തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ നിക്ഷേപ തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ പുതിയ കഥകളുമായി സ്ഥാപനം. തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ടിലെ സ്ഥാപനത്തിന് മുന്നില്‍ 15 കുടുംബങ്ങള്‍ പ്രതിഷേധമിരിക്കുകയാണ്. തിരുവനന്തപുരത്ത് മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളെല്ലാം പൂട്ടി. ഫോര്‍ട്ടിലെ സ്ഥാപനം ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിഷേധക്കാരെ മാറ്റാനുള്ള പുതിയ തന്ത്രവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുമായി കരാറില്‍ എത്താന്‍ പോകുകയാണെന്നും സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പണം ലഭിക്കുകയുള്ളുവെന്നും സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രതിഷേധക്കാരോട് പറയുന്നത്. മുതലാളിയാണെങ്കില്‍ വരുന്നതുമില്ല.

11 മാസത്തെ കാലാവധിയിലാണ് നിക്ഷേപങ്ങള്‍ കൈപ്പറ്റിയത്. സ്വര്‍ണത്തിന് പണിക്കൂലിയില്ലെന്ന് പറഞ്ഞായിരുന്നു എല്ലാ പണവും പാവങ്ങളില്‍ നിന്നും വാങ്ങിയത്. . തട്ടിപ്പിനിരയായവരില്‍ കൂടുതലും കല്യാണ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം എടുക്കാന്‍ എത്തിയവരാണ്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പരാതിയുമായി വിവിധ സ്റ്റേഷനുകളില്‍ എത്തുന്നത്. ഇവര്‍ക്കെല്ലാം നഷ്ടമായത് ലക്ഷങ്ങളാണ്. മറുനാടനോട് സംസാരിച്ച പരാതിക്കാരിക്ക് 7 ലക്ഷമാണ് നഷ്ടമായത്. സഹോദരിയുടെ വിവാഹ ആവശ്യത്തിനായാണ് പരാതിക്കാരി പണം നല്‍കിയത്. കഴിഞ്ഞ വര്‍ഷം മെയിലാണ് പരാതിക്കാരി സ്വര്‍ണത്തിനായുള്ള പണം നല്‍കുന്നത്. 15 പവന്‍ സ്വര്‍ണത്തിനായുള്ള പണമാണ് നല്‍കിയത്.

രണ്ട് പവന്റെ സ്വര്‍ണം വാങ്ങാനാണ് പരാതിക്കാരി അല്‍ മുക്താദിര്‍ ജ്വല്ലറിയില്‍ എത്തിയത്. എന്നാല്‍ കല്യാണത്തിന് ഇനിയും സമയമുള്ളതിനാല്‍ പണം നല്‍കിയാല്‍ 11 മാസം കഴിയുമ്പോള്‍ പണിക്കൂലിയില്ലാതെ സ്വര്‍ണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മാര്‍ച്ചിലായിരുന്നു സഹോദരിയുടെ കല്യാണം ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീടത് ഒക്ടോബറിലേക്ക് മാറ്റി. അപ്പോള്‍ കാലാവധിയ്ക്ക് മുന്നേ സ്വര്‍ണം വേണ്ടി വന്നു. അതിനാല്‍ പണിക്കൂലിയോടെ സ്വര്‍ണം വേണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ ഈ സമയം പല കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ വീട് പണയപ്പെടുത്തിയാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്.

നിരന്തരം ജ്വല്ലറി കയറിയിറങ്ങിയതോടെ പരാതിക്കാരിയുടെ അക്കൗണ്ട് നമ്പര്‍ വാങ്ങിയിരുന്നു. കാശ് മുഴുവനായി തരാന്‍ പറ്റിയില്ലെങ്കിലും കുറച്ച് തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ നാളിതുവരെ ഒരു രൂപ പോലും പരാതിക്കാരിക്ക് ലഭിച്ചിരില്ലെന്നാണ് പറയുന്നത്. പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ ജ്വല്ലറി ഉടമ 1000 കോടി സ്വര്‍ണ വ്യാപാരമേഖലയില്‍ തട്ടിച്ചു മുങ്ങിയ സംഭവത്തില്‍ നിയമനടപടികള്‍ വേഗത്തിലാക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണ്ണ വ്യാപാര മേഖലയിലേക്ക് 0% തട്ടിപ്പുമായി വന്ന അല്‍മുഖ്താതിര്‍ ജ്വല്ലറി ഉടമയ്ക്കെതിരെ അറസ്റ്റ് അടക്കം നടപടികള്‍ വേഗത്തിലാക്കണമെന്നാണ് സ്വര്‍ണവ്യാപാര സംഘടനയുടെ ആവശ്യം മുമ്പ് തന്നെ പൊതു സമൂഹത്തില്‍ എത്തിയിരുന്നു. പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്തു സമുദായത്തിന്റെ പേരും, ചിഹ്നവും, അടയാളങ്ങളും എല്ലാം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പുരോഹിതന്മാരെ ഇടനിലക്കാരാക്കിയാണ് അല്‍ മുക്താദിര്‍ ഉടമ തട്ടിപ്പ് നടത്തിയതെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതെല്ലാം ശരിയാണെന്ന് തെളിയുകയാണ്.

സാമുദായിക ചിഹ്നങ്ങളുപയോഗിച്ച് നിക്ഷേപകരെ ക്യാന്‍വാസ് ചെയ്ത് വന്‍തോതില്‍ പണം തട്ടിയതട്ടിപ്പുകാരന്‍ പലവിധ പ്രചാരണങ്ങളാല്‍ ജൂണ്‍ ഒന്നിന് വീണ്ടും എത്തുമെന്ന് പറഞ്ഞ് നിക്ഷേപകരെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്നും സംസ്ഥാന സമിതി ആരോപിച്ചിരുന്നു. ഓരോ ഷോറൂമിന്റെയും സ്റ്റാഫുകള്‍ മാത്രമാണ് നിക്ഷേപകരും ആയി നേരിട്ട് ബന്ധമുള്ളത്. അതിനാല്‍ സ്റ്റാഫുകളുടെ വീടുകളിലാണ് നിക്ഷേപകര്‍ പണത്തിനായി ആദ്യം സമീപിച്ചത്. ഇപ്പോള്‍ അതും മാറുകയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് ഇതെന്നാണ് വിലയിരുത്തലുകള്‍.