ലണ്ടന്‍: യുകെ മലയാളികള്‍ ഇതുവരെ കേള്‍ക്കാത്ത ഒരു മരണവാര്‍ത്ത കൂടി ഇപ്പോള്‍ മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുകയാണ്. കേരളത്തില്‍ അടിക്കടി കേള്‍ക്കുന്ന എന്നാല്‍ യുകെയില്‍ അധികം സംഭവിക്കാത്ത കസ്റ്റഡി മരണത്തിനാണ് പിറവം സ്വദേശിയായ യുവാവ് ഇരയായത്. യുവാവിന്റെ വിവരങ്ങള്‍ പൂര്‍ണമായും മറുനാടന്‍ മലയാളിക്ക് ലഭ്യമെങ്കിലും പോലീസ് നടപടി ക്രമങ്ങള്‍ പുറത്തു വരാത്ത സാഹചര്യത്തില്‍ മരണത്തിന്റെ വിശദാംശങ്ങളും ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തുന്നില്ല.

ദുരൂഹ സാഹചര്യത്തില്‍ ഉള്ള മരണമാണ് എന്ന് സംശയിക്കപ്പെടുമ്പോഴും പോലീസ് വെളിപ്പെടുത്തുന്നത് കസ്റ്റഡിയില്‍ ഇരിക്കവേ ഹൃദയാഘാതം സംഭവിച്ചു എന്നാണ്. എന്നാല്‍ യുവാവുമായി ബന്ധപ്പെട്ടവര്‍ക്ക് പറയാനുള്ളത് സംശയാസ്പദമായ മരണം തന്നെയാണ് എന്ന വിവരമാണ്. സാധാരണ ഗതിയില്‍ മലയാളികളെ അറസ്റ്റ ചെയ്യുമ്പോള്‍ ബലപ്രയോഗം നടത്തിയുള്ള നടപടി ക്രമങ്ങള്‍ വേണ്ടി വരില്ല എന്ന പതിവ് ഇപ്പോള്‍ മരണത്തിനു ഇരയായ യുവാവിന്റെ കാര്യത്തില്‍ തെറ്റിയോ എന്നത് ഉറപ്പില്ല. എന്നാല്‍ യുവാവിനെ പള്ളിയിലും മറ്റും കണ്ടു പരിചയമുള്ളവര്‍ പറയുന്നത് അത്തരത്തില്‍ ഉള്ള ശാഠ്യക്കാരനായ സ്വഭാവക്കാരന്‍ അല്ലെന്നുമാണ്.

യുവാവിന്റെ മരണത്തിലേക്ക് നയിച്ച പോലീസ് നടപടിക്ക് തുടക്കം ആകുന്നത് ഭാര്യ പോലീസ് സഹായം തേടിയതോടെയാണ്. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് യുവതിയായ നഴ്സ് പോലീസ് സഹായം തേടുന്നത്. തുടര്‍ന്ന്പോലീസ് വീട്ടില്‍ എത്തി യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ച മുന്‍പ് സംഭവിച്ച വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെ തേടി എത്തിയത്. സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച ശേഷം വാര്‍ത്ത പുറത്തു വിട്ടാല്‍ മതിയെന്ന മറുനാടന്‍ മലയാളി എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനമാണ് വാര്‍ത്ത പുറത്തു വരാന്‍ വൈകിപ്പിച്ചത്.

തെക്കന്‍ ഇംഗ്ലണ്ടിലെ പട്ടണത്തില്‍ കഴിഞ്ഞിരുന്ന യുവാവും യുവതിയും ഏതാനും മാസം മുന്‍പ് ഹാംഷെയറിലെ ഒരു ഗ്രാമത്തിലേക്ക് താമസം മാറ്റിയതായും സൂചനയുണ്ട്. ഇപ്പോള്‍ മരണം സംഭവിച്ച പോലീസ് സ്റ്റേഷനില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ലഭിക്കാന്‍ തടസം നേരിടുകയാണ്. പോലീസ് നടപടിയില്‍ യുവാവിന്റെ കുടുംബം പരാതി ഉയര്‍ത്തിയാല്‍ മരണത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. എംബസി മുഖേനെയാണ് കുടുംബം ഇതിനായി തയ്യാറാകേണ്ടത്. രണ്ടു വര്‍ഷം മുന്‍പ് ലിവര്‍പൂളില്‍ കെയര്‍ വിസയില്‍ ജോലി ചെയ്തിരുന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലും കുടുംബം ഇത്തരം നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറുക ആയിരുന്നു.

യുവാവിന്റെ മരണ വിവരം ഇപ്പോഴും നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞിട്ടുണ്ടോ എന്നത് വ്യക്തമല്ല. ബ്രിട്ടനില്‍ പോലീസ് കാര്യക്ഷമം ആയി ജോലി ചെയ്യുന്നവര്‍ ആണെന്ന മലയാളികളുടെ പൊതു ധാരണയ്ക്കുള്ള തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ച ദുരന്തം. ഒരു വര്‍ഷം മുന്‍പ് എക്സ്റ്ററില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിലും യുവാവിന്റെ വീട്ടുകാര്‍ പോലീസ് നടപടികളില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നു, എന്നാല്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി അടക്കമുള്ള സംവിധാനങ്ങളില്‍ പരാതി നല്‍കാന്‍ യുകെയില്‍ അധികം കാലം ആയിട്ടില്ലാത്ത യുവാവിന്റെ സഹോദരിമാര്‍ മടിക്കുക ആയിരുന്നു. പി ആര്‍ അടക്കമുള്ള കാര്യങ്ങളില്‍ തിരിച്ചടി ഉണ്ടായേക്കും എന്ന ഭയമാണ് പോലീസിനെതിരെ പരാതി നല്‍കുന്നതില്‍ നിന്നും കുടുംബത്തെ പിന്തിരിപ്പിച്ചത് എന്ന് വ്യക്തം.

പോലീസ് കസ്റ്റഡി മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുന്നതായിരിക്കും.