കൊല്ലം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന അനീഷ് ബാബുവിനെതിരെ 2020ല്‍ കേരളാ പോലീസിന്റെ ഭാഗമായ ക്രൈംബ്രാഞ്ച് നല്‍കിയത് ഗുരുതര റിപ്പോര്‍ട്ട്. തോട്ടണ്ടി ഇടപാടില്‍ കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി അനീഷ് ബാബുവുമായി ചില പൊലീസ് ഓഫിസര്‍മാര്‍ക്ക് വഴി വിട്ട സൗഹൃദം ഉണ്ടായിരുന്നുവെന്ന് അന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശികളായ രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഗ്രേഡ് എസ്‌ഐ, സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആ റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ അനീഷ് ബാബു നല്‍കിയ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്‍, കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കുകയും ചെയ്തു. പക്ഷേ ഇതിന് ശേഷം ഈ റിപ്പോര്‍ട്ടില്‍ അന്വേഷണമൊന്നും നടന്നില്ല. മനോരമ 2020ല്‍ വിശദമായി ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

മനോരമ റിപ്പോര്‍ട്ട ഇത്തരത്തിലായിരുന്നു-തോട്ടണ്ടി ഇടപാടില്‍ 20 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അനീഷ് ബാബു ജയിലിലാണ്. പരാതിക്കാരുടെ വിവരങ്ങള്‍ കൃത്യമായി അനീഷ് ബാബുവിന് കൈമാറാന്‍ സിഐമാര്‍ സഹായം നല്‍കിയെന്നും പ്രതിഫലമായി പണവും സല്‍ക്കാരങ്ങളും സ്വീകരിച്ചുവെന്നുമാണ് മൊഴി. രണ്ട് സിഐമാരും നേരത്തേയും പല കേസുകളില്‍ ആരോപണ വിധേയരാണ്. അനീഷ്ബാബുവിനെതിരെയുള്ള പരാതികള്‍ പൂഴ്ത്തിവയ്ക്കാനും വിവരം കൈമാറാനും ഇരുവരും ശ്രമിച്ചതായി സംശയിക്കുന്നു. അനീഷ്ബാബുവിനൊപ്പം ഉല്ലാസയാത്രകളില്‍ ഒരാള്‍ പതിവായി പങ്കെടുത്തിട്ടുണ്ട്. മദ്യ സല്‍ക്കാരത്തിലും പതിവ് പങ്കാളിയാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് കശുവണ്ടി വ്യവസായികള്‍ നല്‍കിയ പരാതിയിലാണ് അനീഷ്ബാബുവിന്റെ ഇപ്പോഴത്തെ അറസ്റ്റ്. പരാതി പൊലീസില്‍ ലഭിച്ചതിന് പിന്നാലെ അനീഷ്ബാബുവിന് വിവരം ലഭിച്ചു. കൊട്ടാരക്കരയില്‍ നിന്നു തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടു. ഈ സംഭവമാണ് അന്വേഷണസംഘത്തിന് സംശയം ഉളവാക്കിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ട് പേരും മുന്‍പ് കൊട്ടാരക്കര സ്റ്റേഷന്‍ ചുമതലയിലുള്ളവരാണെന്നും മനോരമ പറഞ്ഞിരുന്നു. ഈ വ്യക്തിയാണ് ഇഡിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. മനോരമ വാര്‍ത്തയില്‍ പറഞ്ഞ സിഐയമാര്‍ക്ക് ഈ ആരോപണങ്ങളില്‍ പങ്കുണ്ടോ എന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. അനീഷ് ബാബുവിനെതിരെ കേരളാ പോലീസ് എടുത്ത കേസുകളൊന്നും നിലവില്‍ മുമ്പോട്ട് നീങ്ങുന്നില്ല. 2020ല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മനോരമ നല്‍കിയ വാര്‍ത്തയിലേക്ക് വിജിലന്‍സ് അന്വേഷണം കൊണ്ടു പോകുമോ എന്നതാണ് നിര്‍ണ്ണായകം. അങ്ങനെയെങ്കില്‍ പോലീസിലെ പല വമ്പന്മാരും കുടുങ്ങുമെന്നാണ് സൂചന.

കശുവണ്ടി ഇറക്കുമതി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ അനീഷ് ബാബു എന്ന വ്യാപാരി ബാങ്ക് ഇടപാടുകളുടെ വ്യാജരേഖകള്‍ ചമച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് 2020ല്‍ മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടാന്‍സാനിയയിലെ ഐ. ആന്‍ഡ് എം. ബാങ്കില്‍ 40.22 ലക്ഷം ഡോളര്‍ കൊട്ടാരക്കര സ്വദേശി അനീഷിന്റെ പേരിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന 'സിഫ്ട്' (സൊസൈറ്റി ഫോര്‍ വേള്‍ഡൈ്വഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലി കമ്യൂണിക്കേഷന്‍) രേഖ കണ്ടാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പണം നല്‍കാനുള്ള വ്യാപാരികളെ ഈരേഖ കാട്ടിയാണ് അനീഷ് സമാധാനിപ്പിച്ച് അയച്ചത്. എന്നാല്‍ വ്യാപാരികള്‍ ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് ബോധ്യമായി. ഇതുമാത്രമല്ല അനീഷിന്റെ പേരില്‍ 1.60 കോടി രൂപ അനുവദിച്ച എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സിന്റെ ചെക്ക്, ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ രേഖകള്‍, കോടികളുടെ ബാങ്ക് ഇടപാടുകള്‍ സൂചിപ്പിക്കുന്ന ബാങ്കുകളുടെ പേരിലുള്ള എസ്.എം.എസ്. സന്ദേശങ്ങള്‍, കപ്പല്‍ ഏജന്‍സിയുടെ കത്ത് ഇവയെല്ലാം തട്ടിപ്പിനായി അനീഷും സംഘവും വ്യാജമായി നിര്‍മിച്ചെന്ന കണ്ടെത്തലിലാണ് പോലീസ്. ആസൂത്രിതമായി നടത്തിയ കൊള്ളയാണ് കോടികളുടെ തട്ടിപ്പെന്ന് ഈ രേഖകള്‍ സൂചിപ്പിക്കുന്നു. വിദേശ ബാങ്കുകളുടെയും നാട്ടിലെ ബാങ്കുകളുടെയും വ്യാജരേഖകള്‍ ഇവര്‍ തയ്യാറാക്കി. പോലീസ് ഉദ്യോഗസ്ഥരെവരെ ഈ രേഖകള്‍ കാട്ടി കബളിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി വ്യാജരേഖകള്‍ ഇവര്‍ തയ്യാറാക്കിയതായി പോലീസ് കണ്ടെത്തിയെന്നും അനീഷ് ബാബു കേസില്‍ പോലീസിനെ ഉദ്ദരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടാന്‍സാനിയയില്‍ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു പറഞ്ഞു കശുവണ്ടി വ്യവസായികളില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത കേസിലാണ് അനീഷ് ബാബുവിനെ രണ്ടു തവണ കേരളാ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേരളത്തിലും തായിലാന്‍ഡിലും ടാന്‍സാനിയയിലുമായി അനീഷിന് പത്തിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചുവെന്ന് സൂചനകളുണ്ടായിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൊണ്ട് പ്രതി ആഡംബര ജീവതമാണ് നയിച്ചിരുന്നത്. 2020ല്‍ ഒരു കോടിയിലധികം വിലയുള്ളത് ഉള്‍പ്പടെ 14 കാറുകളാണ് അനീഷ് വാങ്ങി കൂട്ടയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തട്ടപ്പിന് കേന്ദ്രസര്‍ക്കാരിന്റെ അടക്കം വ്യജ രേഖ നിര്‍മിച്ചതായും സൂചനയുണ്ടെന്ന് 2020ല്‍ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനീഷ്ബാബുവിന്റെ അടുത്ത രണ്ട് ബന്ധുക്കളെയും ഇടനിലക്കാരനെയും കേസില്‍ പ്രതിചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

2017ലാണ് പങ്കജാക്ഷന്‍ പിള്ളയില്‍ നിന്നും പണം തട്ടിയത്. 2018ല്‍ ഇയാള്‍ പിടിയിലായത് അറിഞ്ഞ് തട്ടിപ്പിനിരയായ കൂടുതല്‍ കശുവണ്ടി വ്യവസായികളും ഇടനിലക്കാരും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ വളപ്പിലെത്തിയിരുന്നു. അന്ന് വിവിധ ആളുകളില്‍ നിന്നായി 40 കോടിയിലേറെ രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുള്ളതായി സൂചനയെത്തി. എന്നാല്‍ കബളിപ്പിക്കപ്പെട്ടവരില്‍ പലരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാന്‍ യഥാര്‍ഥ തുക തട്ടിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായും മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് 2020ലും ഇയാള്‍ അറസ്റ്റിലായി.