തിരുവനന്തപുരം: അല്‍മുക്താദിര്‍ തട്ടിപ്പില്‍ കേസെടുത്തിട്ടും അന്വേഷണം പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന വിഭാഗത്തിന് കൈമാറാത്തത് ദുരൂഹം. അല്‍മുക്താദിറിനെതിരെ കൊല്ലത്തും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് പോലീസിന് നിരവധി പരാതികള്‍ കിട്ടി. ഗൂഡാലോചനയോടെയുള്ള സാമ്പത്തികാപഹരണമാണ് നടന്നതെന്ന് വ്യക്തം. കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന് സമാനമായി കേരളത്തിലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ സംവിധാനം ഉണ്ട്. ഇ.ഡിയേപ്പോലെ സംസ്ഥാനത്തിനകത്ത് നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും കുറ്റകൃത്യങ്ങളും അന്വേഷിക്കാനും നടപടിയെടുക്കാനുമായാണ് അന്വേഷണ ഏജന്‍സി രൂപീകരിച്ചത്. ഇക്കണോമിക് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിങ് എന്നാണ് ഈ ഏജന്‍സി. കുറച്ചു വര്‍ഷങ്ങളായി ഈ സംവിധാനമുണ്ട്. അല്‍മുക്താദിര്‍ പോലുള്ള വമ്പന്‍ തട്ടിപ്പുകള്‍ ഈ വിഭാഗത്തിന് കൈമാറേണ്ടതാണ്. എന്നാല്‍ ഇവിടെ അത് സംഭവിക്കുന്നില്ല.

8 കേസുകളാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്വര്‍ണവും പണവും നിക്ഷേപിച്ച തിരുവനന്തപുരം അണ്ടൂര്‍ക്കോണം സ്വദേശി മുഹമ്മദ് ഹുസൈന് നഷ്ടമായത് ലക്ഷങ്ങളാണ്. 5 ലക്ഷം രൂപയാണ് ജ്വല്ലറിയില്‍ ഹുസൈന്‍ നിക്ഷേപിക്കുന്നത്. 11 മാസത്തേക്കായിരുന്നു നിക്ഷേപം. ഈ കാലയളവില്‍ നിക്ഷേപത്തിന്റെ ലാഭ വിഹിതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 2022 ജനുവരിയിലാണ് ഹുസൈന്‍ പണം നിക്ഷേപിക്കുന്നത്. ആദ്യ നിക്ഷേപത്തില്‍ തുച്ഛമായ ലാഭവിഹിതം ലഹിച്ചിരുന്നതായാണ് പരാതിക്കാരന്‍ പറയുന്നത്. ആദ്യ നിക്ഷേപത്തിന്റെ ലാഭ വിഹിതം ലഭിച്ചത്തിന്റെ വിശ്വാസത്തില്‍ പരാതിക്കാരന്‍ വീണ്ടും 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.

എന്നാല്‍ നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും പരാതിക്കാരന് തുകയോ ലാഭ വിഹിതമോ ലഭിച്ചിട്ടില്ല. പരാതിയില്‍ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം, ജസീം, നൗഫല്‍ ഗുല്‍സര്‍ സേത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടാണ് പോലീസ് എഫ്‌ഐആര്‍ തന്നെ രജിസ്റ്റര്‍ ചെയ്യുന്നത്. പരാതികളുമായി നിരവധി പേര്‍ പല സ്റ്റേഷനുകളില്‍ എത്തുന്നുണ്ട്. പല പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. സഹോദരിയുടെ വിവാഹ ആവശ്യത്തിനായി പണവും സ്വര്‍ണവും നിക്ഷേപിച്ച തിരുവനന്തപുരം സ്വദേശി ഇപ്പോള്‍ ആ വിവാഹം നടത്താന്‍ കഴിയാതെ നട്ടം തിരിയുകയാണ്. ഈ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ മുന്നില്‍ പ്രതിഷേധമിരിക്കുന്നവരില്‍ ഒരാളാണ് പരാതിക്കാരന്‍. 15 ലക്ഷം രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്. 2024 ഫെബ്രുവരിയിലാണ് പണം നിക്ഷേപിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും പണം തുകയോ ലാഭമോ ലഭിക്കാതായതോടെ കല്യാണം നടത്താന്‍ കഴിയാതെയായി. കേസിനു പോയാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്ന ഭയന്നാണ് പ്രതിഷേധമിരിക്കുന്നതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ഷാജഹാന് സംഭവിച്ചതും സമാനമായ തട്ടിപ്പാണ്. ഒരു ലക്ഷം രൂപയും മൂന്നേ മുക്കാല്‍ പവന്‍ സ്വര്‍ണവുമാണ് ഷാജഹാന്റെ പക്കല്‍ നിന്നും നിക്ഷേപമായി സ്വീകരിച്ചത്.

2023 സെപ്റ്റംബറിലാണ് പണം നിക്ഷേപമായി സ്വീകരിക്കുന്നത്. ശേഷം 2024 ഫെബ്രുവരിയില്‍ സ്വര്‍ണവും കൈപ്പറ്റി. കാലാവധി കഴിയുമ്പോള്‍ പുതിയ സ്വര്‍ണം പണിക്കൂലിയില്ലാതെ നല്‍കാമെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു. കരാറും ഒപ്പിട്ടു. എന്നാല്‍ പിന്നീട് പണമോ സ്വര്‍ണമോ നല്‍കാന്‍ സ്ഥാപനത്തിനായില്ല. ഈ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതിനിടെയാണ് കുടുംബങ്ങള്‍ പ്രതിഷേധവുമായി കിഴക്കേകോട്ടയിലെ അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ മുന്നില്‍ പ്രതിഷേധമിരിക്കുന്നത്. അതേസമയം, പല തന്ത്രങ്ങളുടെ പ്രതിഷേധക്കാരെ പിരിച്ചു വിടാനുള്ള നീക്കങ്ങളുംനടക്കുന്നുണ്ട് .

ഇ.ഡിയും കസ്റ്റംസും സംസ്ഥാനത്ത് വലവിരിച്ചുതുടങ്ങിയ ഘട്ടത്തിലാണ് സംസ്ഥാനം സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം എന്ന ആലോചന തുടങ്ങിയത്. സംസ്ഥാന പോലീസ് നല്‍കിയ ശുപാര്‍ശ വിവിധ ഘട്ടങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമരൂപത്തില്‍ എത്തി. ജില്ലാ തലങ്ങളില്‍ ഡി.വൈ.എസ്.പിമാരുടെ ചുമതലയില്‍ സെല്ലുകള്‍. റേഞ്ച് അടിസ്ഥാനത്തില്‍ എസ്.പിമാര്‍ക്കാകും ചുമതല. പോലീസ് ആസ്ഥാനത്ത് ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടമുണ്ടാകും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കീഴിലാണ് പുതിയ അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് അനേഷിക്കുക. അന്തര്‍ സംസ്ഥാന രാജ്യാന്തര ബന്ധമുള്ള കേസുകളും അന്വേഷിക്കുമെന്നെല്ലാമായിരുന്നു പ്രഖ്യാപനം. പക്ഷേ അല്‍മുക്താദിര്‍ പോലൊരു സംഘടിത സാമ്പത്തിക കുറ്റകൃത്യം പോലും ഈ ഏജന്‍സി അന്വേഷിക്കുന്നില്ലെന്നതാണ് വസ്തുത.

സംസ്ഥാനത്ത് വന്‍കിട സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനം കൊണ്ടു വന്നത്. പോപ്പുലര്‍ ഫിനാന്‍സ് പോലുള്ളള കോടികളുടെ തട്ടിപ്പുകള്‍ ഉദാഹരണം. ഇത്തരം കേസുകളുടെ അന്വേഷണത്തിന് ഏകോപന സ്വഭാവം ഇല്ലാത്തത് വലിയ തിരിച്ചടിയായിരുന്നു.