- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു ഡി എഫ് അക്രമസമരത്തിന് കാരണം അധികാരം നഷ്ടപ്പെട്ട വെപ്രാളം; സ്വപ്നയുടെ വാക്കുകേട്ട് തുള്ളുന്ന യു ഡി എഫിനെയും, ബിജെപിയേയും ജനങ്ങൾ തിരിച്ചറിയുമെന്ന് തോമസ് ഐസക്ക്

കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാക്കും കേട്ട് തുള്ളുന്ന യു.ഡി.എഫിനെയും, ബിജെപിയേയും ജനങ്ങൾ തിരിച്ചറിയുമെന്ന് മുന്മന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു.മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ യു.ഡി.എഫും, ബിജെപിയും നടത്തുന്ന അക്രമണ സമരങ്ങൾ തുറന്നുകാട്ടാൻ കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ നടത്തിയ എൽ.ഡി. എഫ് ബഹുജനറാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്.
ഇന്ത്യയിൽ കേരളമാണ് എല്ലാ രംഗങ്ങളിലും മാതൃക. ഇടതുപക്ഷം കിഫ്ബിയിലൂടെ 7000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചത്. അതിന്റെ ഫലമായി റോഡുകളും പാലങ്ങളും, സ്‌കൂൾ-ആശുപത്രി കെട്ടിടങ്ങളും, വിവിധ പദ്ധതികളും നാട്ടിൽ നടപ്പായി. ഗുജറാത്തിൽ ഒരാളുടെ ശരാശരി ദിവസകൂലി 270 രൂപയാണെങ്കിൽ കേരളത്തിലത് 800 രൂപയാണ്. മലയാളികളെ അഭിമാനബോധമുള്ളവരാക്കി മാറ്റിയത് ഇടതുപക്ഷമാണ്. എല്ലാവർക്കും ഭൂമിയും, വീടും, വെളിച്ചവും, വെള്ളവും ലഭ്യമാക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചത് ഇടതുപക്ഷമാണ്. യു.ഡി.എഫിന് സ്വപ്നം പോലും കാണാൻ കഴിയാത്തവയാണിതൊക്കെ. എൽ.ഡി.എഫ് സർക്കാർ കാലത്ത് ഉണ്ടായ വികസന മുന്നേറ്റമാണ് കൂടുതൽ സീറ്റും, വോട്ടും നേടി രണ്ടാമതും ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചത്. അതോടെ യു.ഡി.എഫ് വെപ്രാളത്തിലായി. അതാണ് അക്രമ സമരത്തിന് യു.ഡി.എഫിനെ പ്രേരിപ്പിച്ചത്.
2016 ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ ഗ്രാഫ് താഴോട്ടാണ്. അതാണ് രാജ്യത്തെ ഭിന്നിപ്പിക്കാൻ നോക്കുന്ന വർഗ്ഗീയവാദികൾക്ക് കേരളം നൽകുന്ന താക്കീത്. ബിജെപി ഇടതുപക്ഷ ഭരണത്തെ ഇല്ലാതാക്കാൻ നോക്കുന്നത് ഈ രാഷ്ട്രീയ വിരോധം കൊണ്ടാണ്. ജനകീയ സർക്കാറിനെ അട്ടിമറിക്കാനുള്ള അക്രമണ സമരം തുടർന്നാൽ കോൺഗ്രസ്സും ബിജെപിയെപ്പോലെ തകർന്നടിയും. വിമാനത്തിൽ കയറി മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ പോലും മെനക്കെടുന്നവർ എന്തും ചെയ്യും. അവരെ പ്രതിരോധിക്കാൻ ജനശക്തിക്കേ കഴിയൂ. അതാണ് ഈ ബഹുജനറാലി. ഇത് കേരളമാകെ ജനസാഗരമായി തീരുമെന്ന് ഐസക് വ്യക്തമാക്കി.
കണ്ണൂർ നഗരത്തിൽ നടന്ന ബഹുജനറാലിയിൽ 25000ത്തോളം പേർ പങ്കെടുത്തു. സി.പി. എംജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ വി ചാമുണ്ണി, ജോയിസ് പുത്തൻപുര, അഡ്വ. പി എം സുരേഷ്ബാബു, പി പി ദിവാകരൻ, വി കെ കുഞ്ഞിരാമൻ, ഇ പി ആർ വേശാല, കാസിം ഇരിക്കൂർ, അഡ്വ എ ജെ ജോസഫ്, ജോസ് ചെമ്പേരി, ഹംസ പുല്ലാട്ടിൽ, സി വത്സലൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പി സന്തോഷ് കുമാർ എംപി സ്വാഗതം പറഞ്ഞു.


