- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂരിലെ ബോംബ് സ്ഫോടനത്തിൽ തീവ്രവാദ ബന്ധമന്വേഷിക്കണം; സ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ബിജെപി
കണ്ണൂർ : മട്ടന്നൂർ പത്തൊമ്പതാം മൈൽ കാശി മുക്കിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ഗോഡൗണിൽ നടന്ന സഫോടനത്തിൽ അസാം സ്വദേശികൾ കൊല്ലപ്പെടുകയും മറ്റു രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ആവശ്യപ്പെട്ടു.
സ്ഥലത്തു പുറത്തു നിന്നുള്ളവർ വന്നുപോകുന്നതായി പറയപ്പെടുന്നുണ്ട്. ഇവർ തീവ്രവാദ ബന്ധമുള്ളവരാണോ എന്നും സ്ഫോടക വസ്തു എങ്ങിനെ അവിടെ എത്തി എന്നും അന്വേഷിക്കേണ്ടതാണ്. ഇതുപോലുള്ള സ്ഥലങ്ങൾ അതിഥി തൊഴിലാളികൾ എന്ന വ്യാജേന തീവ്രവാദ ഗ്രൂപ്പുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുപയോഗിക്കുന്നുണ്ടോയെന്നും അന്വേഷണ വിധേയമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ അധികൃതരോടാവശ്യപ്പെട്ടു.
ഇതിനിടെ, കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇതരസംസ്ഥാന തൊഴിലാളികളും ഇരകളാവുന്നുവെന്ന ആരോപണം ശക്തമായിട്ടുണ്ട്.
മട്ടന്നൂർ പത്തൊമ്പതാം മൈൽ ചാവശേരിക്കടുത്ത് നെല്ലിയാട്ട് അമ്പലത്തിന് സമീപം വാടകവീട്ടിലുണ്ടായ സ്ഫോടനത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്.
അസാം സാർബോഗ്ബാർമനഗർ ബാർപെറ്റ സ്വദേശി ഫസൽഹഖ്(52) ഷാഹിദുൾ(25) എന്നിവരാണ് ദാരുണമായി മരിച്ചത്.ബുധനാഴ്‌ച്ച വൈകുന്നേരം ആറുമണിക്കാണ് നാടിനെ നടുക്കിയ സംഭവം. ഇന്നലെ വൈകുന്നംര ആക്രി പെറുക്കി വരുന്ന സമയത്ത് ഇവർ വഴിയിൽ വെച്ചു സ്റ്റീലിന്റെ ചെറിയ ഭരണി കിട്ടുകയുംനിധിയാണെന്ന് കരുതി വാടക വീട്ടിലേക്ക് കൊണ്ടുവരുകയുമായിരുന്നു.
ഇതിനു ശേഷം അച്ഛനും മകനും വീട്ടിൽ താമസിക്കുന്ന ഷാഹിദുളിന്റെ സഹോദരൻ തഫീഖുലിനെയും മറ്റു രണ്ടു സഹതൊഴിലാളികളെയും സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് അയക്കുകയും വീടിന്റെ മുകളിലത്തെ നിലയിൽ കയറി ഇരുവരും രഹസ്യമായി നിധിപാത്രമെന്നു കരുതിയ സ്റ്റീൽ ബോംബ് തുറന്നു നോക്കുകയുമായിരുന്നു. ഇതേ തുടർന്ന് ബോംബ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും ഇരുവരും തെറിച്ചു താഴേക്ക് വീഴുകയുമായിരുന്നു. പുറത്തുപോയവർ മടങ്ങിയെത്തിയപ്പോഴാണ് ഇവരെ കണ്ടത്.
ഇവരുടെ കൈപ്പത്തി പൂർണമായും തകർന്നിരുന്നു. ഫസൽഹഖിന്റെ ഇരുകണ്ണുകളും പൊള്ളലേറ്റു കരിഞ്ഞു. ഇയാൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന ഷാഹിദുളിനെ നാട്ടുകാരും പൊലിസും ചേർന്ന് കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്ന് രാത്രി എട്ടുമണിയോടെ മരണമടഞ്ഞു.
കഴിഞ്ഞ രണ്ടുവർഷമായി ആക്രി ശേഖരിച്ചു ജീവിച്ചുവരികയായിരുന്നു ഇവർ. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, എ.സി.പി പ്രദീപൻ കണ്ണിപൊയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻപൊലിസ് സംഘംസ്ഥലത്തെത്തി. കണ്ണൂരിൽ നിന്നുമെത്തിയ ബോംബുസ്‌ക്വാഡും ഫോറൻസിക്വിഭാഗവും പരിശോധന നടത്തി.
മട്ടന്നൂർ പൊലിസ് സ്ഫോടനനിരോധിതവകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റു മോർട്ടത്തിനായി മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലിസ് അറിയിച്ചു.




