തിരുവനന്തപുരം: ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് എത്തിച്ച വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണം മലയാള സിനിമാ താരങ്ങളുടെ വീടുകള്‍ക്കു മുന്നിലെത്തിയത് ഡയറക്ററേറ്റ് ഓഫ് റവന്യൂ ഇന്‍്റലിജന്‍സിന്‍െ്റ (ഡി.ആര്‍.ഐ) രണ്ടുമാസത്തോളം നീണ്ട പരിശോധനകള്‍ക്കൊടുവില്‍. കേരളത്തില്‍ 20 വാഹനങ്ങള്‍ വിറ്റതായും രണ്ടരക്കോടി രൂപ വിലയുള്ള ഒരു ലാന്‍ഡ് ക്രൂയിസര്‍ 30 ലക്ഷത്തിന് ഒരു പ്രമുഖ സിനിമാതാരം വാങ്ങിയതായും കണ്ടെത്തി.

ഡി.ആര്‍.ഐ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ചു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഈ വാഹനം വാങ്ങിയതായും ഭൂട്ടാനില്‍ നിന്നെത്തിയ വാഹനമാണെന്ന് അറിയില്ലായിരുന്നെന്നും താരത്തിന്റെ ഓഫീസ് അറിയിച്ചതായാണ് വിവരം. ഡി.ആര്‍.ഐ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കേസെടുത്തത്. ടൊയോട്ട ലാന്‍ഡ് ക്രൂസറും ലാന്‍ഡ് റോവറും ടാറ്റ എസ്യുവികളും തുടങ്ങി ഭൂട്ടാന്‍ മിലിറ്ററി ലേലം ചെയ്ത നിരവധി വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയിരുന്നു.

ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍ എസ്യുവികളും പെട്രോളിങ്ങിനായി ഉപയോഗിക്കുന്ന ടാറ്റ എസ്യുവികളും പട്ടാളക്കാരെയും കാര്‍ഗോയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഇന്ത്യയിലേക്ക് കടത്തിയത്. ഭൂട്ടാന്‍ മിലിറ്ററി ലേലത്തില്‍ വയ്ക്കുന്ന വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഹിമാചല്‍പ്രദേശില്‍ റജിസ്റ്റര്‍ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചു എന്നാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) അന്വേഷണം നടത്തിയത്. കേരളത്തിലും 20 എസ്യുവികള്‍ വിറ്റതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്്.

അതിനിടയിലാണ് കേരളത്തില്‍ 30 ലക്ഷം രൂപയ്ക്കു കാര്‍ വാങ്ങിയ സിനിമാ താരത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച കാറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പ്രാഥമിക തെളിവെടുപ്പില്‍ ലഭിച്ച വിവരം. സംസ്ഥാന മോട്ടര്‍വാഹന വകുപ്പും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇറക്കുമതി തീരുവ അടയ്ക്കാതെ കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങള്‍ ഭൂട്ടാന്‍ റജിസ്ട്രേഷന്‍ നമ്പറില്‍ ഇന്ത്യയില്‍ സര്‍വീസ് നടത്താന്‍ പാടില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ വാഹനമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഹിമാചല്‍പ്രദേശില്‍ റജിസ്റ്റര്‍ ചെയ്യുന്നത്; കൂടുതലും ഷിംല റൂറലിലാണ് (എച്ച്പി 52). ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ ഒരു കാര്‍ 10 ലക്ഷത്തിനും മൂന്നുലക്ഷത്തിനു വാങ്ങിയ എസ്യുവി 30 ലക്ഷത്തിനും വിറ്റിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ ഭൂട്ടാനില്‍നിന്നു കടത്തിക്കൊണ്ടുവരാനും ഹിമാചലില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യാനും ഉദ്യോഗസ്ഥരും ഏജന്റുമാരുമടങ്ങുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തില്‍ 30 ഇടങ്ങളിലാണ് ഇതുസംബന്ധിച്ച് കസ്റ്റംസ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പരിശോധന നടക്കുന്നുണ്ട്. കൊച്ചിയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും മറ്റൊരു പ്രമുഖ നടന്റെയും വീട്ടില്‍ പരിശോധനാ സംഘമെത്തി. സംസ്ഥാനത്തെ വിവിധ കാര്‍ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. എട്ടുതരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.