തിരുവനന്തപുരം: ചെമ്പകശ്ശേരിയിലെ വെടിവയ്പ്പിന് പിന്നില്‍ 'വണ്‍ വേ പ്രണയത്തിന്റെ' നിരാശ. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് കൊല്ലത്തെ ഒരു മെഡിക്കല്‍ കോളേജില്‍ പി ആര്‍ ഒയായിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന ഡോക്ടറാണ് ദീപ്തി മോള്‍ ജോസ്. അന്ന് സുജിത്തുമായി ബന്ധമുണ്ടാക്കാന്‍ ദീപ്തി ശ്രമിച്ചിരുന്നു. എത്ര സമ്മര്‍ദ്ദം ചെലുത്തിയിട്ടും സുജിത്ത് അവരുമായി അതിരുവിട്ട സൗഹൃദത്തിന് പോയില്ല. ഇതിനൊപ്പം ഇക്കാര്യമെല്ലാം ഭാര്യയെ അറിയിക്കുകയും ചെയ്തു. അങ്ങനെ കൊല്ലത്തെ പി ആര്‍ ഒ ആയിരുന്ന സുജിത്ത് മാലിദ്വീപില്‍ ജോലിക്ക് പോയത്.

യഥാര്‍ത്ഥത്തില്‍ ഇത് ദീപ്തി ഡോക്ടറുടെ ശല്യം ഒഴിവാക്കാനായിരുന്നു. പിന്നീട് ദീപ്തിയും മറ്റൊരു ആശുപത്രിയിലേക്ക് മാറി. കൊല്ലത്തെ മെഡിക്കല്‍ കോളേജുകളില്‍ ഒന്നായിരുന്നു ഇതും. ഇവിടെ നിന്നാണ് ദീപ്തി ഡോക്ടറെ പോലീസ് പൊക്കിയത്. സംഭവം അറിഞ്ഞതോടെ മെഡിക്കല്‍ കോളേജിന്റെ വെബ് സൈറ്റില്‍ നിന്നും ഡോക്ടറുടെ വിവരങ്ങള്‍ പോലും നീക്കി. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്. അറസ്റ്റിനെ കുറിച്ച് അറിഞ്ഞ് ദീപ്തിയുടെ കുടുംബവും ഞെട്ടലിലാണ്.കുറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ച് ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസിലെ പ്രതി ഡോ.ദീപ്തിമോള്‍ ജോസ് പിടിയിലായി.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ദീപ്തി അതിവിദഗ്ധമായാണ് കരുക്കള്‍ നീക്കിയത്. ചെമ്പകശ്ശേരിയിലുണ്ടായ വെടിവയ്പ്പ് ദിവസം തന്നെ പോലീസ് യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞു. എന്നാല്‍ ആറ്റിങ്ങലുകാരിയാണ് ആക്രമിയെന്ന പൊതു ചിത്രം പരത്തി. ഇതോടെ താന്‍ രക്ഷപ്പെട്ടുവെന്ന് പ്രതി കരുതി. എന്നാല്‍ പ്രതിയുടെ ഇന്റര്‍നെറ്റ് ഹിസ്റ്ററി അടക്കം പരിശോധിച്ച് എയര്‍ ഗണ്‍ വാങ്ങിയത് ഓണ്‍ലൈനിലാണെന്നും മനസ്സിലാക്കി. ഡോക്ടറുടെ ഓണ്‍ലൈന്‍ വെടിവച്ചു പഠിത്തവും തിരിച്ചറിഞ്ഞു. തോക്ക് കൈമാറിയ ഡെലവിറി ബോയിയെ കണ്ടെത്തി. മൊഴിയും രേഖപ്പെടുത്തി. ഇതിന് ശേഷമാണ് ഡോക്ടറെ അകത്താക്കിയത്. പിന്നിലെ ഗൂഡാലോചനയും പോലീസിന് പിടികിട്ടിയിരുന്നു. ഇതിനിടെയാണ് മാലിയില്‍ നിന്നും സജിത്ത് തിരിച്ചെത്തിയത്. നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്ന സൂചന ഷിനിയേയും പോലീസ് തിങ്കളാഴ്ച തന്നെ അറിയിച്ചിരുന്നു.

യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഡോക്ടര്‍ ആക്രമണത്തിന് പദ്ധതി തയാറാക്കിയത്. ഓണ്‍ലൈന്‍ വില്‍പന സൈറ്റില്‍ കണ്ട കാറിന്റെ നമ്പരില്‍ വ്യാജ നമ്പര്‍ തരപ്പെടുത്തി. ഓണ്‍ലൈന്‍ വഴി എയര്‍ പിസ്റ്റള്‍ വാങ്ങി. യുട്യൂബ് നോക്കി പിസ്റ്റള്‍ ഉപയോഗിക്കാന്‍ പരിശീലിച്ചു. തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ത്താല്‍ കൊലപ്പെടുത്താമെന്ന ധാരണയിലാണ് കൊറിയര്‍ നല്‍കാനെന്ന വ്യാജേന വഞ്ചിയൂരിലെ വീട്ടിലെത്തിയത്. സുജിത്തിന്റെ വീട് ദീപ്തിക്ക് നേരത്തേ അറിയാമായിരുന്നു. കഴിഞ്ഞ ആഴ്ചയും ഈ വീട്ടുപരിസരത്ത് ഡോക്ടര്‍ എത്തിയിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒറ്റയ്ക്ക് കാര്‍ ഓടിച്ച് ചാക്ക, പാല്‍ക്കുളങ്ങര റൂട്ട് വഴി ചെമ്പകശേരി ലെയ്‌നില്‍ എത്തി കൃത്യം നിര്‍വഹിച്ച് അതേ കാറില്‍ ചാക്ക ബൈപാസ് വഴി കടന്നുകളയുകയായിരുന്നു. സംഭവത്തിനുശേഷം, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി വരുത്തിത്തീര്‍ക്കാന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് നേരെ പോയത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കിയ ദീപ്തി പിടിയിലാകില്ലെന്ന് കരുതി വീട്ടിലേക്ക് പോയി. പിന്നീട് കാറിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാര്‍ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.