മീററ്റ്: മീററ്റിൽ അമ്മയേയും മകനെയും ആക്രമികൾ വെടിവെച്ചു കൊന്നു. ഭർത്താവ് മരിച്ച കേസിൽ വ്യാഴാഴ്ച കോടതിൽ സാക്ഷി പറയാനിരിക്കെയാണ് ഇരുവരെയും ആക്രമികൾ വെടിവെച്ചു കൊന്നത്. 60 വയസ്സുകാരിയായ വയോധികയ്ക്ക നേരെ ആക്രമികൾ ഒൻപത് തവണ വെടിയുതിർത്തു. ഇവരുടെ മകനെ മറ്റൊരിടത്ത് കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

നിചേതാർ കൗർ എന്ന വയോധികയും മകനുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുറ്റകൃത്യം മുഴുവനും സിസിടിവിയിൽ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കുറ്റവാളികൾ മുഖം തൂവാല കൊണ്ട് മറച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിചേതാർ കൗറും മറ്റൊരു സ്ത്രീയും കട്ടിലിൽ ഇരിക്കുന്നത് കാണാം.

പൊടുന്നനെ ഇവർക്കരികിലേക്ക് ഒരാൾ നടന്നടുക്കുകയും നെഞ്ചിലേക്ക് വെടിയുതിർക്കുകയുമായരുന്നു. കട്ടിലിൽ വീണ് സ്ത്രീയെ രണ്ട് പേർ പുറകെ വന്ന് പിന്നീട് തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ആദ്യം നെഞ്ചിൽ വെടിയേറ്റ് കട്ടിലിൽ നിരങ്ങിയ സ്ത്രീയെ തോക്ക് വീണ്ടും റീ ലോഡ് ചെയ്താണ് മുഖത്ത് തുരുതുരെ വെടിവെക്കുന്നത്.

അപ്പോഴേക്കും ആറ് വെടിയുണ്ടകളേറ്റിരുന്നു അവർക്ക്. ഇവർ മരിച്ചെന്ന് ഉറപ്പു വരുത്താൻ പിന്നാലെ വന്ന രണ്ട് അക്രമികൾ വീണ്ടും വെടുയുതിർക്കുകയായിരുന്നു. വെടിയുതിർക്കുന്നതിനിടെ തൊട്ടടുത്ത കട്ടിലിലുള്ള സ്ത്രീയോട് സ്ഥലം വിടാൻ അക്രമികൾ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ഭൂമിയിടപാട് തർക്കത്തെതുടർന്ന് 2016ലാണ് നിചേതാർ കൗറിന്റെ ഭർത്താവ് കൊലചെയ്യപ്പെടുന്നത്. കൊലപാതകത്തിന് ഇവരുടെ ചില കുടുംബാംഗങ്ങൾ ജയിലിലുമായി. വിചാരണ തുടങ്ങിയ കേസിൽ സാക്ഷി പറയാൻ നിചേതാർ കൗറും മകനും ഇന്ന് ഹാജരാകേണ്ടതായിരുന്നു. ഇത് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.സാക്ഷി പറയാൻ കോടതിയിലെത്തുന്ന ഇവർക്ക് നേരെ മുമ്പും ഭീഷണികളുണ്ടായിരുന്നു. കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.