കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ സ്‌കൂളിലെ ഡയറിയില്‍ സ്വന്തം പേര് എഴുതി വെച്ചു പാചകപ്പുരയില്‍ കുട്ടികള്‍ക്ക് നല്‍കാനായി വെച്ച നാല്‍പതിലേറെമുട്ടകളും ഓഫീസ് മുറിയിലെ സമ്പാദ്യകുടുക്കയിലുണ്ടായിരന്ന പണവും മോഷ്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാവിനായി കണ്ണപുരം പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

'ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്' അടിയില്‍ ഒരു ശരി ചിഹ്നവും.ഇട്ടുകൊണ്ടു ഡയറിയില്‍ കുറിപ്പെഴുതി വെച്ചാണ് മോഷ്ടാവ് മുങ്ങിയത്. സ്‌കൂളില്‍ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവര്‍ന്ന കള്ളന്‍ മേശപ്പുറത്തിരുന്ന ഡയറിയിലാണ് കുറിപ്പെഴുതി വച്ചു കടന്നുകളഞ്ഞത് അസാധാരണ സംഭവമായിട്ടാണ് പൊലിസ് വിലയിരുത്തുന്നത്.

ചെറുകുന്ന് പള്ളക്കരയിലെ എഡി എല്‍പി സ്‌കൂളിലാണ് മോഷണം നടന്നത്. കുട്ടികള്‍ക്ക് പാചകം ചെയ്തു നല്‍കാനായി കൊണ്ടുവന്ന 60 മുട്ടയില്‍ നിന്നും 40 മുട്ട, ഡയറിയില്‍ സൂക്ഷിച്ച 1800 രൂപ, വിദ്യാര്‍ഥികളുടെ 2 സമ്പാദ്യക്കുടുക്ക എന്നിവയാണ് കള്ളന്‍ കൊണ്ടു പോയത്.
സ്‌കൂളിലെ മറ്റുസാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.

വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്തു കയറിയത്. മഴ അവധിക്കഴിഞ്ഞ് 18 ന് സ്‌കൂള്‍ തുറന്നപ്പോഴാണ് മോഷണ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.സ്‌കൂളിലെ പ്രധാനാധ്യാപിക പി.ജെ.രേഖ ജെയ്‌സിയുടെ പരാതിയെത്തുടര്‍ന്ന് കണ്ണപുരം പൊലീസ് കേസെടുത്തത് അന്വേഷണമാരംഭിച്ചത്.

മാട്ടൂല്‍ ജോസെന്ന പേരുളള മോഷ്ടാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നതെന്ന് പൊലിസ് അറിയിച്ചു. എന്നാല്‍ ഇയാളുടെ പേര് യഥാര്‍ത്ഥ്യമാണോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു പക്ഷെ കബളിപ്പിക്കാനായി വ്യാജപേര് നല്‍കിയതാണോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്.