കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് പിന്നാലെ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അഗം കൂടിയായ ഡെപ്യൂട്ടി തഹസില്‍ദാരെ ജില്ലാ കലക്ടര്‍ മിന്നല്‍ വേഗത്തില്‍ സസ്പെന്‍ഡ് ചെയ്തത് കഴിഞ്ഞവര്‍ഷമാണ്. വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ കാഞ്ഞങ്ങാട് സ്വദേശി എ പവിത്രനെ അന്ന് കലക്ടറായിരുന്ന കെ ഇമ്പശേഖര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സെപ്റ്റംബര്‍ 12നാണ് ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഇതുസംബന്ധിച്ച് ചന്ദ്രശേഖരന്‍ കലക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ ഉടന്‍ തന്നെ പോസ്റ്റ് പിന്‍വലിച്ച പവിത്രന്‍ തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണവും നല്‍കിയിരുന്നു. എന്നാല്‍ ഇതിനു മുന്‍പ് പലതവണ വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയില്‍ പവിത്രന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നുവെന്നും അന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ഇത്തരത്തിലുള്ള പോസ്റ്റിട്ടത് അച്ചടക്ക ലംഘനവും റവന്യൂ വകുപ്പിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്നതാണെന്നും കലക്ടറുടെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വിശദീകരിച്ചിരുന്നു. ആ വ്യക്തിയാണ് വീണ്ടും അധിക്ഷേപവുമായി എത്തുന്നത്. അതും വിമാന ദുരന്തത്തില്‍ മരിച്ച മലയാളിയെ ആക്ഷേപിക്കുന്ന തരത്തില്‍. ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന്റെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ഒരു മാസം മുന്‍പാണ് പവിത്രന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചത്. പിന്നാലെയാണ് മറ്റൊരു അധിക്ഷേപ പോസ്റ്റും പങ്കുവച്ചത്.

മന്ത്രി കെ രാജനെ പിന്തുണയ്ക്കുന്ന ജോയിന്റ് കൗണ്‍സിലിന്റെ ഭാഗമായിരുന്നു ഇയാള്‍. മുന്‍ മന്ത്രിയെ അതിക്രൂരമായി അധിക്ഷേപിച്ചതിന് സസ്‌പെന്‍ഷനിലായിട്ടും മാസങ്ങള്‍ക്ക് ശേഷം അതേ കസേര തന്നെ നല്‍കി. അത്രയും സ്വാധീനം റവന്യൂ മന്ത്രിയുടെ ഓഫീസില്‍ അയാള്‍ക്കുണ്ടായിരുന്നത്രേ. സാധാരണ ഗതിയില്‍ മുന്‍ മന്ത്രിയെ അധിക്ഷേപിച്ച വ്യക്തിയെ സസ്‌പെന്‍ഷന് ശേഷം തിരിച്ചെടുക്കുക അപ്രധാന പദവികളിലേക്ക് ആയിരിക്കും. കാസര്‍കോട്ടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് സിപിഐയില്‍ ഇ ചന്ദ്രശേഖരന്‍. രണ്ട് ടേം പദവിയില്‍ ഇളവു നല്‍കി ചന്ദ്രശേഖരനെ വീണ്ടും സിപിഐ എംഎല്‍എയാക്കിയത് അദ്ദേഹത്തിന്റെ ജനസ്വാധീനത്തിന് നേര്‍ സാക്ഷ്യമാണ്. അത്തരത്തിലൊരു നേതാവിനെ അപമാനിച്ചിട്ടും പവിത്രനെ തിരിച്ചെടുത്ത് അതേ തസ്തികയില്‍ നിയമിച്ച മന്ത്രി കെ രാജനെതിരെ പ്രതിഷേധം സിപിഐയില്‍ ഉണ്ട്. ജോയിന്റ് കൗണ്‍സിലില്‍ നിന്നും പവിത്രനെ നീക്കാത്തതും ചില സംസ്ഥാന നേതാക്കളുടെ ഇടപെടല്‍ കാരണമാണ്. അത്തരമൊരു വ്യക്തിയാണ് മലയാളിയ്ക്ക് ആകെ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

2024 സെപ്റ്റംബറിസലാണ് ചന്ദ്രശേഖരനെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റിട്ടത്. തന്നെ വ്യക്തിപരമായും ജാതിയമായും അധിക്ഷേപിക്കുന്ന തരത്തില്‍ സാമൂഹികമാധ്യമം വഴി പ്രചാരണം നടത്തിയെന്ന് കാണിച്ച് ചന്ദ്രശേഖരന്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇ ചന്ദ്രശേഖരന്‍ നായര്‍..... ഞാന്‍ സര്‍വീസില്‍ കയറിയതിന് ശേഷം ഞാന്‍ കണ്ട ഏറ്റവും മോശം റവന്യൂമന്ത്രി ഇദ്ദേഹമാണ്. മരുമക്കളെ ഒക്കെ ജോയിന്റ് കൗണ്‍സിലിന്റെ കീ പോസ്റ്റുകളിലേക്ക് നിയമിച്ചപ്പോള്‍ പട്ടികജാതിക്കാരെ തീരെ തടഞ്ഞു. മന്ത്രി ആയതിന് ശേഷം ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ 10 വില്ലേജുകളില്‍ റീ സര്‍വ്വേ ചെയ്തു. പിന്നീടങ്ങോട്ട് പ്രശ്‌നങ്ങളില്‍ നിന്നും പ്രശ്‌നങ്ങളിലേക്ക് ആയിരുന്നു കാര്യങ്ങള്‍ നീങ്ങിയത്.. റവന്യൂ വകുപ്പിലെ മികച്ച ജീവനക്കാരുടെ കൈ സഹായം കൊണ്ട് മാത്രമാണ് ഈ പ്രശ്‌നത്തിന് പരിഹാരമായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പാരമ്പര്യ സ്വഭാവവും ഇല്ലാത്ത ഇതുപോലുള്ള........ ഒക്കെ മന്ചത്രിയായ ആക്കിയാല്‍ അനുഭവിക്കുന്നത് ജീവനക്കാരും പാവങ്ങളുമാണ്... ജോയിന്റ് കൗണ്‍സിലിലെ ജില്ലയിലെ ഏറ്റവും സീനിയറായ മെമ്പര്‍ ഞാനാണ്. എന്നാല്‍ ചില നക്കി നായന്മാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല.. കാരണം കാസര്‍ഗോഡ് ജില്ലാ ജോയിന്റ് കൗണ്‍സിലില്‍ മുഴുവന്‍ നായന്മാരുടെ അഴിഞ്ഞാട്ടമാണ്-ഇതായിരുന്നു ചന്ദ്രശേഖരനെതിരായ പോസ്റ്റ്. അന്ന് തന്നെ സര്‍വ്വീസില്‍ നിന്നും പുറത്താക്കേണ്ടതായിരുന്നു ഇയാളെ. പക്ഷേ ഏഴുമാസത്തിന് ശേഷം തിരിച്ചെടുത്തു. അത് വലിയ അഹങ്കാര പോസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു. ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് ജയിലില്‍ അടയ്‌ക്കേണ്ട കുറ്റമാണ് പവിത്രന്‍ ചെയ്തിരിക്കുന്നത്.

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ജി നായരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച അപമാനിച്ചതിന് ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയില്‍ ആയി കഴിഞ്ഞു. വെള്ളരിക്കുണ്ട് പൊലീസാണ് എ. പവിത്രനെ താലൂക്ക് ഓഫീസില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ഹോസ്ദുര്‍ഗ് പോലീസിന് കൈമാറും. ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുക്കും. രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെ സസ്പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.