കോഴിക്കോട്: ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹത. നിരവധി കേസുകള്‍ സ്ഥാപനത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ജിത്തു ആന്റണി, അര്‍ച്ചന തങ്കച്ചന്‍ എന്നിവര്‍ക്കെതിരെയാണ് കേസുകള്‍ എടുക്കുന്നത്. എന്നാല്‍ പണമെല്ലാം തട്ടിയെടുത്തത് ജിത്തു ആന്റണിയാണെന്ന് വ്യക്തമായിട്ടും ഇയാളെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല. പോലീസ് നിരീക്ഷണത്തിലുള്ള അര്‍ച്ചന തങ്കച്ചനെ നിരന്തരം അറസ്റ്റ് ചെയ്ത വിവിധ കേസുകളില്‍ ജയിലില്‍ അടക്കുന്ന പോലീസ് ജിത്തുവിനെ പിടികൂടാന്‍ ഒന്നും ചെയ്യുന്നില്ല.

ആദ്യ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അര്‍ച്ചന തങ്കച്ചനെ രക്ഷിക്കുന്നതിന് വേണ്ടി പരാതിക്കാര്‍ക്ക് പണം നല്‍കി വീട്ടുകാര്‍ ഒത്തു തീര്‍പ്പ് ശ്രമം നടത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ അര്‍ച്ചനെയും കുടുംബത്തെയും സമ്മര്‍ദ്ദത്തിലാക്കി എല്ലാ പരാതിക്കാര്‍ക്കും പണം നല്‍കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. ജിത്തു ആന്റണിയുടെ ആവശ്യ പ്രകാരമാണ് അര്‍ച്ചന സ്ഥാപനത്തിന്റെ ഡയറക്ടറാവുന്നത്. വിദേശത്ത് ജോലി തരപ്പെടുത്തി നല്‍കുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം കൈപ്പറ്റിയത് ജിത്തു ആന്റണിയാണെന്നാണ് സൂചന. പണം നഷ്ടമായ ഉദ്യോഗാര്‍ത്ഥികള്‍ അര്‍ച്ചനയ്ക്കും ജിത്തുവിനുമെതിരെയാണ് പരാതി നല്‍കുന്നത്.

എന്നാല്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആണെന്ന പേരില്‍ പോലീസ് അര്‍ച്ചനയെ മാത്രം പിടികൂടും. അപ്പോഴും ജിത്തുവിനായി യാതൊരുവിധ അന്വേഷണവും പോലീസ് നടത്തുന്നില്ല. ജിത്തുവിനെ പിടികൂടിയാല്‍ മാത്രമേ എത്ര പേര്‍ തട്ടിപ്പിനിരയായി എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്ത് വരികയുള്ളു. എന്നാല്‍ പരാതി ലഭിച്ചയുടനെ പോലീസ് അര്‍ച്ചനയെ അറസ്റ്റ് ചെയ്യും. ജിത്തു ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ജിത്തുവിനെ പിടികൂടേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്ന നിലപാടിലാണ് പോലീസെന്നാണ് അര്‍ച്ചനയുടെ അടുത്ത ബന്ധു മറുനാടനോട് പറയുന്നത്. പണമിടപാടുകള്‍ നടത്തിയിരുന്നത് ജിത്തുവാണെന്ന് അര്‍ച്ചന പോലീസിന് മൊഴി നല്‍കിയിരുന്നു.

തട്ടിപ്പിനിരയായ പല ഉദ്യോഗാര്‍ത്ഥികളെ കുറിച്ചും അര്‍ച്ചന അറിയുന്നത് പോലീസ് കേസെടുത്തതിന് ശേഷമാണ്. ഒരു അറസ്റ്റ് കഴിഞ്ഞയുടനെ അടുത്ത അറസ്റ്റുണ്ടാകും. എന്നാല്‍ കേസുകളില്‍ കൂട്ട്പ്രതിയായ ജിത്തുവിനെ പിടികൂടിയിട്ടില്ല. ഈ അടുത്ത് പരാതി നല്‍കിയ ഉദ്യോഗാര്‍ത്ഥികളും പണം ജിത്തുവിന്റെ അക്കൗണ്ടിലേക്കാണ് നല്‍കിയതെന്നും എന്നാല്‍ ഈ കേസിലും അറസ്റ്റിലായത് അര്‍ച്ചനയാണെന്നാണ് അടുത്ത ബന്ധു പറഞ്ഞത്. ഈ അറസ്റ്റ് വിവരം പുറത്ത് വന്നതോടെ തട്ടിപ്പിനിരയായ മറ്റ് ഉദോഗാര്ഥികളും വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കി.

കൊച്ചിയിലെ പല ഉന്നതരുമായി ജിത്തുവിന് അടുത്ത ബന്ധമുണ്ട്. പോലീസിലും രാഷ്ട്രീയത്തിലുമുള്ള ഉന്നതരുമായും അടുപ്പമുണ്ട്. പ്രമുഖ ഗുണ്ടകള്‍ അടക്കം സുഹൃത്തുക്കളുമാണ്. ഇതെല്ലാം ഉപയോഗിച്ച് സുഖവാസ ഒളിജീവിതം ജിത്തു നടത്തുന്നുവെന്നാണ് വിലയിരുത്തല്‍. അര്‍ച്ചനയെ അറസ്റ്റു ചെയ്യുന്ന പോലീസ് ജിത്തുവിനെ പൊക്കാത്തതും ഈ ബന്ധങ്ങള്‍ കാരണമാണ്.

എല്ലാ തട്ടിപ്പ് കേസിലും പോലീസ് അറസ്റ്റ് ചെയ്തതും അര്‍ച്ചനയെ ആയിരുന്നു. അര്‍ച്ചനയ്ക്കെതിരെ പരാതി നല്‍കിയത് അറസ്റ്റ് ഉണ്ടാകാന്‍ വേണ്ടിയല്ലെന്നും പണം തിരികെ ലഭിക്കാനാണെന്നും പരാതിക്കാരില്‍ ഒരാള്‍ മുന്‍പ് മറുനാടനോട് പറഞ്ഞിരുന്നു. കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ അര്‍ച്ചന തങ്കച്ചന്‍ മാര്‍ച്ചില്‍ അറസ്റ്റിലായിരുന്നു. വയനാട് സ്വദേശിയുടെ പരാതിയിലാണ് അര്‍ച്ചന തങ്കച്ചനെ അന്ന് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.

2023 ഫെബ്രുവരിയിലാണ് ഈ കേസിന് ആധാരമായ തട്ടിപ്പുകള്‍ ഏറെയും നടന്നത്. വയനാട് മൊതക്കര സ്വദേശിയായ യുവതിയില്‍ നിന്ന് കാനഡയില്‍ എത്തിക്കാമെന്ന് പറഞ്ഞ് മൂന്നരലക്ഷം രൂപയ തട്ടിയെടുത്ത കേസായിരുന്നു ഇത്. ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. പിന്നീട് നിരവധി പരാതിക്കാര്‍ എത്തുകയായിരുന്നു.