തിരുവനന്തപുരം: കൊച്ചിന്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി-കേരളത്തിലെ തലയെടുപ്പുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. ഉന്നത വിദ്യാഭ്യാസത്തില്‍ കേരളത്തിന്റെ തിലകക്കുറി. ഈ മാതൃകാ വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന പരാതിയാണ് ഈ വാര്‍ത്ത. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ബിടെക്ക് സെമസ്റ്റര്‍ ലാബ് പരീക്ഷയില്‍ മനപ്പൂര്‍വം തോല്‍പ്പിച്ചെന്നാണ് പരാതി. സി.യു.സി.ഇ.കെയുടെ പുളിങ്കുന്നം ക്യാമ്പസിലെ അവസാന വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലാംഗ്വേജ് പ്രോസസര്‍ ലാബ് ഫലത്തിനെതിരിയാണ് പരാതി. തിയറി വിഷയങ്ങളിലെല്ലാം നല്ല മാര്‍ക്കോടെ പാസായ വിദ്യാര്‍ത്ഥിനിയെ ലബ് പരീക്ഷയില്‍ പരാജപ്പെടുത്തിയെന്നാണ് ആരോപണം. അവസാന വര്‍ഷ പ്രോജക്ടിനായി ഗൈഡിനെ അനുവദിക്കില്ലെന്ന വീഴ്ച്ച ചൂണ്ടിക്കാട്ടി യൂണിവേഴ്‌സിറ്റി പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് തന്നെ പരീക്ഷയില്‍ തോല്‍പ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥിനിയുടെ ആരോപണം.

വൈവ പോലും നടത്താതെയാണ് ലാബ് പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയിരിക്കുന്നതെന്നാണ് പരാതി. ഒരു ലാബ് പരീക്ഷയില്‍ പരാജയപ്പെട്ടതോടെ വിദ്യാര്‍ത്ഥിനിയുടെ തുടര്‍ വിദ്യാഭ്യാസം പോലും അനിശ്ചിതത്തിലാണ്. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി അധികാരികള്‍ക്കും, മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കും അടക്കം വിദ്യാര്‍ത്ഥി പരാതി നല്‍കിയിരിക്കുകയാണ്. സിലബസ് അനുസരിച്ച് ലാബ് മൂല്യനിര്‍ണ്ണയത്തിന്റെ നിര്‍ബന്ധിത ഭാഗമാണ് വൈവ. എന്നാല്‍ വൈവ പോലും നടത്താതെയാണ് വിദ്യാര്‍ത്ഥിനിയെ പരാജയപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. ലാബ് പരീക്ഷയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സമാനമായ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്.

യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍) മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് അവസാന വര്‍ഷ പ്രോജക്ടിന്റെ മൂല്യനിര്‍ണയം നടത്തിയതെന്ന് വിദ്യാര്‍ത്ഥിനി നേരത്തെ പരാതിപ്പെട്ടിരുന്നു. സാധാരണ ഗതിയില്‍ അധ്യാപകരെ അവസാന വര്‍ഷ പ്രോജക്ടിന്റെ ഗൈഡായി നിയമിക്കാറുണ്ട്. എന്നാല്‍ ഈ നിബന്ധന യൂണിവേഴ്‌സിറ്റി പാലിച്ചിട്ടില്ല. പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി ഒഴികെ ബാക്കിയുള്ളവരെയെല്ലാം പ്രോജക്ടിന് വിജയിപ്പിക്കുകയും ചെയ്തു. പിന്നീട് പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിദ്യാര്‍ത്ഥിനിയെ പരീക്ഷയില്‍ ജയിപ്പിക്കുന്നതും. ബി.ടെക്ക് പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ് അവസാന വര്‍ഷ പ്രോജക്ട്.

ഇത് വിഷയവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിയുടെ അറിവ്, സ്വതന്ത്ര ഗവേഷണം നടത്താനുള്ള പ്രാപ്തി എന്നിവ കാണിക്കാന്‍ സഹായിക്കുന്നതാണ്. ജോലിക്കായി അപേക്ഷിക്കുമ്പോള്‍ പ്രോജക്ടിന് ലഭിച്ച മാര്‍ക്കാണ് ആദ്യം പരിഗണിക്കുന്നതും. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം യുജിസിയുടെ ചട്ടങ്ങള്‍ പോലും പാലിക്കാതെയാണ് നടത്തിയതെന്നുള്ളത് ഗുരുതര വീഴ്ചയാണ്. ഈ അനാസ്ഥ ചൂണ്ടികാട്ടിയതോടെയാണ് തനിക്കെതിരെ അധ്യാപകര്‍ അടക്കം പ്രതികാര നടപടികള്‍ സ്വീകരിച്ചതെന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. ലാബ് പരീക്ഷ ഈ വര്‍ഷം പാസായില്ലെങ്കില്‍ സപ്പ്‌ളിമെന്ററി പരീക്ഷയ്ക്കായി ഇനി അടുത്ത അധ്യയനവര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.

ഇത് ജോലി തേടുന്നതിനായുള്ള വിദ്യാര്‍ത്ഥിയുടെ അവസരം നഷ്ടമാക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കള്‍. പരാതിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെ കണ്ടതായും മാതാപിതാക്കള്‍ പറയുന്നു. ഒരാഴ്ചക്കുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. കേസിന്റെ പിറകെ പോയി വിദ്യാര്‍ത്ഥിനിയുടെ സമയം പാഴാക്കാന്‍ കഴിയില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.