ലണ്ടൻ: കേരളത്തിൽ നിന്നും മാത്രം ശരാശരി പതിനായിരത്തിലേറെ മലയാളി നഴ്‌സുമാർ യുകെയടക്കം വിദേശത്തേക്ക് പറന്ന നല്ല നാളുകൾക്ക് താത്കാലിക ശമനം. ചില കണക്കുകളിൽ പതിനായിരം നഴ്സുമാരോളം ശരാശരി യുകെയിലേക്ക് മാത്രം എത്തിയതായാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഇക്കാര്യം മറുനാടൻ മുമ്പ് റിപ്പോർട്ടു ചെയ്തിരുന്നതാണ്. ഇതിന് ശേഷം മൂന്നു മാസം കഴിയുമ്പോൾ കിട്ടുന്ന കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. രണ്ടു വർഷം മുൻപ് എൻഎച്ച്എസിൽ 12 ശതമാനം നഴ്‌സുമാരുടെ ഒഴിവുകൾ ഉണ്ടായിരുന്നത് മലയാളി നഴ്‌സുമാരുടെ കൂട്ടത്തോടെയുള്ള വരവോടെ വെറും ഏഴു ശതമാനമായി കുറഞ്ഞിരിക്കുന്നത്.

ഇതിനർത്ഥം ആയിരക്കണക്കിന് മലയാളി നഴ്‌സുമാർക്ക് യുകെയിലേക്കുള്ള വാതിൽ അടയുകയാണ് എന്നത് തന്നെയാണ്. ഇക്കാര്യം കഴിഞ്ഞ വർഷം തന്നെ മനസിലാക്കിയ മലയാളികൾ അടക്കമുള്ള റിക്രൂട്ടിങ് ഏജൻസികൾ ഏറെക്കുറെ ഓഫീസുകൾ പോലും പൂട്ടിക്കെട്ടാനുള്ള ഒരുക്കത്തിലാണ്. കേരളത്തിലെ പ്രധാന പട്ടണങ്ങളിൽ നേരിട്ടും സബ് ഏജൻസി മുഖേനെയും ഓഫീസുകൾ ഉണ്ടായിരുന്ന സ്ഥാപനങ്ങൾ വരുമാനവും ബിസിനസും പാടെ കുറഞ്ഞ സാഹചര്യത്തിൽ തത്കാലം പേരിനു മാത്രം പ്രവർത്തിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.

അടുത്ത ഏതാനും വർഷത്തേക്ക് യുകെയിലേക്കുള്ള നഴ്‌സുമാരുടെ വരവ് ഏറെ കുറയും

കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും കുറവ് ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ നടത്തിയ കണക്കെടുപ്പിലാണ് നഴ്‌സുമാരുടെ ഒഴിവുകൾ തീരെ ഇല്ലാതാകും വിധം നികത്തപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാകുന്നത. നാലു വർഷം മുൻപ് 44,000ത്തിലേറെ നഴ്‌സുമാരുടെ ഒഴിവുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 31,000ത്തിലേക്ക് താഴ്ന്നിരിക്കുകയാണ്.

യുകെയിൽ ഒരു വർഷം നഴ്‌സിങ് പഠിക്കാൻ തയ്യാറാകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇപ്പോൾ ഉള്ള ഒഴിവുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ വലിയ വത്യസം ഇല്ല എന്ന് വ്യക്തമാകുമ്പോൾ എൻഎച്ച്എസിന് വിദേശ നഴ്‌സുമാരുടെ കൈതാങ്ങ് ഇല്ലാതെ പ്രവർത്തിക്കാനാകുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. ഇതോടെ വരുന്ന ഏതാനും വർഷത്തേക്ക് വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്മെന്റിൽ വലിയ തോതിൽ ഉള്ള വെട്ടിക്കുറവ് ഉണ്ടാകും എന്ന് തന്നെയാണ് പറയാനാവുക.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ കഴിഞ്ഞ ഒരു വർഷമായി അഭിമുഖവും മറ്റും പൂർത്തിയാക്കി യുകെ യാത്രയ്ക്ക് തയ്യാറായിരുന്ന ആയിരക്കണക്കിന് മലയാളി നഴ്‌സുമാർ ഇപ്പോൾ ഗതികെട്ട് ഓഫർ ലഭിച്ചിരുന്ന എൻഎച്ച്എസ് ആശുപത്രികളെ ബന്ധപ്പെടുകയാണ്. മാത്രമല്ല ഏജൻസികളുടെ സമ്മർദ്ദം കാരണം അധികമായി കൊണ്ടുവന്ന നഴ്‌സുമാർക്ക് ഷിഫ്റ്റ് നൽകാൻ ഒഴിവുകൾ കണ്ടെത്താനും പ്രയാസപ്പെടുകയാണ് പല എൻഎച്ച്എസ് ട്രസ്റ്റുകളും. ഒഴിവുകളുടെ കണക്ക് നോക്കാതെ റിക്രൂട്ട് നടത്തിയ എൻഎച്ച്എസ് ട്രസ്റ്റുകൾ ഇപ്പോൾ വെള്ളം കുടിക്കുന്ന സാഹചര്യമാണ്.

കഴിഞ്ഞ വർഷം മാസങ്ങളോളം ഏതാനും മലയാളി നഴ്‌സുമാർക്ക് ജോലി ഒന്നും ചെയ്യാതെ ശമ്പളം ലഭിച്ച വിവരം ബെൽഫാസ്റ്റിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ബിർമിങാമിലും വൂൾവർഹാംപ്ടണിലും ഒക്കെ എത്തിയ മലയാളി നഴ്‌സുമാർക്ക് വേറെ പട്ടങ്ങളിലേക്ക് റീ ലൊക്കേറ്റ് ചെയ്യേണ്ടി വന്നത് അടുത്തിടെയാണ്. ഇത്തരത്തിൽ തികച്ചും തിരിച്ചടികളുടെ സൂചനകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നഴ്‌സിങ് റിക്രൂട്മെന്റ് രംഗത്ത് നിന്നും കേട്ടുകൊണ്ടിരുന്നത്. അതിൽ വാസ്തവം ഉണ്ടെന്നു സൂചിപ്പിച്ചാണ് ഇപ്പോൾ ഒഴിവുകളുടെ എണ്ണം ക്രമമാതീതമായി താഴ്ന്നുവെന്ന കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.

ഒരൊറ്റ വർഷം കൊണ്ട് നികത്തിയത് അഞ്ചു ശതമാനം ഒഴിവുകൾ

കഴിഞ്ഞ വർഷം 12 ശതമാനം ഒഴിവുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും ഏഴു ശതമാനം ഒഴിവുകൾ മാത്രമാണ് എൻഎച്ച്എസിൽ അവശേഷിക്കുന്നത്. ഇംഗ്ലീഷ് പരീക്ഷ യോഗ്യത ഉണ്ടെങ്കിൽ മറ്റൊന്നും നോക്കാതെ യുകെയിലേക്ക് എത്തിച്ചേരാം എന്ന സാഹചര്യമാണ് ഇപ്പോൾ ഇല്ലാതാകുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിൽ മിനിമം രണ്ടു വർഷം പ്രവർത്തി പരിചയം ഉള്ളവരെ മതിയെന്ന് വരെ മിക്ക എൻഎച്ച്എസ് ട്രസ്റ്റുകളും പറഞ്ഞു തുടങ്ങി. എന്നാൽ ഒരു വർഷം മുൻപ് വരെ ഇതായിരുന്നില്ല സാഹചര്യം. ബിർമിങ്ഹാം ട്രസ്റ്റിൽ ഒക്കെ നഴ്‌സിങ് പഠിച്ചിറങ്ങിയ ഉടനെ നൂറിലേറെ മലയാളി നഴ്‌സുമാരാണ് യുകെയിലേക്ക് വിമാനം കയറിയത്.

ജോലി പരിചയം ഇല്ലാത്തതിനാൽ ഇത്തരം റിക്രൂട്മെന്റുകൾക്ക് എതിരെ മുതിർന്ന ജീവനക്കാർ വ്യാപകമായ പരാതിയും ഉയർത്തിയിരുന്നു. അതിനിടയിലേക്ക് ഇപ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന സാഹചര്യത്തിൽ പഠനം കഴിഞ്ഞിറങ്ങിയാൽ നേരെ യുകെയിലേക്ക് എന്ന് ഇന്ത്യയിൽ പരസ്യം ചെയ്യുന്ന ഏജൻസികളുടെയും നഴ്‌സിങ് കോളേജുകളുടെയും വലയിൽ വീണുപോകാതിരിക്കാൻ ആണ് യുവ നഴ്‌സുമാർ ശ്രദ്ധിക്കേണ്ടത്. ആഗോള വ്യാപകമായി നഴ്‌സിങ് രംഗത്ത് ആയിരക്കണക്കിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പുതുതായി 150 നഴ്‌സിങ് കോളേജുകൾ തുടങ്ങാൻ ഇന്ത്യ ബജറ്റിൽ പണം വകയിരുത്തിയതും ഏറ്റവും പുതിയ ട്രെന്റിനൊപ്പം നീങ്ങുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു. ഇക്കാര്യത്തിൽ സർക്കാരുകളുടെ വരെ കണക്കുകൂട്ടലുകൾ തെറ്റുകയാണ് എന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്.

പഞ്ഞകാലം വന്നത് തിരിച്ചടിയായത് യുകെ മലയാളികളുടെ നഴ്‌സിങ് ഏജൻസികൾക്കും

ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവിനു ബ്രിട്ടീഷ് ഗവന്മെന്റ് തടയിട്ടു തുടങ്ങിയ കാലം മുതൽ യുകെയിലെ നഴ്‌സിങ് ഏജൻസികൾക്ക് കഷ്ടകാലമാണ്. കോവിഡ് കാലത്തു നഴ്‌സുമാരെ വിതരണം ചെയ്തു കോടികൾ ലാഭം ഉണ്ടാക്കിയ നഴ്‌സിങ് ഏജൻസി ബിസിനസിലേക്ക് കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി നൂറുകണക്കിന് മലയാളികളാണ് എടുത്തു ചാടിയത്. സ്റ്റോക് ഓൺ ട്രെന്റ്, ലിവർപൂൾ, ബ്രൈറ്റൺ, മാഞ്ചസ്റ്റർ തുടങ്ങിയ പ്രധാന പട്ടണങ്ങളിൽ ഒരു ഡസനിലേറെ മലയാളി ഏജൻസികൾ പ്രവർത്തിച്ചിരുന്ന സമയം ഉണ്ടായിരുന്നു. ഹോം ഓഫീസ് നടത്തിയ റെയ്ഡുകളിൽ ലക്ഷത്തിനു മുകളിൽ പൗണ്ട് പിഴയായി അടയ്‌ക്കേണ്ടി വന്നിട്ടും ബിസിനസ് തുടർന്നവർ പറയാതെ പറഞ്ഞത് തങ്ങളുടെ ലാഭത്തിന്റെ പത്തു ശതമാനം പോലും ആയിരുന്നില്ല ഈ പിഴ എന്നാണ്. ഏജൻസി നടത്തി പണം ഉണ്ടാക്കിയവർ സിനിമ പിടിക്കാൻ ഇറങ്ങിയതും ഹോട്ടൽ പോലെയുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് വഴി തിരിഞ്ഞതും അടുത്തിടെയാണ്.

ഏജൻസികളുടെ പേരിൽ നൂറു പേര് പങ്കെടുക്കുന്ന പരിപാടി ആയാൽ പോലും മുൻപിൻ നോക്കാതെ അഞ്ഞൂറോ ആയിരമോ പൗണ്ട് സ്‌പോൺസർഷിപ്പ് നൽകിയിരുന്ന എജൻസികളുടെ സുവർണ കാലഘട്ടവും ഇപ്പോൾ അവസാനിക്കുകയാണ്. കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന കൗൺസിലുകൾ സോഷ്യൽ കെയർ ഫണ്ട് വർധിപ്പിക്കാൻ കഴിയാതെ വിഷമിക്കുന്ന സാഹചര്യത്തിൽ നഴ്‌സിങ് എജൻസികൾക്ക് ഷിഫ്റ്റുകളും ലഭിക്കുന്നില്ല ആഴ്ചയിൽ നാലും അഞ്ചും ഷിഫ്റ്റ് ജോലി ചെയ്തിരുന്നവർക്ക് ഇപ്പോൾ ഒരു ഷിഫ്റ്റ് പോലും നൽകാനാകുന്നില്ല എന്നാണ് പ്രധാന ഏജൻസി നടത്തിപ്പുകാർ പറയുന്നത്. നഴ്‌സുമാരെ ആവശ്യപ്പെട്ടിരുന്ന എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്നും ഒരു നഴ്‌സിനെ പോലും തേടി കോളുകൾ വരുന്നില്ല എന്നാണ് ഇപ്പോഴത്തെ ട്രെന്റ്.

എജൻസി വഴി ജോലിക്ക് പോയാൽ ഒരാഴ്ച കൊണ്ട് ആയിരക്കണക്കിന് പൗണ്ട് സമ്പാദിക്കാം എന്ന ധാരണയിൽ ജോലി രാജിവച്ചവർ പോലും ഇപ്പോൾ വീണ്ടും പഴയ ലാവണത്തിലേക്ക് ബാൻഡ് അഞ്ചിൽ എങ്കിലും ജോലി കിട്ടുമോ എന്ന അന്വേഷണത്തിലാണ്. ഇതിനൊക്കെ അവസരം ഒരുക്കിയത് വിദേശ നഴ്സുമാരുടെ നിയന്ത്രണമില്ലാത്ത റിക്രൂട്മെന്റ് ആണെന്നാണ് ഇപ്പോൾ ആർസിഎൻ അടക്കമുള്ളവർ പറയുന്നത്. വിദേശ നഴ്‌സുമാരുടെ റിക്രൂട്മെന്റിൽ നിയന്ത്രണം വേണമെന്ന് ആർസിഎൻ ആവശ്യപ്പെട്ടതും അടുത്തിടെയാണ്. ഇക്കാര്യം ഇക്കഴിഞ്ഞ മാർച്ച് 19നു ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഇതെല്ലാം യുകെ സ്വപ്നത്തിൽ നഴ്‌സിങ് പഠനം തിരഞ്ഞെടുക്കാൻ തീരുമാനിച്ച മലയാളി യുവത്വത്തിനുള്ള മുന്നറിയിപ്പുകൾ കൂടിയാണ്.

മലയാളി സമൂഹത്തിന് ഒന്നാകെ തിരിച്ചടി

യുകെയിലെ ഏറ്റവും വലിയ തൊഴിൽ സേനയായ എൻഎച്ച്എസിൽ മലയാളികളുടെ വരവ് കുറയുമ്പോൾ തീർച്ചയായും തിരിച്ചടികൾ പലവിധമാകും. ഇപ്പോൾ നഴ്‌സിങ് എജൻസികളെ ബാധിച്ച തളർച്ച വരും നാളുകളിൽ മറ്റു ബിസിനസിലും പ്രതിഫലിക്കും. യുകെയിൽ ബിസിനസ് ചെയ്യാൻ ഏറ്റവും നല്ല സമയം ആണെന്ന പ്രചാരണം ശക്തമായതോടെ കോർണർ ഷോപ്പുകൾ മുതൽ ഓൺലൈൻ വസ്ത്ര വിൽപന വരെ കൂണു പോലെ പൊട്ടിമുളയ്ക്കുകയാണ്. അഞ്ചോ ആറോ ചെറുതും വലുതുമായ കേരളാ റെസ്റ്റോറന്റുകൾ ഇല്ലാത്ത പട്ടണങ്ങൾ കുറഞ്ഞു വരികയാണ്.

നാട്ടിൽ നിന്നും യുകെയിൽ നിന്നും ഓൺലൈൻ ട്യൂഷനുകൾ ആവശ്യത്തിലേറെയായി. സാമ്പത്തിക രംഗത് പ്രവർത്തിക്കുന്ന ഏജൻസികൾക്കും വരാനിരിക്കുന്ന കാലം അത്ര നല്ലതല്ല. മുൻപോട്ട് വലിയ നിക്ഷേപങ്ങൾ പ്ലാൻ ചെയ്യുന്നവർക്ക് കരുതലെടുത്താൽ കൈ പൊള്ളാതെ നിലനിൽക്കാനാകും എന്നതാണ് ട്രെന്റുകൾ തെളിയിക്കുന്നത്. ഏതു കാര്യത്തിനും നല്ല വശം ഉണ്ടാകും എന്നത് പോലെ മോശമായ കാര്യവും ഉണ്ടാകും എന്നാണ് വരാനിരിക്കുന്ന ട്രെന്റിനെ കൂട്ടുപിടിച്ചു ഇപ്പോൾ പറയാനാകുന്ന കാര്യം.