കണ്ണൂർ: ദേശീയപാതയിൽ പുതിയതെരു പള്ളിക്കുളം ജംഗ്ഷനിൽ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും. അഴീക്കോട് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനം ചെയ്യാൻ കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പള്ളിക്കുളം ജംഗ്ഷനിൽ നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്നത് ജനങ്ങൾ എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

കളരിവാതുക്കൽ റോഡ് നവീകരണം, ഇ എം എസ് സ്മാരക പാപ്പിനിശേരി ഹയർസെക്കണ്ടറി, അരോളി ഗവ.ഹയർ സെക്കണ്ടറി, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ അഴീക്കോട് മീൻകുന്ന് എന്നീ മൂന്ന് സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം തുടങ്ങിയ പദ്ധതികൾ വേഗത്തിലാക്കാനും പുതിയ പദ്ധതികളുടെ സാങ്കേതിക നടപടികൾ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു.

കണ്ണൂർ പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം ജഗദീഷ്, അസി. എക്സി. എൻജിനീയർമാരായ പി രാംകിഷോർ, ഷീല ചോരൻ, സി ദേവസേനൻ , കെ വി മനോജ് കുമാർ , അസി. എൻജിനീയർമാരായ എം മുഹമ്മദ് മുന്നാസ് , വി കെ ഷാജിഷ്, വിപിൻ അന്നിയേരി, എപിഎം എം മുഹമ്മദ് സിനാൻ , പ്രൊജക്ട് എൻജിനീയർ ഐ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.