കണ്ണൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽ തൊഴിലാളിയെ മുസ്ലിം മത തീവ്രവാദികൾ തലയറുത്തുകൊന്ന സംഭവം താലിബാനിസത്തിന്റെ നേർ ചിത്രമാണെന്നും ഇതിനെതിരെ സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് വത്സൻതില്ലങ്കേരി പറഞ്ഞു. ഹിന്ദു ഐക്യവേദി ഗുരുഭവനിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലാകമാനം താലിബാനിസം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്.അയ്യായിരത്തിലധികം വർഷങ്ങളായി എല്ലാ വിഭാഗം ജനവിഭാഗങ്ങളും സൗഹൃദത്തോടെ കഴിയുന്ന സ്ഥലമാണ് ഭാരതം. സ്വാതന്ത്ര്യവും ജനാധിപത്യവും മൂല്യങ്ങളും നിലനിൽക്കുന്ന രാജ്യത്ത് അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ജോലി സ്ഥലത്തേക്ക് അതിക്രമിച്ച് കയറി പരസ്യമായി ഒരാളുടെ തലയറുക്കുകയും പ്രധാനമന്ത്രിയ്‌ക്കെതിരെ ഉൾപ്പെടെ ഭീഷണി മുഴക്കുകയാണ്.

ലോകം മുഴുവൻ താലിബാൻ ഈ രീതിയാണ് അവലംബിച്ച് വരുന്നത്. ഇല്ലാത്ത ഇരവാദത്തിന്റെ ചുവടുപിടിച്ചാണ് രാജ്യ വ്യാപകമായി വലിയ കലാപത്തിന് ശ്രമിക്കുകയാണ് താലിബാൻ തീവ്രവാദികൾ. പരസ്യമായി ശതമാന കണക്ക് പറഞ്ഞ് വെല്ലുവിളിക്കുന്ന സ്ഥിതി കേരളത്തിലും ഉണ്ടായിരിക്കുകയാണ്. പൊതു സമൂഹം ഇതിനെതിരെ പ്രതികരിക്കാൻ മുന്നോട്ടു വരണം. എല്ലാത്തിനേയും തകർക്കാനുള്ള ശ്രമമാണ് ഇസ്ലാമിസ്റ്റുകൾ നടത്തുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിനെതിരേയെല്ല ഇവരുടെ പ്രവർത്തനം. അതു കൊണ്ടുതന്നെ എല്ലാ വിഭാഗവും ഒന്നിച്ച് നിൽക്കണം. വർഷങ്ങൾക്ക് മുമ്പേ കേരളത്തിൽ താലിബാനിസം വേരുറപ്പിച്ചു.

യാഥാർത്ഥ്യം പറഞ്ഞതിന്റെ പേരിൽ ചേകന്നൂർ മൗലവിയെ ഇല്ലാതാക്കിയ ചരിത്രമടക്കം ഇത് വ്യക്തമാക്കുന്നതാണ്. വിരുദ്ധാഭിപ്രായങ്ങളെ സാംശീകരിക്കുന്ന സമീപനമുള്ള നാട്ടിൽ ഒരു അഭിപ്രായത്തെ പിന്തുണച്ചതിന്റെ പേരിൽ പരസ്യമായി കഴുത്തറുത്തുകൊല്ലുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. ഇരുപതുകൊല്ലമായി രാജ്യത്തെ പ്രധാനമന്ത്രിയ്‌ക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയിട്ട് വ്യാജ പ്രചാരണത്തിന് നേതൃത്വം നൽകിയവർക്ക് എന്തെങ്കിലും സംഭവിച്ചോ.

വിമർശിക്കാനും എതിർക്കാനും സ്വാതന്ത്ര്യമുള്ള നാടായതു കൊണ്ടാണ് വ്യാജ വിമർശനങ്ങളെ നിയമപരമായി നേരിട്ടത്. കോടതി പറഞ്ഞപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ഇപ്പോൾ നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. താലിബാനുകളുടെ നാട്ടിൽ വിയോജിക്കാനുള്ള അധികാരം ഇല്ലാതാവുമെന്നും അതിനാൽ തന്നെ തീവ്രവാദത്തെ ഏതുതരത്തിലും പ്രതിരോധിച്ച് പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.