തിരുവനന്തപുരം . അധ്യായന വര്‍ഷം തുടങ്ങി 20 ദിവസം പിന്നിട്ടിട്ടും തലസ്ഥാനത്തെ മാതൃകാ വിദ്യാലയമായ കോട്ടണ്‍ഹില്‍ സ്‌ക്കൂളില്‍ യൂണിഫോം 90 ശതമാനം കുട്ടികള്‍ക്കും ലഭിച്ചില്ല. വേണ്ടത്ര ആസൂത്രണമില്ലാതെ നടത്തിയ യൂണിഫോം പരിഷ്‌ക്കരണമാണ് പാളിയിരിക്കുന്നത്. ജൂണില്‍ അധ്യായനം ആരംഭിക്കാന്‍ ഇരിക്കെയാണ് കഴിഞ്ഞ മാസം തിടുക്കപ്പെട്ട് പി.ടി.എ പ്രസിഡന്റിന്റെയും സ്റ്റാഫ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. ഭരണകക്ഷി അധ്യാപക സംഘടനയിലെ ചില ഉന്നതരും ഇവര്‍ക്ക് പിന്തുണയേകി.

പൊതുവില്‍ വെള്ളയും പച്ചയുമാണ് കോട്ടണ്‍ഹില്ലിലെ യൂണിഫോം. ഇത് നഗരത്തിലെ എല്ലാ വസ്ത്രശാലകളിലും ലഭ്യവുമാണ്. എന്നാല്‍ ഒരു വസ്ത്രശാലയിലും ലഭ്യമല്ലാത്ത കളര്‍ പാറ്റേണ്‍ നിശ്ചയിച്ചാണ് യൂണിഫാം പരിഷ്‌കരിച്ചത്. മുമ്പ് ഇടതു സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഒരു പ്രമുഖന്‍ ഇട നിലനിന്ന് പ്രവര്‍ത്തിച്ചതെന്നാണ് വിവരം. ഇയാള്‍ക്ക് ഒപ്പം സ്‌കൂളിലെ ചില അധ്യാപകരും നഗരത്തിലെ വസ്ത്രഭീമനുമായി ചര്‍ച്ചനടത്തി. ഒരു ഉന്നതന്റെ നാഗ്പൂര്‍ ബന്ധവും യൂണിഫോം പര്‍ച്ചേഴ്‌സിന് ഉപയോഗിച്ചു. അതിന് ശേഷം സ്‌കൂള്‍ സൊസൈറ്റി വഴി യൂണിഫാം നല്‍കനാണ് തീരുമാനിച്ചത്. എന്നാല്‍ 90 ശതമാനം കുട്ടികള്‍ക്കും യൂണിഫോം ഇതുവരെ ലഭിച്ചിട്ടില്ല. രക്ഷകര്‍ത്താക്കള്‍ സ്‌കൂളില്‍ അന്വേഷിക്കുമ്പോള്‍ സ്‌കൂളിലെ പ്രധാന അധ്യാപകനും പ്രിന്‍സിപ്പാളും കൈമലര്‍ത്തുന്നു.

മറ്റ് വസ്ത്രശാലകളില്‍ ഈ യൂണി ഫോം കിട്ടാനുമില്ല. അതുകൊണ്ട് തന്നെ സ്‌ക്കൂള്‍ സൊസൈറ്റിയില്‍ നിന്നു തന്നെ എന്ന് തുണി വരുന്നോ അന്ന് കുട്ടികള്‍ യൂണിഫാം വാങ്ങണം. അടുത്ത മാസം ആദ്യം വരെ ഇവിടെത്തെ കുട്ടികള്‍ക്ക് യൂണിഫോം ധരിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. അധ്യാപകരുടെ സ്‌ക്കൂള്‍ സൊസൈറ്റിയെയാണ് യൂണിഫോം വിതരണത്തിന് നിയോഗിച്ചത്. സ്‌കൂള്‍ സൊസൈറ്റിക്ക് യൂണിഫാം ഒന്നിന് 25 രൂപയാണ് കമ്മീഷനെങ്കിലും യൂണിഫോം പര്‍ച്ചേഴ്‌സ് വഴി അരകോടിയോളം രൂപ വസ്ത്രഭീമന്റെ കൈകളില്‍ എത്തും. ഇതില്‍ ചിലര്‍ക്ക് കമ്മീഷന്‍ ഉണ്ടെന്നാണ് ആക്ഷേപം. പിടി എയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം മുന്‍പും യൂണിഫോം മാറ്റുന്നതിനു ശ്രമം നടന്നിരുന്നെങ്കിലും നടന്നില്ല.

എട്ടാം ക്ലാസ് വരെ സൗജന്യമായാണ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് യൂണിഫോമിനുള്ള തുണി വിതരണം ചെയ്യുന്നത്. പച്ചയും വെള്ളയും നിറത്തിലുള്ള തുണിയാണ് കോട്ടണ്‍ഹില്‍ സ്‌കൂളിനായി നല്‍കിയിരുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തിലേ ക്കുള്ള ഓവര്‍കോട്ടിനുള്ള തുണിയും സൗജന്യമായി നല്‍കിയിരുന്നു. സൗജന്യമായി നല്‍കുന്ന തുണി, യൂണിഫോം മാറ്റിയ സാഹ ചര്യത്തില്‍ ഉപയോഗിക്കാനാവില്ല. പുതിയ നിറത്തിലുള്ള യൂണിഫോം പണം നല്‍കി വാങ്ങേണ്ട അവസ്ഥയിലാണ് രക്ഷാകര്‍ത്താക്കള്‍. യുപി ക്ലാസില്‍ ഒരു സെറ്റ് യൂണിഫോം തുണിക്ക് 425 രൂപയും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 450 രൂപയുമാണ് ഈടാക്കുന്നത്. തയ്ക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്താമെന്നാണ് പിടിഎ രക്ഷിതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന അറിയിപ്പില്‍ പറയുന്നത്.

കഴിഞ്ഞ തവണ യൂണിഫോം പരിഷ്‌കരിക്കാന്‍ ശ്രമിച്ചപ്പോള്‍ കുറഞ്ഞ നിരക്കില്‍ തുണി ലഭ്യമാക്കുമെന്നും തയ്ക്കുന്നതിനായി പിടിഎ തന്നെ ആളെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നു. 500 രൂപ ഓരോ വിദ്യാര്‍ഥികളില്‍നിന്ന് അന്ന് മുന്‍കൂറായി വാങ്ങിയിരുന്നു. എന്നാല്‍ പരിഷ്‌ക്കാരം പിന്‍വലിച്ചപ്പോള്‍ ഈ തുക പിടിഎ ഫണ്ടിലേക്കു മാറ്റുകയായിരുന്നു. പിടിഎ വാര്‍ഷിക പൊതുയോഗത്തിലാണ് യൂണിഫോം പരിഷ്‌കരണത്തിനു തീരുമാനമെടുത്തതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായി ഉപസമിതി രൂപവത്കരിക്കുകയും യൂണി ഫോമിന്റെ മാതൃക സ്റ്റാഫ് കൗണ്‍സിലും പിടിഎ എസ് എം സിയും മദര്‍ പിടിഎയും അംഗീകരിച്ചു മെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ പി ടി എ പ്രസിഡന്റ്് തിടുക്കപ്പെട്ട് തീരുമാനമെടുത്തുവെന്നും വിമര്‍ശനം ഉണ്ട്. കരാര്‍ വെക്കാതെ ഒരു സ്വകാര്യ ഗ്രൂപ്പിന് സ്‌കൂള്‍ കാന്റീന്‍ വിട്ടു നല്‍കിയതാണ് മറ്റൊരു വിവാദവും കത്തിയറുന്നുണ്ട്. കൂടാതെ സ്‌കൂളില്‍ അനാവിശ്യ നിര്‍മ്മാണങ്ങള്‍ നടത്തി പണം തട്ടുന്നതായും ആക്ഷേപം ഉണ്ട്.