കണ്ണൂർ : വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിൽ കടുത്ത നടപടിയുമായി പൊലീസ്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജയിംസ്, കെ എസ് യു ജില്ലാ പ്രസിഡന്റ് ഷമ്മാസ്, സംസ്ഥാന സെക്രട്ടറി കെ.കമൽജിത്ത്, വി.രാഹുൽ എന്നിവർ ഉൾപെടെ 11 പേരെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു.

പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു ഉൾപെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. മൂന്ന് ദിവസം മുൻപാണ് കണ്ണൂർ കാൽടെക്സിൽ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്. ഇതിനിടെ കണ്ണൂർ കാൽടെക്സിൽ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധം തടയുന്നതിൽ കടുത്ത വീഴ്ച വരുത്തിയ എ. എസ്. ഐ ഉൾപ്പെടെ പതിനൊന്നു പേർക്കെതിരെ കണ്ണൂർ അസി. പൊലിസ് കമ്മിഷണർ ടി.കെ രത്നകുമാർ നോട്ടീസ് നൽകി.

ഒരു എസ്. ഐ ഉൾപ്പെടെ പതിനൊന്നു പേർക്കെതിരെയാണ് നോട്ടീസ് നൽകിയത്. ഇവർ നിഷ്‌ക്രീയമായി നോക്കിനിൽക്കുന്നുവെന്ന് വീഡിയോ,സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ടെന്നാണ് എ.സി.പി ടി.കെ രത്നകുമാറിന്റെ നോട്ടീസിൽ പറയുന്നത്. ശനിയാഴ്‌ച്ച ഉച്ചയ്ക്ക് നടന്ന ദേശീയ ഉപരോധവിവരം നേരത്തെ കിട്ടിയിട്ടും ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥർ വേണ്ടത്രമുൻകരുതൽ സ്വീകരിച്ചില്ലെന്നാണ് നോട്ടീസിൽ പറയുന്നത്.

കണ്ണൂർ ടൗൺ എസ്. ഐ ജയചന്ദ്രൻ, സി.പി.ഒ മാരായ രാഗേഷ്, വിനോദ്, ജിനേഷ്, ഷിജു, ചക്കരക്കൽ എസ്. ഐ കെ.വിനോദ്കുമാർ, വളപട്ടണം സി.പി.ഒ ഫെനാസ് എന്നിവരെയാണ് കണ്ണൂർ ഡിസ്ട്രിക് ക്വാർട്ടേഴ്സിൽ ഹാജരായി ഓർഡറലി മാർച്ച് നടത്താൻ നിർദ്ദേശിച്ചത്. വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നുകോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ. എസ്.യു പ്രവർത്തകർ റോഡ് ഉപരോധിച്ചത്.

കണ്ണൂർ, കാൽ ടെക്സ്,ഗാന്ധി സർക്കിളിൽ വച്ചായിരുന്നു ഉപരോധം. സമരക്കാരെ ബലംപ്രയോഗിച്ച് മാറ്റാനുള്ള ശ്രമത്തിനിടെ പൊലിസും സമരക്കാരും തമ്മിൽ ഉന്തുംതള്ളും പിടിവലിയുമുണ്ടായി. പൊലിസ് വാഹനത്തിന് മുകളിൽ കയറി കെ. എസ്. യു പ്രവർത്തകൻ പ്രതിഷേധിച്ചത് സേനയ്ക്ക് നാണക്കേടുണ്ടായെന്ന വിലയിരുത്തലുമുണ്ട്. പ്രതിഷേധം ശക്തമായിട്ടും ചില പൊലിസുകാർ സമരക്കാരെ വിരട്ടിയോടിക്കാതെ നിഷ്‌ക്രീയരായി നോക്കി നിന്നുവൊണ് എ.സി.പി നൽകിയ നോട്ടീസിൽ പറയുന്നത്.