കോഴഞ്ചേരി: പട്ടാപ്പകല്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ പണവും ഫോണും കവര്‍ന്ന കേസില്‍ രണ്ടു യുവാക്കളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങന്നൂര്‍ മണപ്പള്ളി സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാ ഭവനില്‍ രാജപ്പ(68)ന്റെ പോക്കറ്റില്‍ നിന്ന് 500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന ആറന്മുള മാലക്കര താന്നിക്കുന്നില്‍ വീട്ടില്‍ അഭില്‍ രാജ്(26), നീര്‍വിളാകം പടിഞ്ഞാറേതില്‍ അച്ചു എന്നു വിളിക്കുന്ന എം.എ. ജിതിന്‍കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

ഡ്രൈവറോട് 50 രൂപ ചോദിച്ചാണ് പ്രതികള്‍ എത്തിയത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍, പോക്കറ്റില്‍ നിന്നും ഫോണും പണവും കവരുകയായിരുന്നു. ഫോണിന് 10,000 രൂപ വില വരും. 19 ന് വൈകിട്ട് മൂന്നരയോടെ ഓട്ടോസ്റ്റാന്‍ഡില്‍ ഇരിക്കുമ്പോള്‍ അഭില്‍ രാജ് ജിതിന്‍ കുമാറിനൊപ്പം സ്‌കൂട്ടറില്‍ രാജപ്പന്റെ അരികിലെത്തി. 50 രൂപ ആവശ്യപ്പെടുകയും കൈയില്‍ പണം ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ പോക്കറ്റില്‍ നിന്നും പണവും മൊബൈല്‍ ഫോണും ബലമായി പിടിച്ചു പറിച്ചെടുത്ത് ഓടുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു പരിശോധിച്ചു. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അന്വേഷണത്തില്‍ ജിതിന്റെ ചെങ്ങന്നൂരുള്ള വാടക വീട്ടില്‍ നിന്നും പിന്നീട് കണ്ടെടുത്തു. ഇയാളെയും വാഹനവും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നഷ്ടമായ ഫോണിന്റെ ഐഎംഎഐ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ പുതിയ സിം കാര്‍ഡ് ഇട്ട് അഭില്‍രാജ് ഉപയോഗിക്കുന്നതായി കണ്ടെത്തി.

അങ്ങനെയാണ് അഭില്‍ രാജിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്നും മൊബൈല്‍ പോലീസ് സംഘം പിടിച്ചെടുത്തു. കഞ്ചാവ് കൈവശം വച്ചതിന് പാറശാല റെയില്‍വേ പോലീസ് സ്റ്റേഷനിലെടുത്ത കേസിലും ആറന്മുളയിലെ മറ്റൊരു കേസിലും അഭില്‍ പ്രതിയാണ്. ജിതിന്‍ ആറന്മുള, ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.