തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ ആ മറുപടി കേരള രാഷ്ട്രീയത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. 'വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് വിചാരിക്കേണ്ട, പേടിച്ചു പോയെന്ന് പിണറായി വിജയനോട് പോയി പറഞ്ഞേക്ക്' എന്ന അദ്ദേഹത്തിന്റെ പരിഹാസം നിറഞ്ഞ പ്രതികരണം അന്ന് വലിയ വാര്‍ത്തയായിരുന്നു. ഇതേ ഫ്‌ളക്‌സുകള്‍ കേരളത്തില്‍ ഉയരുകയാണ്. മുഖ്യമന്ത്രി പിണറായിയെ വെല്ലുവിളിക്കുകയാണ് സതീശന്‍. ഇതോടെ പുനര്‍ജനിയില്‍ സിബിഐ അന്വേഷണം വരുമോ എന്നതാണ് ഉയരുന്ന ചോദ്യം.

തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും, സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ സംസാരിക്കുന്നത് നിശബ്ദമാക്കാനാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം വാദിച്ചു. സര്‍ക്കാരിനെതിരെ താന്‍ നടത്തുന്ന പോരാട്ടങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പായിരുന്നു ആ വാക്കുകള്‍. അത് തന്നെയാണ് ഫ്‌ളക്‌സില്‍ നിറയുന്നത്.

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉയര്‍ന്നിട്ടുള്ള വിവാദം കേരള രാഷ്ട്രീയത്തില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. 2018-ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിക്കായി വിദേശത്തുനിന്ന് പണം സ്വീകരിച്ചതില്‍ എഫ്.സി.ആര്‍.എ നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നതാണ് പ്രധാന ആരോപണം. ചാലക്കുടി സ്വദേശിയുടെ പരാതിയെത്തുടര്‍ന്ന് വി.ഡി. സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയതോടെയാണ് ഈ വിഷയം സജീവമായത്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്ന് ഫണ്ട് ശേഖരിച്ചുവെന്ന ഭരണപക്ഷത്തിന്റെ ആരോപണത്തെ രാഷ്ട്രീയ വേട്ടയാടല്‍ എന്നാണ് വി.ഡി. സതീശന്‍ വിശേഷിപ്പിക്കുന്നത്. മാസപ്പടി വിവാദം ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പിണറായി വിജയന്‍ പുനര്‍ജനി കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. എന്നാല്‍ ഗൗരവകരമായ നിയമലംഘനം നടന്നതിനാലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് മുഖ്യമന്ത്രിയുടെയും സി.പി.ഐ.എമ്മിന്റെയും നിലപാട്.

പദ്ധതിയുടെ ഭാഗമായി വിദേശത്ത് സന്ദര്‍ശനം നടത്തിയതിലും പണം സ്വീകരിച്ചതിലും വിദേശകാര്യ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടോ എന്ന് വിജിലന്‍സ് നിലവില്‍ പരിശോധിച്ചുവരികയാണ്. പണം നേരിട്ട് കൈപ്പറ്റിയിട്ടില്ലെന്നും സ്‌പോണ്‍സര്‍മാര്‍ വഴി നേരിട്ടാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതെന്നും പറഞ്ഞ് സതീശന്‍ ഇതിനെ പ്രതിരോധിക്കുന്നു. പുനര്‍ജനി വിവാദത്തില്‍ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വന്നിരുന്നു.

മണപ്പാട് സിഇഒ അമീര്‍ അഹമ്മദിനെതിരെ സിബിഐ അന്വേഷണം വേണം. സംശായസ്പദമായ ഇടപാടുകള്‍ എന്‍ജിഒയുടെ അക്കൗണ്ടില്‍ നടന്നുവെന്ന് വിജിലന്‍സ് പറയുന്നു. എഫ്‌സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്നാണ് ശിപാര്‍ശ. അതേസമയം പുനര്‍ജനി പദ്ധതിയില്‍ വി.ഡി സതീശനെതിരായ സര്‍ക്കാര്‍ നീക്കം നിയമോപദേശവും മറികടന്നാണെന്ന വിവരങ്ങള്‍ പുറത്തുവന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. അക്കൗണ്ടിലേക്ക് പണം വന്നില്ലെന്നും മണപ്പാട് ഫൗണ്ടേഷന് വിദേശ ഫണ്ട് കൈകാര്യം ചെയ്യാമെന്നും കണ്ടെത്തിയിരുന്നു.

പുനര്‍ജനി പദ്ധതിയില്‍ സതീശന്‍ പണം വാങ്ങിയില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു. വി.ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ല. പുനര്‍ജനി ഫണ്ട് സതീശന്‍ കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തരവകുപ്പിന് കൈമാറിയതാണ് റിപ്പോര്‍ട്ട്. 2025 സെപ്തംബര്‍ 19ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് പുറത്തു വന്നത്.