തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് നീക്കം തുടങ്ങിയത് ഈ വര്‍ഷം ആദ്യമാണ്. മുതിര്‍ന്ന നേതാക്കളെ അടക്കം മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം മുമ്പോട്ട് വച്ചത് എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലാണ്. തിരുവനന്തപുരത്ത് ജനുവരിയില്‍ നടന്ന ജില്ലാ അവലോകന യോഗത്തിലാണ് കെസി ഈ ഫോര്‍മുല അവതരിപ്പിച്ചത്. മറ്റ് ജില്ലകളിലും ഈ നിര്‍ദ്ദേശം എത്തി. എന്നാല്‍ ഇത് ഏറ്റെടുക്കാന്‍ തയ്യാറായത് ശബരിനാഥന്‍ മാത്രമാണ്. കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ശബരിനാഥന്‍ തിരുവനന്തപുരത്തെ കവടിയാര്‍ വാര്‍ഡില്‍ മത്സരിക്കുന്നു. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയും കൂടി. എന്നാല്‍ ശബരിനാഥന്റെ ഈ ധൈര്യം മറ്റു പലരും ഏറ്റെടുത്തില്ല. അവര്‍ ഒഴിഞ്ഞു മാറി. ഇത് കെസി ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. ഹൈക്കമാണ്ട് ആഗ്രഹിച്ചിട്ടും തദ്ദേശത്തില്‍ മത്സരിക്കാന്‍ മടിക്കുന്ന നേതാക്കള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കുന്നതില്‍ അടക്കം തടസ്സവാദം ഉയരാന്‍ സാധ്യത ഏറെയാണ്. തദ്ദേശത്തില്‍ മത്സരിക്കാന്‍ പോലും ഭയക്കുന്ന നേതാക്കള്‍ക്ക് എങ്ങനെ നിയമസഭയില്‍ ജയിക്കാന്‍ കഴിയുമെന്ന ചര്‍ച്ച കോണ്‍ഗ്രസ് ഹൈക്കമാണ്ട് മുമ്പോട്ട് വയ്ക്കും.

എത്ര ഉന്നതനായാലും പാര്‍ട്ടി പറഞ്ഞാല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരുമെന്ന് നേതാക്കളെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് വിഎസ് ശിവകുമാര്‍, ശബരിനാഥ്, ശരത് ചന്ദ്രപ്രസാദ്, എംഎ വാഹിദ് തുടങ്ങിയ നേതാക്കളോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കേണ്ടി വരുമെന്ന് കെസി വ്യക്തമാക്കുകയും ചെയ്തു. അന്ന് കെ മുരളീധരനെ പോലും കോര്‍പ്പറേഷനില്‍ മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മും ബിജെപിയുമാണ് പ്രധാന പാര്‍ട്ടികള്‍. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനായിരുന്നു കോണ്‍ഗ്രസ് നീക്കം. ഈ നിര്‍ദ്ദേശത്തില്‍ വലിയ വിമര്‍ശനവും തിരുവനന്തപുരത്തെ നേതാക്കള്‍ക്ക് കെസിയില്‍ നിന്നും നേരിടേണ്ടി വന്നു. പിന്നീട് അവരെല്ലാം ചേര്‍ന്ന് നീക്കം അട്ടിമറിച്ചുവെന്നതാണ് വസ്തുത. കെ മുരളീധരന്‍ തിരുവനന്തപുരത്തെ പ്രചരണ ചുമതല ഏറ്റെടുത്തു. ഏകോപനവും നടത്തുന്നു. ശബരിനാഥന്‍ മത്സരിക്കാനും എത്തി.

തിരുവനന്തപുരത്ത് പല സ്ഥലത്തും പാര്‍ട്ടിക്ക് വോട്ടില്ലെന്ന അഭിപ്രായം ഒരു മുതിര്‍ന്ന നേതാവ് ജനുവരിയിലെ യോഗത്തില്‍ ഉന്നയിച്ചിരുന്നു. ക്ഷുഭിതനായാണ് കെസി ഇതിനോട് പ്രതികരിച്ചത്. കുറ്റവും കുറവുമല്ല പറയേണ്ടതെന്നും പരിഹാരമാണ് നേതാക്കള്‍ പറയേണ്ടതെന്നും കെസി തുറന്നടിച്ചു. പ്രവര്‍ത്തിക്കേണ്ടവര്‍ കുറ്റം പറയുന്നത് ശരിയല്ലെന്നും വിശദീകരിച്ചു. ഇതിന് പിന്നാലെ ഫ്‌ളാറ്റുകള്‍ കൂടുന്നതാണ് തിരുവനന്തപുരം നഗത്തിലെ സംഘടനാ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളിയെന്ന് മറ്റൊരു യുവനേതാവ് പറഞ്ഞു. ഫ്‌ളാറ്റില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയാത്തതാണ് സംഘടനാ പ്രവര്‍ത്തനത്തിലെ പ്രധാന പ്രശ്‌നമെന്നും പറഞ്ഞു. ഇതിനേയും കെസി പരിഹസിച്ചു. ഡല്‍ഹിയിലും മുംബൈയിലും എല്ലാം ഫ്‌ളാറ്റുകളാണ്. അവിടെ വോട്ട് പിടിത്തം നടക്കുന്നില്ലേ എന്നും കെസി ചോദിച്ചു. ഇതിന് യുവനേതാവിന് മറുപടിയുണ്ടായിരുന്നില്ല. ഏതായാലും ശബരിനാഥന്‍ മത്സരിക്കാന്‍ തയ്യാറായതിനെ പ്രതീക്ഷയോടെയാണ് കെസിയും കാണുന്നത്.

ഫ്‌ളാറ്റുകളില്‍ വോട്ട് ചോദിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ലാറ്റ് നിര്‍മ്മതാക്കളെ ബന്ധപ്പെട്ടാല്‍ അവര്‍ എല്ലാ സൗകര്യം ചെയ്തു തരും. അതൊന്നും പ്രശ്‌നമല്ല. പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നായിരുന്നു കെസിയുടെ നേരത്തെ തന്നെ തിരുവനന്തപുരം ഡിസിസിയിലെ നേതാക്കളെ അറിയിച്ചിരുന്നു. കുറ്റം പറയുകയല്ല പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു വച്ചു. തിരുവനന്തപുരത്ത് ബിജെപി വിജയങ്ങള്‍ കുറച്ച് പരമാവധി നേട്ടമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. തൃശൂരിലും പാലക്കാടുമെല്ലാം ബിജെപി വെല്ലുവിളിയെ നേരിടാന്‍ മുതിര്‍ന്ന നേതാക്കളെ തന്നെ കോര്‍പ്പറേഷന്‍-മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് കെസിയുടെ നിലപാട്. കൊല്ലത്ത് പ്രമുഖ വനിതാ നേതാവിനെ മത്സരിപ്പിക്കാനും ആഗ്രഹിച്ചു. എന്നാല്‍ അവരും മത്സരിക്കാന്‍ തയ്യാറല്ല. എംഎല്‍എയും എംപിയും മാത്രമായാല്‍ പോരെന്നും തദ്ദേശങ്ങളിലും മുതിര്‍ന്ന നേതാക്കളും മത്സരിക്കണമെന്ന എഐസിസി നിലപാട് കൊല്ലത്ത് അട്ടിമറിച്ചുവെന്നതും പരാതിയായി മാറിയിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പ്പറേഷനായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുക എന്ന ലക്ഷ്യവുമായി ഡിസിസി ആസ്ഥാനത്ത് വാര്‍റൂം തുടങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ പിടിക്കാന്‍ വമ്പന്‍ പദ്ധതികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. നിലവില്‍ 100 വാര്‍ഡുള്ള കോര്‍പ്പറേഷനില്‍ വെറും 10 വാര്‍ഡ് മാത്രമാണ് യുഡിഎഫിന്റെ കൈയ്യിലുള്ളത്. പ്രതിപക്ഷ സ്ഥാനം പോലുമില്ലാത്ത അവസ്ഥ. അതിനാലാണ് കെപിസിസി ഭാരവാഹികളെയും മുന്‍ എംഎല്‍എമാരെയും സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നത് സജീവ ചര്‍ച്ചയിലുള്‍പ്പെടുത്തിയത്. തിരുവനന്തപുരത്ത് ശക്തമായ പോരാട്ടം കാഴ്ചവെക്കാനായി പ്രധാന നേതാക്കള്‍ക്ക് കെപിസിസി ചുമതല നല്‍കിയിട്ടുണ്ട്. കെ മുരളീധരന്‍ എല്ലാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നു. ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള എന്‍ ശക്തനും ശുഭപ്രതീക്ഷയാണ്.