തിരുവനന്തപുരം: കേരളാ പോലീസിനുള്ളില്‍ പച്ചവെളിച്ചം ഗ്രൂപ്പുകാര്‍ ഉണ്ടെന്ന പ്രചരണം കുറച്ചു കാലമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് എത്രകണ്ട് അടിസ്ഥാനമുണ്ടെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇല്ലതാനും. പലപ്പോഴും ഇത്തരത്തില്‍ പോലീസുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി ഇത്തരം ആരോപണങ്ങള്‍ പോലീസൂകാരില്‍ ചിലര്‍ക്കെതിരെ ഉന്നയിക്കാറുണ്ട്. ഇത്തരം ആരോപണങ്ങള്‍ മാധ്യമ വാര്‍ത്തകളില്‍ നിറയുമ്പോള്‍ അത് അയാളുടെ ജീവിതത്തെ എത്രകണ്ട് ബാധിക്കുമെന്ന തിരിഞ്ഞു നോട്ടം പലര്‍ക്കും ഉണ്ടാകാറുമില്ല.

ഇത്തരത്തില്‍ ഇല്ലാത്ത തീവ്രവാദി പട്ടം ചുമത്തപ്പെട്ട് ജീവിതം ദുഷ്‌ക്കരമായി മാറിയ ഒരുപോലീസുകാരന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത് എസ്ഡഡിപിഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിലായിരുന്നു. എന്നാല്‍, തെളിവുകള്‍ ഒന്നുമില്ലാതെ പിരിച്ചുവിട്ട നടപടിക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച പി കെ അനസിന് നീതിലഭിച്ചു. ആരോപണങ്ങള്‍ തെറ്റാണെന്് കണ്ട് പിരിച്ചുവിടല്‍ നടപടി റദ്ദാക്കുകയാണ് അഡ്മിനിസ്‌ട്രേറ്റീന് ട്രിബ്യൂണല്‍ ചെയ്തത്. ഇപ്പോള്‍ സര്‍വീസില്‍ തിരിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് പി കെ അനസ്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്നാരോപിച്ചായിരുന്നു പോലീസുകാരനെ ആദ്യം സസ്‌പെന്റ് ചെയ്തത്. 2022ല്‍ ഈ നടപടി പുറത്താക്കലിലും കലാശിച്ചു. വളരെ യാദൃശ്ചികമായിട്ടാണ് അനസ് ആരോപണ വിധേയനായത്. ഇതിന് പിന്നില്‍ സഹപ്രവര്‍ത്തകരായ ചില ഉദ്യോഗസ്ഥരുടെ പകപോക്കലാണെന്നാണ് അനസ് പറയുന്നത്. എസ്ഡിപിഐക്ക് വിവരം ചോര്‍ത്തിയ പോലീസുകാരനൈന്ന വാര്‍ത്ത പുറത്തുവന്നതോടെ അനസിന്റെ ജീവിതം ദുഷ്‌ക്കരമാകുകയാണ്. സാമൂഹികമായി തീര്‍ത്തു ഒറ്റപ്പെടേണ്ടി വന്നു. വണ്ണപ്പുറത്തെ അനസിന്റെ വീട്ടിലേക്ക് ബിജെപിക്കാര്‍ മാര്‍ച്ച് നടത്തി.

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ കാന്‍സര്‍ രോഗിയായ അമ്മയെയും അനുജനെയും കൊണ്ട് നാടുവിട്ടു. ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കൊപ്പം താമസം മാറേണ്ടി അവസ്ഥ വന്നു. തിരികെ വീട്ടിലെത്തുമ്പോള്‍ ഗേറ്റ് അടക്കം തകര്‍ന്ന അവസ്ഥയാണ് കാണേണ്ടി വന്നത്. മാനസികമായി തകര്‍ന്ന അനസിന് നിയമവഴിയാണ് മുന്നിലുണ്ടായത്. ആ വഴിയില്‍ നീങ്ങിയപ്പോഴാണ് അനസിന് മേല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി നടപടികള്‍ റദ്ദാക്കിയത്. മേലുദ്യോഗസ്ഥന്റെ പകപോക്കലാണ് അനസിന്റെ ജീവിതം തകര്‍ക്കപ്പെടാന്‍ ഇടയാക്കിയത്.


അനസ് താമസിക്കുന്ന വീടിന് സമീപത്തെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രദേശത്തെ തുറസ്സായ സ്ഥലത്ത് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന ഇടമാണ്. ഇവിടെ കഞ്ചാവ് വില്‍പ്പന നടക്കുന്നു എന്ന ആരോപണവും ശക്തമായിരുന്നു. ഇവിടെ കളിക്കാന്‍ അനസും പോകാറുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ഒരു പരിചയക്കാന്‍ ഇതേക്കുറിച്ച് അനസിനെ വിളിച്ചു പറഞ്ഞത്. ഇതോടെ അനസ് ഇയാളെ വിളിച്ചു വരുത്തി പരാതി വാങ്ങി. നാട്ടുകാര്‍ ജാഗ്രത പാലിക്കണെന്ന നിര്‍ദേശവും നല്‍കി.

സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ പോലീസുകാരെ വിവരം അറിയിക്കാനും നിര്‍ദേശിച്ചു. ഇതിനിടെയാണ് ഒരു ദിവസം രാത്രി 12 മണിയോടെ പരിചയമില്ലാത്ത രണ്ട് വാഹനങ്ങള്‍ ആ ഗ്രൗണ്ടില്‍ എത്തിയത്. അനസിന്റെ അയല്‍വാസി കൂടിയാ ഷാനവാസ് ഇക്കാര്യം അനസിനെ വിളിച്ചറിയിച്ചു. ആ വണ്ടിയുടെ നമ്പര്‍ ഷാനവാസ് അനസിന് ഇട്ടു കൊടുക്കുകയായിരുന്നു. ഈ നമ്പറിലെ വാഹനങ്ങളുടെ വിവരം പരിശോധിച്ച അനസ് ഒരു നമ്പര്‍ ഇടുക്കി പുറപ്പുഴയിലും മറ്റൊരു വാഹനം കട്ടപ്പന ഇരട്ടിയാറുമാണെന്ന് മാനസ്സിലാക്കി. ഈ വിവരങ്ങള്‍ ഷാനവാസിന് വാട്‌സ്ആപ്പില്‍ കൈമാറുകയാണ് ചെയ്തത്. കഞ്ചാവുമായി എത്തിയവരാണോ എന്നറിയാന്‍ വേണ്ടിയാണ് ഇത് ചെയ്തത്.

ഈ സംഭവത്തിന് ശേഷം ഷാനവാസ് പിന്നീട് എസ്ഡിപിഐയില്‍ ചേര്‍ന്ന് ആ സംഘടനയുടെ ബ്രാഞ്ച് സെക്രട്ടറിയായി മാറി. പത്തില്‍ താഴെ കുടുംബങ്ങളാണ് എസ്ഡിപിഐക്ക് ആ പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതിനിടെയാണ് തൊടുപുഴയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച സംഭവം ഉണ്ടായത്. സോഷ്യല്‍ മീഡിയ പ്രവാചനകുമായി നടന്ന പോസ്റ്റ് ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് മര്‍ദ്ദനം നടന്നത്. ഈ സംഭവത്തിലെ ആദ്യ ഘട്ടത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. തുടരന്വേഷണം ഉണ്ടായതോടെ അനസിന്റെ അയല്‍വാസിയായ ഷാനവാസിനെയും അറസ്റ്റു ചെയ്തു.




ഈ കേസുമായി ബന്ധപ്പെട്ട് ഷാനവാസിന്റെ ഫോണ്‍ പരിശോധിക്കുമ്പോഴാണ് കഞ്ചാവ് കേസാണോ എന്ന് സംശയിച്ചു വാഹനങ്ങളുടെ വിവരങ്ങള്‍ കൈമാറിയ സന്ദേശം കണ്ടത്. ഇതോടെയാണ് അനസിന് അപ്രതീക്ഷിത തിരിച്ചടികള്‍ ആരംഭിക്കുന്നത്. അനസുമായി അതൃപ്തിയുണ്ടായിരുന്ന ഒരു മേലുദ്യോഗസ്ഥന്‍ ഈ വിവരം അറിഞ്ഞ് ആര്‍എസ്എസുകാരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് കൈമാറി എന്ന വിധത്തില്‍ ആരോപണം ഉണ്ടായതും സസ്‌പെന്‍ഷന്‍ നടപടിയെ നേരിട്ടതും.

ഈ വിഷയത്തില്‍ നിയമപോരാട്ടം നടത്തിയ അനസ് വിവരാവകാശ പ്രകാരം ആര്‍എസ്എസുകാരുടെ ഡാറ്റാ വിവങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചത്. ഇങ്ങനെ ഡേറ്റ പോലീസ് സൂക്ഷിക്കാറില്ലെന്നാണ് മറുപടി ലഭിച്ചതും. ഇതോടെ അടിസ്ഥാനപരമായി അനസിനെതിരായ ആരോപണം പൊളിഞ്ഞു വീഴുകയാണ് ഉണ്ടായത്. മാത്രമല്ല, അനസ് ഷാനവാസിന് കൈമാറിയ വാഹനങ്ങളുടെ ഉടമകള്‍ ഹിന്ദു നാമധാരികളാണ് എന്നതൊഴിച്ചാല്‍ അവര്‍ ബിജെപിയോ ആര്‍എസ്എസ് ബന്ധമോ ഉള്ളവരായിരുന്നില്ല. പോലീസ് കണ്ടെത്തലും അങ്ങനെ തന്നെയായിരുന്നു.

ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് അനസിന് ജോലി പോയതും ജീവിതം പ്രതിസന്ധിയില്‍ ആയതും. നാല് വര്‍ഷമായി ജോലിയില്ലതെ കഷ്ടത അനുഭവിക്കുകായണ് അനസ് എന്ന പോലീസുകാരന്‍. പിരിച്ചുവിട്ട നടപടിക്കെതിരെ നിയമപോരാട്ടം നടത്തി വിജയിക്കുകയായിരുന്നു അദ്ദേഹം. അനസ് കുറ്റം ചെയ്തതിന് തെളിവില്ലെന്നും വ്യക്തമായി. ഇനി എങ്ങനെയെങ്കിലും തിരികെ സര്‍വീസില്‍ കയറാമെന്ന പ്രതീക്ഷയിലാണ് അനസ്.