കണ്ണൂർ: ശിൽപി കാനായി കുഞ്ഞിരാമന്റെ ശിൽപ്പങ്ങളോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ പുലർത്തുന്ന അനാദരവിനും ക്രൂരതക്കുമെതിരെ സാംസ്‌കാരിക ലോകം ഒന്നിച്ചു. കേരള ചിത്രകല പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിവിധ പരിപാടികളിൽ കലാസാംസ്‌കാരിക രംഗത്തുള്ളവർ പങ്കെടുത്തു.

കണ്ണൂർ പയ്യാമ്പലത്തെ കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ ശില്പങ്ങൾ നശിപ്പിക്കാൻ സാംസ്‌കാരിക കേരളം സമ്മതിക്കില്ലെന്ന്, കലാകാരന്മാർ ശിൽപ്പത്തിന് ചുറ്റും സംരക്ഷണ വലയം തീർത്തു പ്രതിജ്ഞ ചൊല്ലി പ്രഖ്യാപിച്ചു. രാവിലെ പഴയ സ്റ്റാൻഡിൽ നിന്നും
ചിത്രകാരന്മാരും കലാകാരന്മാരും പങ്കെടുത്ത മാർച്ച് കളക്ടറേറ്റിലേക്ക് എത്തി. തുടർന്ന് നടന്ന ധർണ ശിൽപി വൻസൻ കൂർമ്മ കൊല്ലേരി ഉദ്ഘാടനം ചെയ്തു.

ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ കേണൽ വി.പി സുരേശൻ അധ്യക്ഷനായി. ഡോ : എ ടി മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തി . ഇന്നലെ ഉച്ചയോടെ പയ്യാമ്പലം പാർക്കിലെത്തിയ കലാകാരന്മാർ കാനായി കുഞ്ഞിരാമന്റെ റിലാക്സിംങ് എന്നുപേരിട്ട ശില്പത്തിന് ചുറ്റും സംരക്ഷണ വലയം തീർത്തു. തുടർന്ന് കേരളം കാനായി ക്കൊപ്പം എന്ന് പ്രതിജ്ഞയെടുത്തു.

റോപ്പ് വേ നിർമ്മാണത്തിന്റെ പേരിൽ ശിൽപം നശിപ്പിക്കാൻ സമ്മതിക്കില്ലെന്ന് കലാകാരന്മാരും സൗഹൃദയരും പരിപാടിയിൽ പ്രഖ്യാപിച്ചു. ഗോവിന്ദൻ കണ്ണപുരം, സുകുമാരൻ പെരിയച്ചൂർ , കെ.കെ.ആർ. വെങ്ങര, പ്രദീപ് ചൊക്ലി, കെ ടി ബാബുരാജ്, ഹരീന്ദ്രൻ ചാലാട്, ശ്രീരാജ് , വിനോദ് പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു