കൊച്ചി: ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തമിഴ്‌നാട് ചെന്നൈ സ്വദേശി എംജിആര്‍ നഗര്‍ ജീവാനന്ദം സ്ട്രീറ്റില്‍ നവീനാണ് അറസ്റ്റില്‍ ആയത്.

ടെലഗ്രാം വഴി പരിചയപ്പെട്ട് യു എസ് ഡി റ്റി പി ടി പി എന്ന ടെലഗ്രാം ഗ്രൂപ്പില്‍ ക്രിപ്‌റ്റോ കറന്‍സി വില്‍ക്കാനുണ്ട് എന്ന് കാണിച്ചുകൊണ്ട് പരസ്യം ഇട്ടു. പിന്നീട് വാട്‌സ്ആപ്പ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും പ്രതികള്‍ പരാതിക്കാരനുമായി ബന്ധപ്പെട്ടു. ആഴ്ചകളോളം സംസാരിച്ച് വിശ്വാസം പിടിച്ചു പറ്റിയതിനു ശേഷം ക്രിപ്‌റ്റോ കറന്‍സി ലഭിക്കുന്നതിനായി പ്രതികള്‍ അക്കൗണ്ട് നമ്പറുകള്‍ അയച്ചു കൊടുത്തു.

കൂടുതല്‍ വിശ്വാസ്യത ലഭിക്കുന്നതിനായി ചെന്നൈയില്‍ നിന്നും നവീന്‍ എന്ന ജീവനക്കാരനെ ബസ് ടിക്കറ്റ് എടുത്ത് നല്‍കി കൊച്ചിയിലേക്ക് അയക്കാന്‍ ശ്രമിച്ചു. ഇയാള്‍ക്ക് കൊച്ചിയിലേക്കുള്ള ബസ് മിസ്സ് ആയതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് ഫ്‌ലൈറ്റ് ബുക്ക് ചെയ്യുകയും ആയതിന്റെ കോപ്പി പരാതിക്കാരന് നല്‍കുകയും ചെയ്തു.

നവീന്‍ എന്ന ജീവനക്കാരനെ കൊച്ചിയില്‍ ഇന്നലെ (1 10 2024) തീയതി എത്തിക്കുകയും പരാതിക്കാരനുമായി സംസാരിക്കുകയും ചെയ്തു. നവീന്‍ ചെന്നൈയിലുള്ള പ്രതിയുടെ സഹോദരനാണെന്നും പണം അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് ധൈര്യമായി ഇട്ടുകൊള്ളാന്‍ പറയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്‍ ആറരലക്ഷം രൂപ ഓണ്‍ലൈനായി അടച്ചു. ഒരു മണിക്കൂറിനകം ക്രിപ്‌റ്റോ കറന്‍സി ലഭിക്കും എന്നും പറഞ്ഞു വിശ്വസിപ്പിച്ചു.

എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞും ക്രിപ്‌റ്റോ കറന്‍സി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതികളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി കാണപ്പെട്ടു. സംശയം തോന്നിയ പരാതിക്കാരന്‍, നവീനെ കൂടുതല്‍ ചോദ്യംചെയ്യുകയും തട്ടിപ്പാണെന്ന് സംശയം ഉണ്ടാവുകയും തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മട്ടാഞ്ചേരി എസിപി കിരണ്‍ പി ബി ഐപിഎസ് നിര്‍ദ്ദേശാനുസരണം തോപ്പുംപടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ് സിറ്റി എസ് ഐ ഷാബി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ണി ദിലീപ് എ എസ് ഐ രൂപേഷ് വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്