തിരുവനന്തപുരം: അല്‍മുക്താദിര്‍ തട്ടിപ്പിന് കളമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസോ? 2023 ഡിസംബറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞതാണ് തട്ടിപ്പിന്റെ വ്യാപ്തി 3000 കോടിയില്‍ എത്തിയത്. കൊല്ലത്തെ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് നടക്കുന്നത് വലിയ തട്ടിപ്പാണെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. ബഡ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്നും വിശദീകരിച്ചു. ഡിവൈഎസ് പി അന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തുടര്‍ നടപടി എടുത്തില്ല. ഇതിന് കാരണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഇടപെടലായിരുന്നു. ആ റിപ്പോര്‍ട്ട് മുക്കലാണ് കേരളം ആകെ കേസാകുന്ന തട്ടിപ്പായി അല്‍മുക്താദിര്‍ മാറ്റുന്നത്. 2023 ഡിസംബര്‍ ഒന്നിന് ആ പോലീസുകാരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വരാനിരിക്കുന്ന കുംഭകോണത്തിന് തെളിവായിരുന്നു. ആ റിപ്പോര്‍ട്ട് മറുനാടന്‍ പുറത്തു വിടകുയാണ്. എങ്ങനെയാണ് സ്വര്‍ണ്ണത്തിന്റെ മറവില്‍ നിക്ഷേപ തട്ടിപ്പ് അല്‍മുക്താദിര്‍ നടത്തുന്നതെന്ന് ആ റിപ്പോര്‍ട്ടില്‍ വ്യക്തം. അതില്‍ നടപടികള്‍ എടുത്തിരുന്നുവെങ്കില്‍ ഇത്രയും വലിയ തട്ടിപ്പ് ഉണ്ടാകുമായിരുന്നില്ല.

കോടികളുടെ തട്ടിപ്പാണ് അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പിലൂടെ പുറത്ത് വരുന്നത്. തട്ടിപ്പിന്റെ വ്യാപ്തി നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ പരാതികളുമായി നിരവധി പേരാണ് പോലീസിനെ സമീപിക്കുന്നത്. പല സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20തോളം എഫ്‌ഐആറുകള്‍ മറുനാടന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം അല്‍ മുഖ്താദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിയുടെ സിഇഒയും ചെയര്‍മാനുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം, അല്‍ റസാഖ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി മാനേജര്‍ അബു ഭായ് എന്നിവര്‍ പല എഫ് ആ ആറിലും പ്രതികളാണ്. മുമ്പ് അല്‍മുക്താദിറിനെതിരെ നിരവധി വാര്‍ത്തകള്‍ മറുനാടന്‍ കൊടുത്തിരുന്നു. അന്ന് മുസ്ലീം വിരോധമാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് വരുത്താനായിരുന്നു ചിലരുടെ ശ്രമം. മുസ്ലീം മത പണ്ഡിതരെ അടക്കം മറയാക്കി പ്രചരണം നടന്നു. പക്ഷേ ഇന്ന് ആ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായി. നിരവധി കേസുകള്‍ വന്നു. എന്നാല്‍ 2023ലെ മുന്നറിയിപ്പ് അവഗണിച്ചില്ലായിരുന്നുവെങ്കില്‍ തട്ടിപ്പ് അവിടെ അവസാനിച്ചേനേ. ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ച ശേഷമാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത്. ഇതില്‍ നിന്നും തട്ടിപ്പില്‍ സര്‍ക്കാരിനും പങ്കുണ്ടോ എന്ന സംശയമാണ് ഉയരുന്നത്.

അല്‍മുക്താദിര്‍ സ്വര്‍ണ്ണ കടയല്ലെന്നും സ്വര്‍ണ്ണ തട്ടിപ്പെന്നുമായിരുന്നു ഡിവൈഎസ് പി നല്‍കിയ റിപ്പോര്‍ട്ട്. മറ്റൊരാളുടെ പരാതിയിലെ അന്വേഷണമായിരുന്നു ഈ റിപ്പോര്‍ട്ടിന് കാരണം. സ്വര്‍ണ്ണാഭരണ വില്‍പ്പന മൂലധന കരാര്‍ എന്ന പേരിട്ടുള്ള കരാറിന് പിന്നിലെ വസ്തുതകളും അക്കമിട്ട് നിരത്തി. കരുനാഗപ്പള്ളിയിലെ ഇടപാടാണ് പരിശോധിച്ചത്. മുഹമ്മദ് മന്‍സൂര്‍ വലിയ തുകകള്‍ കൈപ്പറ്റുന്നു. അതിന് ശേഷം അവ സ്വര്‍ണ്ണമായി നിക്ഷേപിക്കുന്നതായി വരുത്തുന്നു. കള്ളപ്പണവും കള്ളക്കടത്ത് സ്വര്‍ണ്ണവുമെല്ലാം ഇതിന് പിന്നിലുണ്ടെന്ന സംശയം ആ ഡിവൈഎസ് പി നടത്തിയ അന്വേഷണത്തില്‍ നിറയുന്നു. പണവും സ്വര്‍ണ്ണവും വാങ്ങി 20 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്യുന്നു. സംശയാസ്പദമാണ് ഇടപാടെല്ലാം. ഇന്‍കം ടാക്‌സിനേയും സെബിയേയും കടക്കം കബളിപ്പിക്കുന്നുവെന്നും ആ റിപ്പോര്‍ട്ടിലുണ്ട്. പണം കൈയ്യില്‍ വാങ്ങിയ ശേഷം സ്വര്‍ണ്ണം കണക്കില്‍ സൂക്ഷിക്കുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണമാകും ഇതെന്നും ഡിവൈഎസ് പി പറയുന്നു. എന്നാല്‍ തുടരന്വേഷണം വേണമെന്ന റിപ്പോര്‍ട്ടിലെ ആവശ്യം അംഗീകരിച്ചില്ല. ഇത് മറയാക്കി അല്‍മുക്താദിര്‍ തട്ടിപ്പ് തുടര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണം തടസ്സപ്പെടുത്തിയത്.

അല്‍മുക്താദിറില്‍ ബഡ്‌സ് ആക്ടിന്റെ നഗ്നമായ ലംഘനം നടക്കുന്നുവെന്നും ഈ പോലീസ് ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിരുന്നു. സെബി നിയമങ്ങളും ലംഘിച്ചുള്ള നിക്ഷേപ സമാഹരണമാണ് നടക്കുന്നതെന്നും വ്യക്തമായി തന്നെ റിപ്പോര്‍ട്ടിലുണ്ട്. അന്വേഷിക്കുന്നതിന്റെ മുന്‍ വര്‍ഷം ഈ ജ്യൂലറിയുടെ വാര്‍ഷിക വിറ്റുവരവ് 3 കോടിയായിരുന്നു. അടുത്ത കൊല്ലം ഇത് 11 കോടിയായി. ഇതും സാമ്പത്തിക തട്ടിപ്പിന് തെളിവാണെന്ന സംശയം ജനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇടപാടിന്റെ പേരില്‍ കരാറുണ്ടാക്കുന്നുണ്ടെങ്കിലും അതൊന്നും ഒരിടത്തും നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയപ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി മൂവായിരം കോടി കടന്നുവെന്ന് സൂചനയുണ്ട്.

ഇതു സംബന്ധിച്ച വിശദ വീഡിയോ സ്‌റ്റോറി ചുവടെ

ഇന്ന് 15ഓളം കുടുംബങ്ങള്‍ തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ടിലെ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധമിരിക്കുകയാണ്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് പറയുമ്പോള്‍ പല സ്ഥാപനങ്ങളും അടച്ച് പൂട്ടിയിരിക്കുകയാണ്. ബഡ്സ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സ്ഥാപനത്തിനെതിരെ കേസെടുത്ത വിവരം മറുനാടനാണ് ആദ്യം പുറത്ത് കൊണ്ട് വന്നത്. അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ തട്ടിപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പല മുഖ്യധാര മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. കല്ലമ്പലം പോലീസാണ് ബഡ്സ് ആക്ട് ചുമത്തി കേസെടുത്തിരിക്കുന്നത്. ഇതിനൊപ്പം അല്‍മുക്താദിര്‍ സ്ഥാപനമുള്ള മിക്ക പോലീസ് സ്‌റ്റേഷനുകളിലും കേസുകള്‍ എത്തി കഴിഞ്ഞു. എന്നിട്ടും മുതലാളിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് ഒന്നും ചെയ്യുന്നില്ല. അല്‍മുക്താദിറിനെതിരെ കല്ലമ്പലം പോലീസ് ചുമത്തിയ വകുപ്പുകള്‍ നിക്ഷേപ തട്ടിപ്പിന്റെതാണ്.


ഗുരുതര സ്വഭാവമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കല്ലമ്പലം പോലീസ് തുറന്ന് കാട്ടുന്നത് അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ തട്ടിപ്പിന്റെ ക്രിമിനല്‍ സ്വഭാവം ആണ്. ബഡ്‌സ് നിയമ പ്രകാരം ആണ് കല്ലമ്പലത്തെ കേസ്. ഇതിലൂടെ ഇരകള്‍ക്ക് തട്ടിപ്പുക്കാരന്റെ സ്വത്ത് ജപ്തി ചെയ്തും പണം വീണ്ടെടുത്ത് നല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയും. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം അടക്കാന്‍ തേടാനുള്ള തടസ്സങ്ങള്‍ ഉണ്ടാകും. പല പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് മടിക്കുമ്പോഴും ബഡ്‌സ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ ഇട്ട കല്ലമ്പലം പോലീസിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. കേസെടുത്ത കല്ലമ്പലം പോലീസും അല്‍മുക്താദിര്‍ ഉടമയെ അറസ്റ്റ് ചെയ്തിട്ടില്ല.

നിയമവിധേയമല്ലാത്ത നിക്ഷേപ പദ്ധതികള്‍ നിരോധിച്ചുകൊണ്ട് 2019ല്‍ പാസാക്കിയ 'ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ് (ബഡ്‌സ്) എന്ന കേന്ദ്ര നിയമം. നിയമവിധേയമായി പൊതുജനങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്നു വിശദമായി ബഡ്‌സ് നിയമത്തില്‍ വിവരിക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളില്‍ നിക്ഷേപം സംബന്ധിച്ച വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിനും നിക്ഷേപ സ്ഥാപനങ്ങളുടെ റജിസ്ട്രേഷന്‍, മേല്‍നോട്ടം തുടങ്ങിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനും വിവിധ കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


സെബി അഥവാ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, റിസര്‍വ് ബാങ്ക്, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവല്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവല്പ്മെന്റ് അതോറിറ്റി, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസഷന്‍, കേന്ദ്ര സഹകരണ റജിസ്ട്രാര്‍, നാഷനല്‍ ഹൗസിങ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ റജിസ്ട്രേഷനും നിയന്ത്രണങ്ങള്‍ക്കും വിധേയമായി അവ പുറപ്പെടുവിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലുള്ള സ്‌കീമുകളാണ് നിയമവിധേയമായ നിക്ഷേപങ്ങള്‍. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ നിക്ഷേപ പദ്ധതികളും അനധികൃതമല്ല. ഈ വ്യവസ്ഥകള്‍ ലംഘിച്ചാണ് അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് നിക്ഷേപങ്ങള്‍ സ്വീകരിച്ചതെന്നാണ് കല്ലമ്പലം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്നും വ്യക്തമാകുന്നത്.

നിക്ഷേപത്തട്ടിപ്പു നടത്തിയ സ്ഥാപനത്തിന്റെ സ്ഥാവര ജംഗമസ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ ബഡ്‌സ് നിയമപ്രകാരം ശേഖരിച്ചു പ്രത്യേക കോടതികളില്‍ സമര്‍പ്പിക്കുമെന്നും ആസ്തികള്‍ വിറ്റു പണമാക്കി നിക്ഷേപകര്‍ക്ക് നല്‍കുന്നതിന് 180 ദിവസത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കുമെന്നുമാണു വ്യവസ്ഥ. സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ വഞ്ചനാപരമായി മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിലും അവയും ജപ്തി ചെയ്തു പണം വസൂലാക്കാന്‍ കോടതിക്ക് അധികാരമുണ്ട്. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് ജപ്തി ചെയ്യേണ്ട വസ്തുവകകള്‍ കൈവശം എടുക്കാവുന്നതും പ്രത്യേക കോടതിയുടെ വിധിപ്രകാരം വിറ്റു പണമാക്കി നിക്ഷേപകര്‍ക്ക് വിതരണം നടത്താവുന്നതുമാണ്.

നിക്ഷേപക സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍, മാനേജര്‍മാര്‍, അംഗങ്ങള്‍ എന്നിവരുടെയെല്ലാം വസ്തുവകകള്‍ ഇപ്രകാരം ജപ്തി ചെയ്തെടുക്കാം. പ്രത്യേക കോടതികളുടെ തീരുമാനം സ്വീകാര്യമല്ലാത്തപക്ഷം ഹൈക്കോടതിയില്‍ അപ്പീല്‍ പോകാവുന്നതുമാണ്. ഇതാണ് ബഡ്‌സ് നിയപ്രകാരം തട്ടിപ്പിനിരയായവര്‍ക്ക് ലഭിക്കാന്‍ സാധ്യയുള്ള പരിഹാരം. ഈ നിയമപ്രകാരം അല്‍ മുക്താദിര്‍ നിക്ഷേപ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിയാഹാരം കണ്ടെത്താനാകും.

ബഡ്‌സ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ജാമ്യം ലഭിക്കാത്തവയാണ്. അനധികൃത നിക്ഷേപങ്ങളില്‍ ലഭിച്ച പണം തിരികെ നല്‍കാന്‍ വീഴ്ച വരുത്തുന്നതു മാത്രമല്ല ഇത്തരം നിക്ഷേപങ്ങള്‍ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. അനധികൃത നിക്ഷേപങ്ങള്‍ നല്‍കാന്‍ പ്രലോഭിപ്പിക്കുന്നതിന് 5 വര്‍ഷം വരെ തടവും 10 ലക്ഷം വരെ പിഴയും ലഭിക്കാം. ഇത്തരം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് 7 വര്‍ഷം വരെ തടവും 10 ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. എന്നാല്‍ ബാങ്ക് പലിശയേക്കാള്‍ ലാഭ വിഹിതം നല്‍കാമെന്ന പേരില്‍ അല്‍ മുക്താദിറിന്റെ മറവില്‍ നടന്ന തട്ടിപ്പിനെ തുടര്‍ന്ന് ലഭിച്ച പല പരാതികളിലും ബഡ്‌സ് നിയമ പ്രകാരമല്ല പോലീസ് കേസെടുത്തിരിക്കുന്നത്.

നിയമപരമല്ലാത്ത നിക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം പണം തിരികെ നല്‍കാന്‍ വീഴ്ച വരുത്തുന്ന സന്ദര്‍ഭങ്ങളില്‍ തടവ് 10 വര്‍ഷം വരെ. സ്വരൂപിച്ചിട്ടുള്ള ആകെ നിക്ഷേപങ്ങളുടെ ഇരട്ടിത്തുക പിഴയായും ഈടാക്കും. വ്യാജ നിക്ഷേപങ്ങള്‍ അഭ്യര്‍ത്ഥിച്ച് പരസ്യങ്ങള്‍, ലേഖനങ്ങള്‍ എന്നിവ പരസ്യപ്പെടുത്തുന്നവര്‍ക്കും തടവും പിഴയും ലഭിക്കും. ഒരിക്കല്‍ ശിക്ഷിക്കപ്പെടുന്നവര്‍ വീണ്ടും അതേ തെറ്റ് ചെയ്താല്‍ 50 കോടി വരെ പിഴ ചുമത്താനാണു നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ബാങ്ക് പലിശയേക്കാള്‍ ലാഭ വിഹിതം നല്‍കാമെന്ന പേരില്‍ അല്‍ മുക്താദിറിന്റെ മറവില്‍ നടന്ന തട്ടിപ്പിനെ തുടര്‍ന്ന് ലഭിച്ച പല പരാതികളിലും ബഡ്‌സ് നിയമ പ്രകാരമല്ല പോലീസ് കേസെടുത്തിരിക്കുന്നത്.