തു. ഇതിനിടെ പയ്യാമ്പലം പാർക്കിലെ കാനായി ശിൽപം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചിത്രകലാപരിഷത്തിന്റെ നേതൃത്വത്തിൽ 29ന് കലക്ടറേറ്റ് ധർണനടത്തും. കാനായി ശിൽപങ്ങൾ നശിപ്പിക്കുന്ന നിർമ്മാണ പ്രവൃത്തികൾ ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ നടത്തുക. പ്രതിഷേധസമരത്തിൽ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന്ഭാരവാഹികളായ ഹരീന്ദ്രൻ ചാലാട്, റിട്ട.കേണർ കെ. സുരേശൻ എന്നിവർ അറിയിച്ചു. വരും ദിവസങ്ങളിൽ കണ്ണൂരിൽ നടക്കുന്ന സമരത്തിൽ ശിൽപി കാനായി കുഞ്ഞിരാമനെയടക്കം പങ്കെടുപ്പിച്ചു കൊണ്ടു പ്രതിഷേധം ശക്തമാക്കാനാണ് ചിത്രകലാപരിഷത്ത് ഒരുങ്ങുന്നത്