കണ്ണൂർ : എളയാവൂർ സി.എച്ച് സെന്ററിന്റെ ഹോപ് വാലി പദ്ധതിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂൺ 29ന് വൈകുന്നേരം 3.30ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. വാരത്തെ സി.എച്ച് സെന്ററിനോട് ചേർന്ന സ്ഥലത്താണ് അഗതികളെയും അനാഥരുടെയും സംരക്ഷണത്തിന് ഹോപ് വാലി പദ്ധതി യാഥാർഥ്യമാകുന്നത്.

നിലവിൽ വാടക കെട്ടിടത്തിൽ ഇടുങ്ങിയ മുറികളിലാണ് കിടപ്പു രോഗികൾ കഴിയുന്നത്. ആധുനിക സൗകര്യങ്ങളോടെ കിടപ്പ് രോഗികൾക്ക് പരമാവധി മാനസിക ഉല്ലാസം ലഭിക്കാൻ ഉതകുന്ന രീതിയിലാണ് ഹോപ് വാലി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് നിലകളിലായി നൂറിൽപരം ആളുകളെ സംരക്ഷിക്കാൻ കഴിയും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഉത്തര മലബാറിലെ ഏറ്റവും വലിയ സാന്ത്വന പരിചരണ കേന്ദ്രമായി എളയാവൂർ സി.എച്ച് സെന്റർ മാറും.

ശിലാസ്ഥാപന ചടങ്ങിൽ വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് സാംസ്‌കാരിക സമ്മേളനവും വിവിധ മേഖലകളിൽ നിസ്വാർത്ഥ സേവനമർപ്പിച്ചവർക്കുള്ള ആദര സമർപ്പണവും നടക്കും. സമൂഹത്തിലെ നിർധനരും നിരാലംഭരുമായ രോഗികൾക്കും മറ്റ് അവശജന വിഭാഗങ്ങൾക്കും ബഹുമുഖ സേവന സാന്ത്വന പ്രവർത്തനങ്ങൾ നടത്തി വരുന്ന ജീവകാരുണ്യ സംഘടനയാണ് എളയാവൂർ സി.എച്ച് സെന്റർ എളയാവൂർ.

ജാതി മത വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും കഴിഞ്ഞ 18 വർഷമായി പ്രവർത്തിച്ചു വരുന്ന സെന്ററിന്റെ പ്രവർത്തനം ഏറെ ആശ്വാസമാണ് പകർന്നു നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു. ഫ്രീ മെഡിക്കൽ സെന്റർ, സി.എച്ച് ഹോസ്പിറ്റൽ, പാലിയേറ്റീവ് ഇൻ സാന്ത്വന പരിചരണ കേന്ദ്രം, പാലിയേറ്റീവ് ഹോം കെയർ സർവ്വീസ്, കാൻസർ പാലിയേറ്റീവ് സെന്റർ, ശിഹാബ് തങ്ങൾ സെന്റർ ഫോർ റിഹാബിലിറ്റേഷൻ, കൗൺസലിംങ്ങ് സെന്റർ, ഗുഡ് ഹോപ്പ് ലേണിംങ്ങ് സ്‌കൂൾ, ഭാരതീയ ജനൗഷധി മെഡിക്കൽ ഷോപ്പ്, ഫിസിയോ തെറാപ്പി സെന്റർ, ബീഫാത്തിമ മെമോറിയൽ ഡിജിറ്റൽ എക്സ്റേ ലാബ്, ആംബുലൻസ് സർവ്വീസ് തുടങ്ങി ഒട്ടേറേ സേവന കേന്ദ്രങ്ങൾ ഈ സെന്ററിന് കീഴിൽ പ്രവർത്തിച്ചു വരുന്നു. ജില്ലയ്ക്കകത്തും പുറത്തും വ്യാപിച്ചു കിടക്കുന്നതാണ് സെന്ററിന്റെ പ്രവർത്തനം.

കാൻസർ ബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഇവിടെ സൗജന്യ പാലിയേറ്റീവ് ചികിത്സാ സൗകര്യം സി. എച്ച് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ഇവർക്കായി പ്രത്യേകമുറികൾ, ഓക്സിജൻ സൗകര്യം, പ്രത്യേക ശ്രുശ്രൂഷകർ, സൗജന്യമരുന്ന് എന്നിവ നൽകും. കാൻസർ രോഗബാധിതരായ 40 പേർക്ക് ഒരേ സമയം ചികിത്സ നൽകാനുള്ള സൗകര്യമാണ് ഇവിടെ നൽകുന്നതെന്ന് സി. എച്ച് സെന്റർ ഭാരവാഹികൾ അറിയിച്ചു.

കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ സമൂഹ പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണങ്ങളാണ്. സേവന സന്നദ്ധരായ വളണ്ടിയർമാരുടെ സഹായത്തോടെ കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലായി ആയിരത്തി അഞ്ഞൂറിൽപരം മൃതദേഹ സംസ്‌കരണ പ്രവർത്തനങ്ങളാണ് നടത്തിയത്. അത് വിറങ്ങലിച്ചു നിന്ന സമൂഹത്തിന് ഏറെ ആശ്വാസം പകർന്നതാണെന്നും സി.എച്ച് മുഹമ്മദ് അഷ്റഫ്, കെ.എം ഷംസുദ്ദീൻ, ഉമ്മർ പുറത്തീൽ, പി.മുഹമ്മദ്, എൻ. അബ്ദുല്ല എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.