പൂണെ: ആദ്യ രാത്രിയിൽ വധുവിന്റെ കന്യാകത്വം പരിശോധിക്കുന്ന രീതിക്കെതിരെ രംഗത്ത് വന്ന യുവാക്കൾക്ക് ആൾക്കുട്ടത്തിന്റെ ക്രൂരമ മർദ്ധനം. ഞായറാഴ്ച രാത്രിയാണ് ജാതി സഭയുടെ പ്രവൃത്തിക്കെതിരെ പ്രതികരിച്ച യുവാക്കൾക്ക് ആൾക്കൂട്ടത്തിന്റെ ആക്രമണം നേരിടേണ്ടി വന്നത്.

ആദ്യരാത്രിയിൽ കന്യകാത്വ പരിശോധന നടത്തുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പായ സ്റ്റോപ്പ് വി റിക്ച്വലിലെ അംഗങ്ങൾക്കെതിരെയാണ് ആൾക്കൂട്ടത്തിന്റെ ആക്രമണം.

കഞ്ചർഭട്ട് എന്ന സമുദായത്തിലെ യുവാക്കൾ തന്നെയാണ് സ്വ സമുദായത്തിലെ ആചാരത്തെ എതിർത്ത് രംഗത്തെത്തിയിരിക്കുന്നത്. സമുദായത്തിൽ തുടർന്ന് വരുന്ന അനാചാരങ്ങൾക്കെതിരെ പ്രതികരിച്ചതിനാണ് തങ്ങളെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചതെന്ന് യുവാക്കളിൽ ഒരാൾ പൊലീസിനോട് പറഞ്ഞു.

സംഭവത്തിൽ രണ്ട് പേരെ പിടികൂടിയിട്ടുണ്ടെന്നും 40 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. ഇവർക്കെതിരെ മനപ്പൂർവമായി പരിക്കേൽപ്പിക്കുക, നിയമവിരുദ്ധമായി സമ്മേളിക്കുക എന്നീ ഐ.പി.സി വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച നടന്ന വിവാഹത്തിൽ രാത്രി ഒൻപത് മണിയോടെയായിരുന്നു ജാതി സഭ കൂടിയത്. വധു വരന്മാരിൽ നിന്നും പണം പിരിച്ചതിന് ശേഷം കന്യകാത്വ പരിശോധന നടത്തുന്നതിനിടെയാണ് യുവാക്കൾ എതിർപ്പുമായി രംഗത്തെത്തിയത്.