- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇംഗിതങ്ങൾക്ക് വഴങ്ങാൻ സൂപ്രണ്ട് അബ്ദുൾ കരീം പ്രേരിപ്പിച്ചു; അതിൽ വീണില്ല, അയാളിൽ നിന്നും ഒരു കൈ അകലം പാലിച്ചു; മോശം പെരുമാറ്റം ചോദിക്കാൻ വന്നപ്പോഴാണ് ഭർത്താവിനെ വ്യാജപരാതിയിൽ കേസിൽ കുടുക്കിയത്; നീതി ലഭിക്കാതെ വന്നതോടെ ജോലി രാജിവെച്ചു; ഇനി മേസ്തിരി പണി ചെയ്തു ജീവിക്കും: സർക്കാർ ജോലി ഉപേക്ഷിച്ച ദമ്പതികൾ മറുനാടനോട്
ആലപ്പുഴ: മേലുദ്യോഗസ്ഥന്റെ കൂടെ രാത്രിയിൽ ഓഫീസ് ജോലി ചെയ്യാൻ വിസമ്മതിച്ചതിന് കള്ളി എന്ന മുദ്ര കുത്തലും അവഹേളനവും. പ്രതികരിച്ച ഭർത്താവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലും അടച്ചു. മലപ്പുറത്തെ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതമായിരുന്നു. ഒടുവിൽ ലക്ഷം രൂപ ശമ്പളം കിട്ടുമായിരുന്ന സർക്കാർ ജോലി വേണ്ടെന്ന് വച്ച് രാജിയും നൽകി. ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ എ.ജെ ജെയ്സണും ഭാര്യ പി.എസ് അനിതാമേരിയുമാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവം മൂലം സർക്കാർ ജോലി ഉപേക്ഷിച്ചത്.
തിരുനാവായ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായിരുന്നു ജെയ്സൻ. തവനൂർ വൃദ്ധസദനത്തിലെ മേട്രണായിരുന്നു ജെയ്സന്റെ ഭാര്യ പി.എസ്.അനിതാ മേരി. ഇരുവർക്കുമായി മാസം ഒരു ലക്ഷത്തിലേറെ രൂപയായിരുന്നു ശമ്പളം. ജെയ്സൻ 2006ലും അനിത 2020ലുമാണ് ജോലിയിൽ പ്രവേശിച്ചത്. മേലുദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്നു കാട്ടി അനിത 2020ൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വകുപ്പിൽനിന്ന് നീതി ലഭിച്ചില്ലെന്നും കള്ളക്കേസിൽ 7 മാസം സസ്പെൻഡ് ചെയ്തതായും ഇവർ പറയുന്നു.
വൃദ്ധസദനത്തിലെ സൂപ്രണ്ടായ അബ്ദുൾ കരീം അനിതാ മേരിയെ പല രീതിയിൽ തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാൻ പ്രേരിപ്പിച്ചിരുന്നു. എന്നാൽ അനിത അതിൽ വീണില്ല. എപ്പോഴും ഇയാളിൽ നിന്നും ഒരകലം പാലിച്ച് നിൽക്കുകയായിരുന്നു. കാരണം മുൻപുണ്ടായിരുന്ന മേട്രൺ, അനിത ജോലിക്കായി എത്തിയപ്പോൾ സൂപ്രണ്ടിനെ പിണക്കരുതെന്നും പിണക്കിയാൽ ജോലി തന്നെ നഷ്ടപ്പെടുമെന്നും പറഞ്ഞിരുന്നു. കൂടാതെ അവിടുത്തെ അന്തേ വാസികൾ സൂപ്രണ്ടിനെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. പലവട്ടം ഇയാൾ അനിതയെ വലയിൽ വീഴ്താതൻ നോക്കിയെങ്കിലും നടക്കാതെ വന്നപ്പോഴാണ് ഓഡിറ്റിങ്ങിന്റെ പേരിൽ അനിതയോടെ രാത്രിയിൽ രണ്ടു ദിവസം തന്റെ ഒപ്പം ഓഫീസിൽ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഭർത്താവിനെയും കുട്ടിയെയും നാട്ടിലേക്ക് പറഞ്ഞ് വിട്ടിട്ട് വേണം ജോലിക്ക് വരാനെന്നും പ്രത്യേകം പറഞ്ഞിരുന്നു. ഇതിൽ പന്തികേട് തോന്നിയ അനിത ഇതിന് വിസമ്മതിച്ചു. ഇതോടെയാണ് ഇയാൾക്ക് പക തുടങ്ങിയത്.
ജോലിക്ക് കയറി ഒരു മാസം പിന്നിട്ടിട്ടും ശമ്പളം ലഭിച്ചിരുന്നില്ല. സൂപ്രണ്ട് മനഃപൂർവ്വം തന്നെ ദ്രേഹിക്കുകയാണെന്ന് അനിതയ്ക്ക് മനസ്സിലായി. ഇതിനിടയിൽ ക്രിസ്തുമസ് അടുത്തു വരുന്നുണ്ടായിരുന്നു. ക്രിസ്തുമസിന് പണം എന്തെങ്കിലും ആവശ്യമുണ്ടെങ്കിലും ഓഫീസിൽ നിന്നും ആവശ്യത്തിനുള്ള പണം എടുത്തിട്ട് പെറ്റി എഴുതി വയ്ക്കാൻ സൂപ്രണ്ട് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 10,000 രൂപ ഓഫീസിൽ നിന്നും വൗച്ചർ എഴുതി എടുത്തു. എന്നാൽ അടുത്ത ദിവസം സൂപ്രണ്ട് അബ്ദുൾ കരിം പണം എടുത്തതിന് ദേഷ്യപ്പെടുകയും നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പണം അടുത്ത ദിവസം തന്നെ തിരികെ ഓഫീസിൽ അനിത എത്തിച്ചു.
ഇതിനിടയിൽ തന്റെ ഭാര്യയോട് സൂപ്രണ്ട് മോശമായി പെരുമാറുന്നുണ്ട് എന്നറിഞ്ഞതോടെ ഇക്കാര്യം ചോദിക്കാൻ ജെയ്സൺ തവനൂരിലെ വൃദ്ധസദനത്തിലേത്തി. അവിടെ വച്ച് സൂപ്രണ്ടിന്റെ കൈക്കാരനുമായി വാക്കു തർക്കമുണ്ടാവുകയും പിന്നീട് ഇയാൾ വ്യാജ പരാതി നൽകുകയും ചെയ്തു. ഈസമയം സൂപ്രണ്ട് അനിത ഓഫീസിൽ നിന്നും പണം മോഷ്ടിച്ചെടുത്തു എന്ന് കാട്ടി പരാതി നൽകി സസ്പെൻഡ് ചെയ്തു. ഇതിനിടയിൽ ഭാര്യയുടെ പ്രശ്നത്തിൽ ഇടപെട്ടതോടെ തന്നെയും വകുപ്പിലെ ചില സംഘടനകളുടെ നേതൃത്വത്തിൽ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ജെയ്സൻ ഉന്നയിക്കുന്ന പരാതി.
തുടർന്ന് ജെയ്സൻ തിരുനാവായ മൃഗാശുപത്രിക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇതേത്തുടർന്നുള്ള അന്വേഷണത്തിൽ ജയ്സനെ സസ്പെൻഡ് ചെയ്തു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ക്ഷീരകർഷകർ സമരവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കയ്യേറ്റം ചെയ്തെന്ന ഡോക്ടറുടെ പരാതിയിൽ ജെയ്സനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 7 ദിവസം ജയിലിൽ അടയ്ക്കുകയുമാണുണ്ടായത്.
സംഭവം ഇത്രയും രൂക്ഷമായ സമയത്താണ് അനിത സൂപ്രണ്ടിനെതിരെ പൊലീസിൽ പരാതി നൽകുന്നത്. തന്നെ അപമാനിക്കാൻ ശ്രമിച്ചതിനും മാനസിക പീഡനത്തിനുമാണ് പരാതി നൽകിയത്. ഇതോടെ കെ.ടി ജലീൽ വിഷയത്തിൽ ഇടപെടുകയും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തു. എന്നാൽ വീണ്ടും സൂപ്രണ്ട് പീഡനം തുടർന്നതോടെ പരാതിയിൽ ഇവർ ഉറച്ചു നിന്നു. സൂപ്രണ്ട് അബ്ദുൾ കരീം കെ.ടി ജലീലിന്റെ അടുത്ത ആളായതിനാൽ പിന്നീട് ജലീലിന്റെ ആളുകൾ ഇവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതെല്ലാം കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അടക്കം പരാതി നൽകിയിട്ടും നീതി ലഭിക്കാതായതോടെ ഇവർ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ കവിയാത്ത സർക്കാരിന്റെ ശമ്പളം വേണ്ട എന്ന നിലപാടാണ് ജോലി രാജി വയ്ക്കുക എന്ന തീരുമാനത്തിലേക്കെത്തിച്ചതെന്ന് ജെയ്സണും ഭാര്യ അനിതയും മറുനാടനോട് പറഞ്ഞു. ജീവന് തന്നെ ഭീഷണിയുള്ളതിനാൽ കുറ്റിപ്പുറത്തെ വീട് വിൽക്കുകയും ചേർത്തലയിലെക്ക് പോരുകയുമായിരുന്നു. ജോലി കിട്ടുന്നതിന് മുൻപ് മേസ്തിരി പണിക്ക് പോയിട്ടുണ്ട്. ഇനി വീണ്ടും അതേ മേഖലയിലേക്ക് തിരിയുകയാണെന്ന് ജെയ്സൺ പറഞ്ഞു. അനിത കുടുംബകാര്യങ്ങൾ നോക്കി വീട്ടിൽ തന്നെ കഴിയാനുമാണ് തീരുമാനം. സർക്കാരിനോടുള്ള പ്രതിഷേധമാണ് ജോലി രാജിവയ്ക്കുന്നതിന് പിന്നിലെന്നും ഇരുവരും ഉറച്ച ശബ്ദത്തിൽ പറയുന്നു.