കണ്ണൂർ: തലാസിമിയ മേജർ ബാധിച്ചു മരണമടഞ്ഞ കക്കാട് ബദർ പള്ളി താജ്മൻസിലിൽ നിലോഫറിന് (17)നാടിന്റെ യാത്രാമൊഴി. ഇന്നലെ രാവിലെ തെക്കിബസാർ മക്കാനി കബർസ്ഥാനിൽ കബറടക്കം നടന്നു. ഖമർ ഷെരീഫ്-റീനാസ് ദമ്പതികളുടെ മകളായ നിലോഫർ ബംഗ്്ളൂര് മുസുംദാർ ഷാ സെന്ററിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി രണ്ടുമാസത്തിലേറെക്കാലമായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ വർഷം എസ്. എസ്. എൽ.സി വിജയിച്ച നിലോഫർ ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വണ്ണിന് പ്രവേശനം നേടിയിരുന്നു. ഇതിനിടെയാണ് രോഗബാധിതയായത്. സഹോദരൻ താജുദ്ദീൻ ഷെരീഫും ഇതേ രോഗംബാധിച്ചു ചികിത്സയിലാണ്. ഇരുവരുടെയും ചികിത്സസഹായത്തിനായി നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചുപ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ ഗുരുതരരോഗം ബാധിച്ച പെൺകുട്ടിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായാണ് നിലോഫർ വിട്ടുപിരിഞ്ഞത്.