തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജ്വല്ലറി സ്ഥാപനത്തിനെതിരെ കൂടുതല്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പ്രതികളെ പിടികൂടാതെ പോലീസ്. ഇതിന് കരാണം രാഷ്ട്രീയ സമ്മര്‍ദ്ദമെന്നാണ് സൂചന. തിരുവനന്തപുരം കല്ലമ്പലത്തും, ഫോര്‍ട്ട് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ വിവരങ്ങള്‍ മറുനാടന്‍ കഴിഞ്ഞ ദിവസം പുറത്ത് കൊണ്ട് വന്നിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലും ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടറായ മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാമിനും, സ്ഥാപനത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. കോടികളുടെ തട്ടിപ്പാണ് അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ മറവില്‍ നടന്നത്. പല ആവശ്യങ്ങള്‍ക്കായി സ്വര്‍ണവും സ്വര്‍ണവും നിക്ഷേപിച്ചവര്‍ക്ക് ലാഭ വിഹിതമോ നിക്ഷേപ തുകയോ തിരികെ നല്‍കാന്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കായില്ല. കല്ലമ്പലം കേസില്‍ ബഡ്‌സ് ആക്ട ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.

കൊല്ലത്താണ് അല്‍മുക്താദിറിനെതിരെ ആദ്യ കേസ് വന്നത്. ഇത് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഫോര്‍ട്ടിലും കല്ലമ്പലത്തും കണ്‍റ്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലേയും കേസുകള്‍ പുറത്തു വന്നു. അല്‍മുക്താദിറിന്റെ ശാഖകള്‍ ഉള്ളിടത്തെല്ലാം കേസുകള്‍ വരുന്നുവെന്നാണ് സൂചന. നിലവില്‍ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നതിന്റെ തെളിവുകള്‍ മറുനാടന്‍ പുറത്തു വിട്ടു. ആയിരം കോടിയ്ക്ക് മുകളിലാണ് തട്ടിപ്പെന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളാരും ഈ തട്ടിപ്പ് വാര്‍ത്തയാക്കുന്നില്ല. ഇവരുടെ പത്രങ്ങളില്‍ ഒന്നാം പേജില്‍ പരസ്യം നല്‍കിയാണ് പാവങ്ങളുടെ പണം അല്‍മുക്താദിര്‍ തട്ടിയെടുത്തത്. ഈ സാഹചര്യത്തിലാണ് ആരും വാര്‍ത്ത നല്‍കാത്തത്. എല്ലാം ശരിയാകുമെന്നും വീണ്ടും പരസ്യം നല്‍കാമെന്നും തട്ടിപ്പുകാര്‍ വാഗ്ദാനം തുടരുന്നതായും സൂചനകളുണ്ട്. മുന്‍നിര ചാനലുകള്‍ക്കും സ്വര്‍ണ്ണ കടയില്‍ നിന്നും പരസ്യ ഇനത്തില്‍ ലക്ഷങ്ങള്‍ കിട്ടി. അവരും ഈ വാര്‍ത്ത നല്‍കുന്നില്ല.

അല്‍മുക്താദിറിന്റെ പല ബ്രാഞ്ചുകളും അടച്ച് പൂട്ടി. ഇതോടെ പോലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹമാണ്. മുട്ടത്തറ പരുത്തിക്കുഴി സ്വദേശികളായ ദമ്പതിമാര്‍ നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അല്‍ മുക്താദിര്‍ പുളിമൂട് ബ്രാഞ്ചിലെ നിക്ഷേപകരായ ദമ്പതിമാര്‍ക്ക് 61,99,704 രൂപയും, 203.8967 ഗ്രാം സ്വര്‍ണവും നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്. 2023 ഓഗസ്റ്റിലാണ് അമിത പലിശ വാഗ്ദാനം നല്‍കി പരാതിക്കാരായ ദമ്പതിമാരെ ഗോള്‍ഡ് സ്‌കീമില്‍ ചേര്‍ക്കുന്നത്. തിരുവനന്തപുരം പുളിമൂട്ടില്‍ അല്‍ മുക്താദറിന്റെ ബ്രാഞ്ചിലാണ് സ്‌കീമില്‍ ചേരുന്നത്. 11 മാസത്തേക്കാണ് നിക്ഷേപം സ്വീകരിച്ചത്. ഈ കാലയളവില്‍ നിക്ഷേപത്തിന്റെ 20 ശതമാനം പലിശ ലാഭ വിഹിതമായി നല്‍കാമെന്നും ഉറപ്പ് നല്‍കി.

നിക്ഷേപത്തിന്റെ കാലാവധി കഴിയുമ്പോള്‍ പണം തിരികെ നല്‍കുമെന്നും നടത്തിപ്പുകാര്‍ അവകാശപ്പെട്ടു. ഇക്കാര്യങ്ങള്‍ കാട്ടി കരാറില്‍ ഒപ്പും വെച്ചു. പരാതിക്കാരനില്‍ നിന്നും 14,00,047.20 രൂപയാണ് ജീവനക്കാര്‍ കൈപ്പറ്റിയത്. പണം സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പരാതിക്കാരന്റെ ഭാര്യയില്‍ നിന്നും നിക്ഷേപ തുക കൈപ്പറ്റിയിരുന്നു. 9,78,798 രൂപയാണ് പരാതിക്കാരന്റെ ഭാര്യയില്‍ നിന്നും നിക്ഷേപ തുകയായി വാങ്ങിയത്. 23,78,845 രൂപയുടെ കരാറാണ് ഒപ്പിട്ടത്. ആദ്യ നിക്ഷേപത്തിന്റെ കാലാവധി കഴിയുന്നതിന്റെ കാലയളവില്‍ ലാഭ വിഹിതം ലഭിച്ചതിന്റെ വിശ്വാസത്തില്‍ പരാതിക്കാര്‍ വീണ്ടും പണവും, സ്വര്‍ണവും സ്ഥാപനത്തില്‍ നിക്ഷേപിക്കുകയായിരുന്നു. 2024 സെപ്റ്റംബര്‍ മാസത്തിലാണ് പരാതിക്കാര്‍ വീണ്ടും നിക്ഷേപം നടത്തുന്നത്.

38,20,859 രൂപയാണ് പരാതിക്കാര്‍ രണ്ടാം തവണ നിക്ഷേപം നടത്തിയത്. കൂടാതെ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന്റെ കാലാവധി കഴിയുന്ന മുറയ്ക്ക് അധികമായി 15 ശതമാനം സ്വര്‍ണാഭരണങ്ങള്‍ നല്‍കാമെന്ന് പ്രതികള്‍ വാഗ്ദാനം നല്‍കി. തുടര്‍ന്ന് 203.8967 ഗ്രാം സ്വര്‍ണം പാരാതിക്കാരന്റെ ഭാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കുകയായിരുന്നു. ഈ നിക്ഷേപങ്ങള്‍ക്കും കരാര്‍ ഒപ്പിട്ടതായി പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ നാളിതു വരെ നിക്ഷേപ തുകയോ ലാഭമോ തിരികെ നല്‍കിയിട്ടില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. തട്ടിപ്പിനിരയതോടെ ആകെ 61,99,704 രൂപയും, 203.8967 ഗ്രാം തൂക്കമുള്ള സ്വര്‍ണവും നഷ്ടമായെന്നാണ് സൂചന.

നിക്ഷേപവും സ്വര്‍ണവും ആവശ്യപ്പെട്ട് നിരവധി തവണ സ്ഥാപനത്തില്‍ എത്തിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാരടക്കം ഒഴിഞ്ഞു മാറുകയായിരുന്നു എന്നാണ് പരാതി. ഐപിസി 1860ലെ 406,417,420,34 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, വിവിധ സ്റ്റേഷനുകളിലായി നിരവധി പരാതി രജിസ്റ്റര്‍ ചെയ്തിട്ടും പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ പോലീസിനായിട്ടില്ല.