തിരുവനന്തപുരം: മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യ പറഞ്ഞത്. കൈരളി ടിവി ചെയര്‍മാന്‍ സ്ഥാനവും താരം ഉടന്‍ ഒഴിയുമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

തന്റെ രാഷ്ട്രീയം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ച നടനല്ല മമ്മൂട്ടി. എന്നാല്‍ ആദ്യകാലം മുതല്‍ തന്നെ ഇടതുപക്ഷത്തോട് പ്രത്യേകിച്ച് സിപിഎമ്മിനോട് വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന താരമാണ് മമ്മൂട്ടി. പലപ്പോഴും സിപിഎം പരിപടികളിലെല്ലാം സജീവമായി തന്നെ മമ്മൂട്ടി പങ്കെടുത്തിട്ടുമുണ്ട്. കൈരളി ചാനലിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

പോസ്റ്റിന്റെ പൂര്‍ണരൂപം

'കാല്‍ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല. ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അര്‍ഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിലാണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളില്‍ സി പി എം സഹയാത്രികരായിരുന്ന പലരും പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മിക്കവര്‍ക്കും ഭയമാണ്. എം.എല്‍.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ സിപിഎം ബന്ധം അവസാനിപ്പിച്ചത് പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാന്‍ വയ്യാതെയാണ്. മുസ്ലീം ലീഗില്‍ ചേര്‍ന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും അല്‍ഫോന്‍സ് കേന്ദ്ര മന്ത്രിയുമായി.

കെ ടി ജലീല്‍ അന്‍വറിന്റെ പാത പിന്തുടരുമെന്ന് തീര്‍ച്ചയാണ്. അന്‍വര്‍ ഉയര്‍ത്തിയ എല്ലാ പ്രശ്‌നങ്ങളോടും ജലീല്‍ ആഭിമുഖ്യം പുലര്‍ത്തിയിട്ടുണ്ട്. പലഘട്ടങ്ങളായി കോണ്‍ഗ്രസില്‍ നിന്നും സി പി എം -ല്‍ ചേര്‍ന്നവരെല്ലാം മരണക്കെണിയിലാണ്. ചിലര്‍ക്ക് അപ്പ കഷണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്', പോസ്റ്റില്‍ പറയുന്നു .

അതേസമയം പോസ്റ്റിന് താഴെ ചെറിയാന്‍ ഫിലിപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ചുള്ള നിരവധി കമന്റുകളാണ് നിറയുന്നത്. തന്നെപ്പോലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വന്നവരെ അങ്ങനെ ചെയ്യൂവെന്നും മമ്മൂട്ടി ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഇടതുപക്ഷ സഹായമാത്രികനായതല്ല എന്നുമാണ് ഒരാള്‍ കുറിച്ചത്. 'മമ്മൂട്ടി ഒരിക്കലും സിപിഎം മെമ്പര്‍ഷിപ് എടുത്തിട്ടില്ല , സി പി എം സൗഹൃദം ഉള്ളതുകൊണ്ട് കൈരളി ചാനല്‍ ചെയര്‍മാനായി ഇരിക്കുന്നു എന്നേയുള്ളൂ', എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.