കണ്ണൂർ: കണ്ണൂർ സർവകലാശാല അസോ.പ്രൊഫസർ തസ്തികയിലേക്ക് നിയമനം നൽകുന്നതിന് വേണ്ടി പ്രസിദ്ധീകരിച്ച താൽക്കാലിക പട്ടികയിൽ ഒന്നാം റാങ്ക് നൽകിയിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ ഡോ.പ്രിയാവർഗീസിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആർ.കെ ബിജു വി സിക്ക് കത്തുനൽകി.

സ്‌ക്രീനിങ് കമ്മിറ്റിയെ കബളിപ്പിക്കുന്നതിന് ബോധപൂർവ്വം അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിനു പകരം കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ നൽകിയത്ത എംപ്ളോയ്മെന്റ് സർട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം പ്രീയാവർഗീസ് ഹാജരാക്കിയതെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

വിവരാവകാശം വഴി ലഭിച്ച രേഖയിലാണ് ഈക്കാര്യമുള്ളത്. കേരള പബ്ളിക്ക് സർവീസ് കമ്മിഷൻ പോലും മുഴുവൻ പരിശോധനയും കഴിഞ്ഞതിനു ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുള്ളതെന്നും എന്നാൽ കണ്ണൂർ സർവകലാശാലയിൽ മലയാളത്തിൽ ഇന്റർവ്യൂ കഴിഞ്ഞു ഏഴുമാസമായിട്ടും ഫിസിക്കൽ വെരിഫേേിക്കഷൻ പോലും നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ദുരൂഹമാണെന്നും കത്തിൽപറയുന്നു.

വിവരാവകാശ രേഖകൾ പ്രകാരം ഡോ.പ്രീയാവർഗീസിന് 2015- ജൂലൈ 29 മുതൽ 2018 ഫെബ്രുവരി ഒൻപതുവരെ ഫാക്കൽട്ടിഡെവലപ്മെന്റ് പ്രോഗ്രാം പ്രകാരം പി. എച്ച്.ഡി പോഗ്രാമിനും തുടർന്ന് 2019 ഓഗസ്റ്റ് 7 മുതൽ 2021ജൂൺ 15വരെ കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുകയാണ് ചെയ്തത്. കൂടാതെ 2021-ജൂലൈ 7 മുതൽ 2021- ജൂൺ 15വരെ കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുകയാണ് ചെയ്തത്.

പക്ഷെ കണ്ണൂർ സർവകലാശാലയിൽ അദ്ധ്യാപന പരിചയം തെളിയിക്കുവാൻ വേണ്ടി ഹാജരാക്കിയ എംപ്ളോയ്മെന്റ് സർട്ടിഫിക്കറ്റിൽ ഈക്കാര്യങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങൾക്ക് മേൽപറഞ്ഞ കാര്യങ്ങൾ പരിശോധിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും യുജിസി ചട്ടപ്രകാരം ഗവേഷണകാലവും അനധ്യാപക തസ്തികയിലുള്ള ഡെപ്യൂട്ടേഷൻ കാലവും അദ്ധ്യാപന പരിചയമായി കണക്ക് കൂട്ടാനാവില്ലെന്നും കത്തിൽവിവരിക്കുന്നു.

ഈക്കാര്യങ്ങൾ പരിശോധിച്ചു പ്രിയാവർഗീസിനെ അയോഗ്യയാക്കണമെന്നും 15 വർഷത്തെ അദ്ധ്യാപനപരിചയമുള്ള രണ്ടാംറാങ്കുകാരനായ ഡോ. ജോസഫ്സ്‌കറിക്ക് നിയമനം നൽകണമെന്നുമാണ് ഡോ. ആർ.കെ ബിജുവിന്റെ കത്തിലെആവശ്യം.