തിരുവനന്തപുരം: ആഗോള അയ്യപ്പഭക്തസംഗമത്തിന്റെ പേരില്‍ നടത്തിയ കൂടുതല്‍ വെട്ടിപ്പിന്റെ കണക്ക് പുറത്ത്. പങ്കെടുത്ത പ്രതിനിധികള്‍ക്കും ഓഫീഷ്യല്‍സിനും ഉപഹാരം നല്‍കാനായി ചെലവഴിച്ചത് അരക്കോടി രൂപ. കിറ്റിലുണ്ടായിരുന്നത് അരവണയും ഭസ്മവും നെയ്യും ചന്ദനവും മെമന്റോയും ഡയറിയും വെള്ളം കുടിക്കാനുള്ള കുപ്പിയും. ബാഡ്ജും. 4126 പേര്‍ പങ്കെടുത്തെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്.

സര്‍ക്കാര്‍ പറയുന്ന നാലായിരത്തിന്റെ കാല്‍ ഭാഗം പോലും പരിപാടിയ്ക്ക് എത്തിയില്ല. ബാഡ്ജുകള്‍ മിച്ചം വന്നതോടെ വാരിക്കൂട്ടി തമിഴ്നാട്ടിലേക്ക് കടത്തി ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നു. ടെണ്ടറോ ക്വട്ടേഷനോ വിളിക്കാതെയായിരുന്നു ഇടപാട്. കിറ്റിലുണ്ടായിരുന്നത് അരവണയും ഭസ്മവും നെയ്യും ചന്ദനവും മെമന്റോയും ഡയറിയും വെള്ളം കുടിക്കാനുള്ള കുപ്പിയും. ബാഡ്ജുമായിരുന്നു. ഇതില്‍ അരവണയും ഭസ്മവും നെയ്യും ദേവസ്വം ബോര്‍ഡ് വെറുതെ കൊടുത്തതാണെന്നും സൂചനകളുണ്ട്. ഇനി അതെല്ലാം ചേര്‍ത്താണെങ്കില്‍ പോലും ഒരു കിറ്റിന് 1000 രൂപയേ വേണ്ടിവരൂ. പക്ഷേ 5000 പേര്‍ പങ്കെടുത്തില്ലെന്നതാണ് വസ്തുത. 500 പേര്‍ പോലും എത്തിയിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇത്തരത്തില്‍ ഭീമമായ തുക എഴുതി എടുത്തതെന്നാണ് സൂചന.

തലസ്ഥാനത്തുള്ള സി.പി.എം നേതാവിന്റെ ബിനാമി സ്ഥാപനമാണ് സാധനങ്ങള്‍ വിതരണം ചെയ്തതെന്നാണ് വിവരം.എന്നാല്‍ 500 പ്രതിനിധികള്‍ക്കും 100 ഒഫീഷ്യല്‍സിനും മാത്രമാണ് താമസവും ഭക്ഷണവും ഒരുക്കിയത്. ഇതോടെ കണക്കുകളിലെ പൊതുത്തകേടുകള്‍ വര്‍ദ്ധിക്കുന്നത്. അരവണയും അപ്പവും ഭസ്മവും എല്ലാം കൊടുത്തിന് ദേവസ്വം ബോര്‍ഡിന് തുക തിരികെ കൊടുത്തിട്ടുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണ്. അങ്ങനെ എങ്കില്‍ സഞ്ചി ബാഗിന് മാത്രമായി ആ സ്ഥാപനം 1000 രൂപവച്ച് ഈടാക്കി. അയ്യായിരം പേര്‍ക്ക് ബാഗൊന്നിന് കിട്ടിയത് ആയിരം രൂപയും. ഇതുവലിയ കൊള്ളയാണ്. സഞ്ചി വിറ്റ് കോടീശ്വരനാകാനുള്ള ഈ തന്ത്രത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുമുണ്ട്.

സിപിഎമ്മിലെ തിരുവനന്തപുരത്ത് നിന്നുള്ള ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവിന്റെ അടുപ്പക്കാരനാണ് സമ്മാനം കൊടുക്കാനുള്ള ക്വട്ടേഷന്‍ പിടിച്ചത്. കേരളത്തില്‍ ഉടനീളം പടര്‍ന്ന് പന്തലിക്കുന്ന പ്രസ്ഥാനമായി ഇത് മാറിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവിലെ ഒരു സൊസൈറ്റിയുടെ മറവില്‍ ക്വട്ടേഷന്‍ പിടിക്കുകയാണ് തന്ത്രം. എന്നാല്‍ ശബരിമലയിലെ ഇടപാട് ഈ സൊസൈറ്റിയെ കൂട്ടുപിടിച്ചല്ലെന്നതാണ് വസ്തുത. ഊരാളുങ്കലിന് ക്വട്ടേഷന്‍ ഇല്ലാതെ പണികള്‍ കൊടുക്കുന്നതിന് സമാനമായി വട്ടിയൂര്‍ക്കാവിലെ സൊസൈറ്റിയെ മറയാക്കി സര്‍ക്കാര്‍ പരിപാടികളിലും സജീവമാണ് ഈ കമ്പനി. ഈ സ്വാധീനത്തില്‍ തന്നെയാണ് ആഗോള അയ്യപ്പ സംഗമത്തിലും എംസി റോഡ് കടന്നു പോകുന്ന വഴിയിലുള്ള കരാറുകാരന്റെ പമ്പയിലെ അരക്കോടി കൊണ്ടു പോകലും.


എന്തിനാണ് ആയിരം രൂപ വച്ച് അയ്യായിരം പേര്‍ക്ക് ഉപഹാരത്തിന് അമ്പതു ലക്ഷം മാറ്റിയെന്നതില്‍ ഇനിയും വ്യക്തത ആര്‍ക്കുമില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് അന്വേഷിച്ചാല്‍ എല്ലാം വ്യക്തമാകും. അപ്പവും അരവണയും സൗജന്യമായാണ് നല്‍കിയത് എന്നതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ കൈയ്യില്‍ തെളിവുണ്ടാകാനും സാധ്യതയുണ്ട്. ഉപഹാരം നല്‍കലും ടെന്‍ഡര്‍ കൊടുക്കാതെയാണെന്നാണ് സൂചന.