തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് ശൃംഖലയില്‍പ്പെട്ട ദമ്പതികള്‍ പറ്റിച്ചത് തിരുവനന്തപുരത്തെ രാജകുമാരി ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ടിനെ. ഒരു കോടി എണ്‍പത്തിനാല് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പോലീസ് എഫ് ഐ ആര്‍. രാജകുമാരി ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ടിന്റെ സ്വര്‍ണം തട്ടിയെന്ന പരാതിയിലാണ് കൊച്ചി സ്വദേശികളായ രാജീവിനെയും ഷര്‍മ്മിളയെയും തഞ്ചാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. വന്‍ റാക്കറ്റില്‍പ്പെട്ടവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്. ഷര്‍മിളക്കെതിരെ ഇ.ഡിയുടെ അന്വേഷണവുമുണ്ട്. കരുനാഗപ്പള്ളി, അങ്കമാലി, പെരുന്തല്‍മണ്ണ, ഹരിപ്പാട്, എന്നിവടങ്ങളിലും ഇവര്‍ക്ക് സ്വര്‍ണ തട്ടിപ്പ് കേസുണ്ട്. ഈ തട്ടിപ്പ് കേസുകളില്ലെല്ലാം പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

തിരുവനന്തപുരത്ത് പുളിമൂടിലുള്ള രാജകുമാരി ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ടിനെ പറ്റിച്ച് ഒരു കോടി 84 ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയ ശേഷം കൊച്ചി സ്വദേശികളായ ദമ്പതികള്‍ പണത്തിന് പകരം ചെക്ക് നല്‍കിയെന്നും ഇത് വ്യാജ ചെക്കായിരുന്നുവെന്നുമാണ് ജ്വല്ലറി ഉടമകളുടെ പരാതി. പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജ്വല്ലറിയ്ക്കായി നിസാം കൊച്ചി സ്വദേശികളായ ഷര്‍മിളക്കും രാജീവിനുമെതിരെ വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. വമ്പന്‍ സ്രാവുകളാണ് ഇവരെന്നാണ് പോലീസ് നല്‍കിയത്.

ഇതിന്‍ പ്രകാരമായിരുന്നു അറസ്റ്റ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും സാധ്യതയുണ്ട്. തട്ടിയ സ്വര്‍ണം എന്തു ചെയ്തുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടില്ല. രണ്ട് പ്രതികളെയും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട് ഇപ്പോഴും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്യും. 2407 ഗ്രാമും 810 ഗ്രാമും തൂക്കത്തിലുള്ള നെക്ലസുകള്‍, ചെയിനുകള്‍, വളകള്‍, കമ്മലുകള്‍ എന്നിവയാണ് ദമ്പതികള്‍ വാങ്ങിയത്. ഫെഡറല്‍ ബാങ്ക് പൂണിത്തുറ ബ്രാഞ്ചിലെ ചെക്കാണ് നല്‍കിയത്. പിന്നീട് പണം നല്‍കാന്‍ സാവകാശവും തേടി.

പിന്നീട് ഫോണുകള്‍ സ്വിച്ച് ഓഫും ആയി. ഇതോടെ ചെക്ക് ബാങ്കില്‍ നല്‍കി. ഇതോടെ സ്‌റ്റോപ് പെയ്മന്റ് ആണ് അക്കൗണ്ടെന്ന് മനസ്സിലായി. ഇതോടെയാണ് പോലീസില്‍ ജ്യൂലറി പരാതി കൊടുത്തത്. കുറ്റകരമായ വിശ്വാസ വഞ്ചനയാണ് പ്രതികള്‍ നടത്തിയതെന്നാണ് എഫ് ഐ ആര്‍. സെപ്റ്റംബര്‍ 17നാണ് സ്വര്‍ണ്ണം വാങ്ങിയത്. പരാതി പോലീസ് സ്‌റ്റേഷനില്‍ കിട്ടയത് ഈ മാസം 12നാണ്. ഉടന്‍ തന്നെ എഫ് ഐ ആറും ഇട്ടു. ഭാരതീയ ന്യാസ സംഹിതയിലെ 316(2), 318(4), 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ജ്വല്ലറി ഉടമയുടെ സുഹൃത്തായ കൊച്ചിയിലെ ഒരു ഹോട്ടല്‍ ഉടമ വഴി സ്വര്‍ണം വാങ്ങിയത് കൊണ്ടാണ് ഇത്രയും വലിയ അളവില്‍ സ്വര്‍ണം വിറ്റിട്ടും ചെക്ക് വാങ്ങിയതെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. തഞ്ചാവൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ വഞ്ചിയൂര്‍ എസ്എച്ച്ഒ ഷാനിഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ കടത്ത് ബന്ധം പുറത്തുവന്നത്. വിമാനത്താവളം വഴി കടത്തികൊണ്ടുവരുന്ന സ്വര്‍ണം ക്യാരിയര്‍മാരില്‍ നിന്നും വാങ്ങി സ്വര്‍ണ കടത്ത് സംഘങ്ങള്‍ക്ക് കൈമാറുന്നവരാണ് ഇരുവരും.